June 24, 2006

പാരയെ പാരുങ്കളേ


രണ്ടായിരത്തില്‍പ്പരം വര്‍ഷം മുന്നേ ആര്‍ക്കിമിഡീസ്‌ എന്ന ബുദ്ധി രാക്ഷസന്‍ പറഞ്ഞു. "എനിക്കൊരു പാരയും നില്‍ക്കക്കള്ളിയും തരൂ, ഈ ലോകത്തിനിട്ടു ഞാന്‍ പാര വയ്ക്കാം" എത്ര വലിയ സത്യം!

പാര സനാതനനാണ്‌. പണ്ടുകാലത്ത്‌ ഈജിപ്റ്റിലെ മമ്മിക്കു വീടു കെട്ടിക്കൊടുക്കാന്‍ അടിമ പ്രയോഗിച്ച അതേ പാര തന്നെ ഇക്കാലത്ത്‌ ഭര്‍ത്താവ്‌ അവന്റെ മമ്മിക്ക്‌ വീടു കെട്ടി കൊടുക്കാതിരിക്കാന്‍ ഭാര്യ പ്രയോഗിക്കുന്നതും.

വലിപ്പമേറിയതും ഉറച്ചതും ഭാരമേറിയതുമായതും എന്തുമാകട്ടെ, (ഉദാ: മന്ത്രിപ്പദവി, സ്നേഹം, വിശ്വാസം, മാന്യത) പാരകേറുന്ന സാധനം മറിഞ്ഞുപോകും.

പാര എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഒരു ഉദാഹരണ സഹിതം വിവരിച്ചു നോക്കട്ടെ. മൂന്നു വേരിയബിള്‍ ആണു പാരക്കുള്ളത്‌. പാരവയ്പ്പുകാരന്‍ അഥവാ ഫോഴ്സ്‌ അപ്ലയര്‍.ഓബ്ജക്റ്റ്‌ അധവാ ഇര. ഫല്‍ക്രം അധവാ ശിഖണ്ഡി. പാരവയ്പ്പുകാരന്‍ ശിഖണ്ഡിക്കുമേല്‍ പാരതാങ്ങി ഇരയെ മറിക്കുന്നു. നിങ്ങളുടെ GM ആണ്‌ ഇര എന്നു വയ്ക്കുക, ശിഖണ്ഡി അല്ലെങ്കില്‍ ഫല്‍ക്രം ആയി എം ഡി യെ തിരഞ്ഞെടൂക്കണം. മുന്തിരിവള്ളി കൊണ്ട്‌ തീര്‍ത്ത പാരയാണ്‌ ഇവിടെ അനുയോജ്യം. ഫല്‍ക്രത്തിലേക്ക്‌ വള്ളി വഴി ജീയെം ഓഫീസ്‌ രഹസ്യം പുറത്തു വിട്ടു, കമ്മീഷന്‍ വാങ്ങി, വ്യഭിചാരി ആണ്‌ ഇത്യാദി ചെറു കുലുക്കുകള്‍ ആദ്യം കുലുക്കുക. കുലുങ്ങി കഴിയുമ്പോള്‍ എം ഡീ
സ്ഥാനം അടിച്ചുമാറ്റാന്‍ ജെനറല്‍ മാനേജര്‍ ശ്രമിക്കുന്നു എന്നൊരൊറ്റ താപ്പ്‌. ഇര മറിയും.

മെക്കാനിക്കല്‍ അഡ്വാന്റേജ്‌ എന്ന ലളിതമായ തത്വമാണ്‌ പാരയുടേത്‌. ഫല്‍ക്രത്തില്‍ നിന്നുള്ള ദൂരവും അറ്റങ്ങളുടെ ശക്തിയും ആനുപാതികമാണ്‌ എന്നാതാണ്‌ ഈ തത്വം. ശിഖണ്ഡി ഇരക്കടുത്തും നമുക്കു ദൂരെയും ആയാലേ പാരക്കു ശക്തി കൂടുകയുള്ളു എന്ന് ചുരുക്കം.

ഈ ലോകത്തെ ആറു ലഖുയന്ത്രങ്ങളില്‍ ഒന്നായ പാര കാലം നടത്തിയ പരീക്ഷയേയും അതിജീവിച്ച്‌ ഈ കമ്പ്യൂട്ടര്‍ യുഗത്തിലും വിലസുന്നു. അടുത്ത കോണ്‍ഫറസില്‍ മിന്നുന്ന കറുത്ത കണ്ണാടിയിട്ട ദീര്‍ഘചതുര വട്ടമേശക്കു താഴെ നിറയെ പാരകള്‍ കാണാം. എണ്ണി മിനക്കെടണ്ടാ, മീറ്റിങ്ങുകളില്‍ പാരകളുടെ എണ്ണം ഈ ഫോര്‍മുല കൊണ്ട്‌ കണ്ടുപിടിക്കാം

പാര = n!/(n-2)!
(n എന്നാല്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം)
ഫല്‍ക്രം അച്ചുതണ്ടാക്കി പാരക്കാലുകള്‍ ആരക്കാലാക്കിക്കൊണ്ട്‌ കറങ്ങുന്ന ഒരു ചക്രമത്രേ കാലചക്രം. ഇനിയും ബ്ലോഗിയാല്‍ എനിക്കിട്ട്‌ അടുത്തിരിക്കുന്നവന്‍ പാര താങ്ങും.

June 21, 2006

ബാക്കിപത്രം

വലിയ കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കേണ്ട നടനു പെട്ടെന്നു വരാന്‍ കഴിഞ്ഞില്ല. ഒരു കളി പോലും മുടക്കാനുമാവില്ല. ശൂരനാടു കേസിലെ പ്രതികള്‍ക്ക്‌ വക്കാലത്തു പണം സ്വരൂപിക്കാന്‍ ഒളിവിലിരുന്ന് തോപ്പില്‍ ഭാസി എഴുതിയതാണു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന ആ നാടകം. എങ്ങനെ ഉപേക്ഷിക്കും? റിഹേര്‍സല്‍ കേട്ട ഒര്‍മ്മ മാത്രം വച്ച്‌ സംഘത്തെ അനുഗമിച്ചിരുന്ന ഒരു നേതാവ്‌- കാമ്പിശ്ശേരി കരുണാകരന്‍ സ്റ്റേജില്‍ കയറി.

ക്ലൈമാക്സില്‍ കാമ്പിശ്ശേരി അവതരിപിച്ച ജന്മിത്തത്തിന്റെ പിണിയാളന്‍ "ഈ കൊടി ഞാനും കൂടെ പിടിക്കട്ടെ, ഒരിക്കലെങ്കിലും ഞാന്‍ ആണായി നിവര്‍ന്നു നില്‍ക്കട്ടെ മക്കളേ" എന്നു പറയുമ്പോള്‍ കാണികളായി കൂടിയ ഒരു മഹാ പുരുഷാരം അദ്ദേഹത്തോടൊപ്പം പൊട്ടിക്കരഞ്ഞുപോയി. കയ്യടിയും അവാര്‍ഡുമൊക്കെ വാരിക്കൂട്ടിയവര്‍ പോലും കാമ്പിശ്ശേരി കാണികളിലുണ്ടാക്കിയ വികാരവിക്ഷോഭം കണ്ട്‌ അന്തം വിട്ടു.

ആ നാടകത്തിലൂടെയും അല്ലാതെയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയില്‍ വലിയൊരു പങ്കു വഹിച്ച കാമ്പിശ്ശേരിക്ക്‌ മറ്റു പലരേയും പോലെ പാര്‍ട്ടിയുടെ പിളര്‍പ്പ്‌ വലിയ ആഘാതമായിരുന്നു. പിളര്‍പ്പിനു ശേഷം ജനയുഗം പത്രം സ്ഥാപിക്കുന്നതിലും വളര്‍ത്തുന്നതിലും മാത്രമായി ഏറെക്കുറേ കാമ്പിശ്ശേരിയുടെ ശ്രദ്ധ.

അണ്ടന്റേയും അടകോടന്റേയും ഗുണ്ടയുടേയും കോളേജില്‍ പോകുന്നതിനു പകരം വഴിയില്‍ തല്ലിച്ചത്തവന്റേയും സ്മാരകങ്ങള്‍ നിരന്നു നില്‍ക്കുന്ന കൊല്ലത്ത്‌ സഖാവ്‌ എന്ന പദവിക്ക്‌ പൂര്‍ണ്ണമായും അര്‍ഹനായ കാമ്പിശ്ശേരിയുടെ ഓര്‍മ്മക്ക്‌ അദ്ദേഹത്തോടൊപ്പം ഓര്‍മ്മ മാത്രമായ ജനയുഗം പത്രത്തിന്റെ ഈ കെട്ടിടം മാത്രം.

June 18, 2006

പടിചാരാതെ


ഒരുച്ചവെയിലത്ത്‌ ആരോ ഒരു മാമനും മാമിയും നടന്നു വരുന്നു. "അമ്മൂമ്മേ, ആരോ വന്നു" അമ്മൂമ്മക്ക്‌ വന്നവരെ കണ്ടപ്പോള്‍ അതിശയം. അവനെ ആരും പരിചയപ്പെടുത്തിയില്ല.

ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ കയറിവന്ന് "ചിറ്റപ്പാ കുഞ്ഞമ്മേ" എന്നൊക്കെ അപ്പൂപ്പനേം അമ്മൂമ്മേം വിളിച്ച്‌ വലിയ സ്വാതന്ത്ര്യം എടുക്കുന്നു. ആദ്യം എന്തോ പന്തികേട്‌ തോന്നി. പിന്നെ അവര്‍ അവന്റെ ആളുകള്‍ തന്നെയെന്നും തോന്നി.

മിക്ക പകലും അവനൊറ്റക്കാണ്‌. ആരുപോകുമ്പോഴും സങ്കടവുമാണ്‌, എന്തിനാണെന്ന് അവനറിയില്ല. വന്നവര്‍ തിരിച്ചു പോകുമ്പോള്‍ പടിവാതില്‍ വരെ കൂടെ പോയി. വാതില്‍ ചാരാന്‍ തോന്നിയില്ല. വന്നപോലെ വയല്‍ വഴി നടന്ന് അവന്റെ വിരുന്നുകാര്‍ ദൂരെയേതോ നാട്ടിലേക്ക്‌ തിരിച്ചു പോയി.


(അവ്യക്തമായ വികാരങ്ങളെ സോഫ്റ്റ്‌ ഫോക്കസില്‍ എടുക്കുന്ന രീതിക്ക്‌ ക്രെഡിറ്റ്‌ കുമാറിന്‌)

June 15, 2006

അഷ്ടമുടിക്കാഴ്ച്ചകള്‍ - 4


അഷ്ടമുടി ബോട്ടു ജട്ടിയിലെ തെങ്ങിന്‍ കുറ്റി. ആലിന്‍ തൈ മുളച്ചത്‌ മാത്രം അതിനൊരു തണലായി.


കാഴ്ച്ചകള്‍ ഇതുവരെ:
ദേവരാഗം: അഷ്ടമുടിക്കാഴ്ച്ചകള്‍ - 3
ദേവരാഗം: അഷ്ടമുടിക്കാഴ്ച്ചകള്‍ - 2
ദേവരാഗം: അഷ്ടമുടിക്കാഴ്ച്ചകള്‍ - 1