April 01, 2009

ചെറയുന്ന സുന്ദരി

സഹൃദയരേ കലാസ്‌നേഹികളേ,

ഈ കഥയുടെ പേര്‍ ചെറയുന്ന സുന്ദരി. വി ഡി രാജപ്പന്റെ ചികയുന്ന സുന്ദരിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടതാണ്‌ ഇതിന്റെ കഥാതന്തു. ബൂലോഗത്ത് ചിത്രകഥാകഥനത്തിനു കോപ്പിറൈറ്റ് ആഷക്ക് ഉള്ളതുകൊണ്ട് അവര്‍ക്ക് കടപ്പാക്കട ഇതിനാല്‍ രേഖപ്പെടുത്തുന്നു.

ഒന്നാമദ്ധ്യായമേ ഞാന്‍ കൈവച്ച് നശിപ്പിച്ചിട്ടുള്ളൂ. ബാക്കിയുള്ളത് മനോധര്‍മ്മം പോലെ നിങ്ങള്‍ക്ക് പൂരിപ്പിക്കാന്‍ തോന്നുന്നെങ്കില്‍ സ്വാഗതം. എത്രതരം കഥ ഇതില്‍ നിന്ന് ഉണ്ടാക്കാമെന്ന് അറിയുകയും ചെയ്യാമല്ലോ.

ചെറയുന്ന സുന്ദരി
നമ്മുടെ കഥ നടക്കുന്നത് അങ്ങകലെ കൊല്ലത്തിനടുത്ത് പെരുമണ്‍ എന്ന കൊച്ചു കായലോരഗ്രാമത്തിലാണ്‌. ഞണ്ടും മീനും കൊഞ്ചും കക്കയും കപ്പയും കാച്ചിലും നനകിഴങ്ങും ചെറുകിഴങ്ങും വള്ളിപ്പയറും വന്‍‌പയറും ചെറുപയറും ഒക്കെ സുഭിക്ഷമായി ലഭിക്കുന്ന ആ മനോഹരഗ്രാമത്തിലേക്ക് നമുക്ക് പോകാം.

1.
അതാ നോക്കൂ. അവിടെ അന്തിയായി. അഷ്ടമുടിക്കായലിനു അരപ്രദക്ഷിണം വച്ചശേഷം ആദിത്യന്‍ അങ്ങകലെ പേഴുന്തുരുത്തില്‍ പാഴുതെങ്ങുകള്‍ക്കിടയിലേക്ക് പാഞ്ഞിറങ്ങി.



2.
ആ മനോഹരമായ സന്തൂരസിന്ധ്യാവെളിച്ചത്തില്‍ നമ്മുടെ നായകന്‍ പൂവന്‍ അന്നത്തെ കൊത്തിപ്പെറുക്കലും കഴിഞ്ഞ് ചെളിയില്‍ കുളിച്ച് സുന്ദരനായി കൂട്ടിലേക്ക് മടങ്ങുകയാണ്‌. സുന്ദരനാണവന്‍. യുവതുര്‍ക്കിയാണവന്‍. മറ്റുകോഴികളെപ്പോലെ അങ്കവാലല്ല അവന്‌. വെണ്മയിലിന്റേതുപോലെ ശരല്പത്മപു‍ച്ഛതലം. നാലുനാടന്റെവലിപ്പവും നീലശിരസ്സും കറുത്തകണ്ണും രക്തവര്‍ണ്ണമാര്‍ന്ന കളകംബളവുമൊക്കെയായി അവന്‍ വരുന്നതു കണ്ടാല്‍ തന്നെ നാട്ടിലെ മറ്റു പൂവന്മാര്‍ നൂറേല്‍ പാഞ്ഞുകളയും. അവന്റെ പൂര്‌വികര്‍ തുര്‍ക്കി സുല്‍ഥാന്മാരായിരുന്നത്രേ. സ്ഥാനമാനമൊന്നുമില്ലെങ്കിലും അവന്‍ പെരുമണിലെ കോഴികള്‍ക്കിടയില്‍ താമ്രചൂഡമന്നന്‍ തന്നെയാണ്‌.



3.
കുറച്ചപ്പുറത്ത് ചാമ്പമരച്ചുവട്ടില്‍ ചികയുന്ന ഒരുത്തി പൂവന്റെ കണ്ണില്‍ പെട്ടു. നന്നായി അവളെ ഒന്നു കാണുവാനായി അവന്‍ അടയ്ക്കാമരത്തിന്റെ പിന്നിലേക്ക് പതുങ്ങി.



4.



5.


6.

7.



8.

9.


10.


11



12.


13.

14.

December 27, 2007

ബീഫ് ഫ്രൈ

[ജാക്ക് ലണ്ടന്റെ A Piece of Steak ഒന്നു പരിഭാഷപ്പെടുത്താന്‍ ശ്രമിച്ചതാണ്‌. എന്തോ, അതിങ്ങനെയൊക്കെയായിക്കിട്ടി.]

കവിടിപ്പിഞ്ഞാണത്തില്‍ മരച്ചീനി പുഴുങ്ങിയതും ഉള്ളിച്ചമ്മന്തിയും മുന്നില്‍ വച്ചു തന്നിട്ട് മറിയംബി നിലത്തു നോക്കി നില്പ്പാണ്‌. ഇന്നെന്തൊക്കെയാണ്‌ വിളമ്പേണ്ടതെന്നവള്‍ക്കറിയാം, എത്രകൊല്ലമവള്‍ വച്ചുണ്ടാക്കിയതുമാണ്‌ തനിക്ക്. തട്ടിയെറിഞ്ഞിട്ടുമുണ്ട്, അവള്‍ പുതുപ്പെണ്ണായിരിക്കുമ്പോള്‍ അളവുകള്‍ പിഴച്ചതിന്‌. കഴിഞ്ഞ തവണ കൂടി കുറെയല്ലാമുണ്ടായിരുന്നു. മത്സരം കഴിഞ്ഞ് ഒരു കുത്ത് കൊച്ചു നോട്ടുകള്‍ കൊടുത്തപ്പോള്‍ അവളതില്‍ നിന്നും കുറേ എടുത്തു മാറ്റി-"പലചരക്കു കടേലും പാലുവാങ്ങിയേന്റേം പിന്നെ എറച്ചിക്കാരനും പറ്റുവീട്ടാന്‍". ഇത്തവണ അവള്‍ക്കാരും കടം കൊടുത്തുകാണില്ല. ഇലക്ട്റിക്ക് റാവുത്തര്‍ ഫയല്‍‌വാന്‌ നാലുമാസത്തെ വാര്‍ദ്ധക്യം കൂടിയില്ലേ.

"ഞാമ്പോണ്‌." ചുവന്ന മുണ്ടിനു മേലേ അരപ്പട്ട കെട്ടിയതും മറച്ച് അവള്‍ നീട്ടിയ ജുബ്ബാ ധരിച്ചു.
മറിയംബി തല കുലുക്കി.

ഞാന്‍ പോണ്‌. ആദ്യത്തെ വിയര്‍പ്പിക്കലിനു മധുരവും കുഴയുമ്പോഴെല്ലാം തിരിച്ചു വരാന്‍ മുട്ടയും പാലുമൊന്നും കഴിക്കാന്‍ വേണമെന്നില്ല. ഒരു പ്ലേറ്റ് ബീഫ് ഫ്രൈ തന്നിരുന്നെങ്കില്‍ അവള്‍. ഒടുക്കം വരെ പിടിച്ചു നില്‍ക്കാനുള്ള ശേഷി മാത്രമേ അവശ്യം വേണ്ടൂ. ബസ്സ് ഓരോ ഹോട്ടല്‍ കടന്നോടുമ്പോഴും കഴിക്കാന്‍ കിട്ടാത്ത ബീഫ് ഫ്രൈ ഭയപ്പെടുത്തി.

ബസ്സിറങ്ങുമ്പോഴേയ്ക്ക് ഗോദയില്‍ മയിലന്‍ കുട്ടന്‍ മൂച്ചുപിടിത്തം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. എന്തൊരു ചെറുപ്പമാണവന്‌! നെഞ്ചത്തു രോമങ്ങള്‍ കൂടി കിളിര്‍ത്തു വരുന്നതേയുള്ളു. ഈ പ്രായത്തിലാണ്‌ തനിക്ക് ഇലക്ട്രിക്ക് റാവുത്തരെന്ന് പേരു വീണത്. അന്ന് ഇലക്ട്രിക്ക് ഷോക്കേറ്റവരെല്ലാം ഗോദയൊഴിഞ്ഞു കഴിഞ്ഞു. പലരും ചത്തുപോയി.

ആര്‍പ്പുവിളികളും വിളംബരങ്ങളുമൊന്നും ശ്രദ്ധിച്ചതേയില്ല. അവ അനാവശ്യമായി ശ്രദ്ധതിരിക്കുകയേയുള്ളു. കുട്ടനാകട്ടെ അതില്‍ നിന്നും പ്രചോദനമേല്‍ക്കുകയാണ്‌. മൈലം എന്ന നാട്ടില്‍ നിന്നും ഇവിടെവരെ വന്ന അവനു പണം മുട്ടുണ്ടാവില്ല. പദവിയേ വേണ്ടു. അടുത്ത സ്ഥലത്തു ചെല്ലുമ്പോള്‍ "കേരള സിംഹമായിരുന്ന ഇലക്ട്റിക്ക് റാവുത്തരെ മലര്‍ത്തിയടിച്ച മയിലന്‍ കുട്ടന്‍ ഇതാ വരികയായി" എന്ന വിളിച്ചുപറച്ചില്‍ കേള്‍ക്കുകയേ വേണ്ടൂ.

ഗോദയില്‍ മയിലന്‍ കുട്ടന്‍ തുടക്കത്തിലേ തന്നെ ധാരാളിയായൊരു പ്രഭുവിനെപ്പോലെയായിരുന്നു ചലിക്കുന്നത്. താനോ, ദരിദ്രനായൊരു പിശുക്കനെപ്പോലെയും ഓരോ വിരല്‍ അനക്കുമ്പോഴും അത് അടുത്ത നിമിഷത്തിലേയ്ക്ക് സമ്പാദിച്ചു വയ്ക്കാവുന്ന ഊര്‍ജ്ജമാണെന്ന് വിഷമിച്ചുകൊണ്ടും. കയറോട് കയര്‍ മയിലന്‍ പാറിപ്പറന്നു. വരും ആ നിമിഷം, അതിനു വേണ്ടി ഒഴിഞ്ഞും തിരിഞ്ഞും നില്‍ക്കുകയേ കഴിയൂ.

"പിടി ഫയല്‍‌വാനേ, ഒഴി, ഇടവാറ്‌, അമര്‍ന്ന്.." ആരൊക്കെയോ നിര്‍ദ്ദേശിക്കുന്നു. ചിലത് ശരിയുമാണ്‌. അവര്‍ക്കറിയില്ലല്ലോ.

മൂന്നു റൗണ്ട് ഒരേപോലെ കടന്നു പോയി.

കുട്ടന്റെ പ്രകടനം പ്രതീക്ഷിച്ചതിലും വളരെ നീളുന്നു. ഇടയ്ക്കവന്‍ ഉറുമ്പടക്കം പിടിക്കാനാഞ്ഞപ്പോള്‍ അവന്റെ വയറിനു പുറത്ത് താന്‍ കൈക്കുത്ത് തിരിച്ചുകൊടുത്തതെന്തിനെന്ന് അവനു മനസ്സിലായില്ല. കണ്ടു നില്‍ക്കുന്ന ഊളകള്‍ക്കും മനസ്സിലാവില്ല. കാണികളില്‍ തന്നെപ്പോലെ പതിറ്റാണ്ടുകള്‍ ഗോദയോടു പഴകിയ കിഴവന്മാരാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കു മനസ്സിലാവും ശേഷകാലം എന്നു മയിലന്‍ കസര്‍ത്തെടുക്കുമ്പോഴും കുടല്‍ വേദന അവനെ ഇലക്ട്റിക്ക് റാവുത്തരോടു പിടിച്ച ഗുസ്തി ഓര്‍മ്മിപ്പിക്കുമെന്ന്.

കുട്ടന്റെ ഇരുകൈകളും തോളൊപ്പമൊന്നുയരുന്നു. ഇതാണ്‌! ഇതിലും നല്ലൊരു മുഹൂര്‍ത്തമിനിയില്ല.
ഇപ്പോഴാണ്‌ ഇലക്ട്രിസിറ്റി മിന്നേണ്ടത്. ഉറങ്ങിക്കിടന്നൊരു സിംഹം പെട്ടെന്നു കൈ നീട്ടി അള്ളിയതു പോലെ ആയിരുന്നു കുടഞ്ഞത്. തന്റെ പിടിത്തത്തില്‍ നിന്നും കുതറാന്‍ ശ്രമിച്ച മയിലന്‍ തെറിച്ചു പോയി. തിരിച്ചവനു ബാലന്‍സ് കിട്ടും മുന്നേ അവന്റെ തല തന്റെ കക്ഷത്തില്‍ കുടുക്കി . മയിലന്‍ വികൃതമായൊരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് തോളുകള്‍ മണ്ണില്‍ തൊടുന്നത് ഒഴിവാക്കാന്‍ വില്ലുപോലെ വളഞ്ഞു നില്‍ക്കുകയാണ്‌. ഒരു തിരി, ഇരട്ടത്തിരി, അവന്‍ കിടക്കും. ഇത്രനേരം കാത്തുവച്ച ശക്തി മുഴുവന്‍ ഇവിടെയാണ്‌ കൊടുക്കേണ്ടത്. ഒരു ശ്വാസത്തില്‍ സകലശക്തിയും ഉള്‍ക്കൊള്ളിച്ച് തന്റെ അരയിലെ അവന്‍ റ്റെ പിടി പറിച്ചെടുത്ത് നിലത്തേയ്ക്ക് തള്ളാന്‍ ശ്രമിച്ചു. അവന്റെയും തന്റെയും പേശികള്‍ വലിഞ്ഞു പൊട്ടുന്നത് ഏതു തോതിലാണെന്നു കൂടി അറിയാനാവുന്നുണ്ട്. പ്രായമേറിയ സന്ധികള്‍ കിരുകിരുശബ്ദമുണ്ടാക്കുന്നത് വകവയ്ക്കാതെ, ചെറിയ ചുവപ്പുകലര്‍ന്ന ഇരുട്ട് കണ്ണുകളെ മൂടുന്നത് ഭയക്കാതെ, അവനെ നിലത്തേയ്ക്ക് ചായ്ച്ചുകൊണ്ടു വന്നു.

ആ നിമിഷം റൗണ്ടപ്പിന്റെ മണി മുഴങ്ങി. അതൊരു മൂന്നു സെക്കന്‍ഡ് താമസിച്ചായിരുന്നെങ്കില്‍ പണവുമായി ഇപ്പോള്‍ താന്‍ വീട്ടിലേക്ക് തിരിച്ചേനെ. ഒരു വീര്‍പ്പില്‍, ഒരു നിമിഷത്തെ വിശ്രമത്തില്‍ മയിലന്റെ ദേഹം പഴയ ഉശിരിലേക്ക് തിരിച്ചെത്തുയാണ്‌. അവനെല്ലാമുണ്ട്, ചെറുപ്പം, നിറഞ്ഞ ആത്മവിശ്വാസം, ശരിയായ ഉച്ചഭക്ഷണം.

" കയ്ക്കൂട്ടില്‍ കിട്ടിയതല്ലേ അവനെ ഫയല്‍‌വാനേ? ഒരിരട്ടത്തിരിപ്പില്‍ അങ്ങു തീര്‍ക്കാതെ എന്തിനിങ്ങനെ തോറ്റുകളഞ്ഞു?" ഒരുത്തന്‍ ചോദിച്ചു
"നിന്റെ തന്തയോട് പോയി ചോദിക്കെട ചെറുക്കാ, അയാള്‍ക്കറിയാം." അറിയാതെ പറഞ്ഞു പോയി.

ബസ്സിലിരിക്കുമ്പോള്‍ മകന്റെ പ്രായമുള്ള ഒരുത്തനോട് ആദ്യമായി തോറ്റതിനെക്കുറിച്ച് ആലോചിച്ചില്ല. ഹോട്ടലുകള്‍ കടന്നു പോകുമ്പോള്‍ ഇനിയൊരിക്കലും കഴിക്കേണ്ടാത്ത ബീഫ് ഫ്രൈയെയും ഓര്‍ത്തില്ല. പൊട്ടിപ്പോയ പേശീബന്ധങ്ങളും നീരുവീര്‍ത്ത സന്ധികളും സുഖപ്പെട്ട് വീണ്ടും തൂമ്പയോ പിക്ക് ആക്സോ എടുക്കണമെങ്കില്‍ ഇനിയെത്രദിവസം കഴിയണമെന്ന് മാത്രം ഭയത്തോടെ ചിന്തിച്ചു.

November 25, 2007

അങ്ങനെയും ഒരവധിക്കാലത്ത്

ദുബായി>തിരുവനന്തപുരം
ദത്തനു ഒരുമാസം പ്രായമായപ്പോള്‍ അവനെയും വിദ്യയേയും നാട്ടില്‍ വിട്ടിട്ടു ഞാന്‍ ഇങ്ങു പോന്നതാണ്‌. കൂട്ടിക്കൊണ്ടുവരാന്‍ രണ്ടാഴ്ച്ച ലീവ് എടുത്തു നാട്ടില്‍ പോകണമെന്ന് വിചാരിച്ചിട്ട് "യാന, കുതിര, മാട്, ആട്, കോഴി മട്ടും പാരെടീ" എന്നു പണ്ട് ഗൗണ്ടര്‍ പറഞ്ഞതുപോലെ തിരക്കുകള്‍ കാരണം ഓരോ ദിവസമായി കുറഞ്ഞു കുറഞ്ഞു ഒടുക്കം അഞ്ചു ദിവസമാണ്‌ പോകാന്‍ പറ്റിയത്. കിട്ടിയ ലീവ് എടുത്ത് കിട്ടിയ വണ്ടിയേല്‍ കേറി നാട്ടില്‍ ചാടി.

തിരുവനന്തപുരം>കുണ്ടറ
മോഹനേട്ടന്‍ എന്നെ റിസീവ് ചെയ്യാന്‍ എയര്‍പ്പോര്‍ട്ടില്‍ വന്നിരുന്നു. കഴക്കൂട്ടത്തെ സ്ഥിരം പെട്ടിക്കടയില്‍ ചായയും കുടിച്ച് ഉദയദിവാകരനെതിരേ വണ്ടിയോടിച്ച് ഞങ്ങളങ്ങു പോയി.
"കുണ്ടറ ചന്തയില്‍ കയറി മീനും വാങ്ങിച്ച് വീട്ടിലേക്ക് പോയാലോ?" ഞാന്‍ ചോദിച്ചു.
"വഴിയില്‍ തങ്ങാന്‍ നേരമില്ല, നിന്നെ വീട്ടില്‍ കൊണ്ട് തട്ടി ഞാനും സജിയും നേരേ കുമരകത്തേക്ക് പോകുകയാണ്‌. അവിടെ ഒരാള്‍ പെരുമ്പാമ്പിനെ പിടിച്ചെന്ന് നേച്ചര്‍ ക്ലബ്ബുകാര്‍ വിളിച്ചറിയിച്ചിട്ടുണ്ട്, സജിക്ക് അതിനെ റിസീവ് ചെയ്ത് കാട്ടില്‍ വിടണം." മോഹനേട്ടന്‍ പറഞ്ഞു.

പാമ്പ്, കുമരകം, കാട്! ഞാന്‍ വീണു പോയി.
"എന്നാ നേരേ സജിച്ചേട്ടനെ പൊക്കട്ടെ, വണ്ടി കുമരകത്തോട്ട് പോട്ടെ."
"നിനക്ക് ബാത്ത് റൂമില്‍ പോകുകയും ഭക്ഷണം കഴിക്കുകയുമൊന്നും വേണ്ടേ?"
"ബാത്ത് റൂം പോകുന്ന വഴിക്കെല്ലാം കാണും. ഭക്ഷണവും. നമുക്ക് പോവാം."

കുണ്ടറ>കുമരകം
കുമരകം പക്ഷി സങ്കേതം കെ. റ്റി ഡി. സിയുടെ ഭരണത്തിലാണ്‌. പക്ഷി സങ്കേതത്തിന്റെ സെന്‍സിറ്റീവിറ്റി മനസ്സിലാക്കാതെ കെ റ്റി ഡി സിക്കാര്‍ അവിടെ ഹോട്ടലും ഓപ്പണ്‍ സ്റ്റേജ് പ്രോഗ്രാമും മറ്റും നടത്തുകയും ബാര്‍ബെക്യൂ പെര്‍മിഷന്‍ കൊടുക്കുന്നെന്നും മറ്റും കണ്ട് മൊത്തത്തില്‍ ഒരു കണ്ട്റോളിനായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിച്ചതാണ്‌ കുമരകത്തെ ഓഫീസ്.

കുമരകത്ത് മഴ. മഴയെന്നു വച്ചാല്‍ തുമ്പിക്കൈ വണ്ണത്തില്‍ അങ്ങനെ വീഴുകയാണ്‌. വെള്ളച്ചാട്ടം പോലത്തെ ശബ്ദവും.


ഭദ്രകാളിയെ പ്രേതം പിടിച്ചെന്ന് പറഞ്ഞതുപോലെ വെള്ളത്തില്‍ മുങ്ങാങ്കുഴിയിട്ടു നടക്കുന്ന നീര്‍ക്കാക്ക ഒരെണ്ണം ഫോറ്സ്റ്റാപ്പീസിന്റെ തിണ്ണയ്ക്ക് വന്ന് നനഞ്ഞൊട്ടി തല ചിറകിലൊളിപ്പിച്ച് കുത്തിയിരിക്കുന്നു. മഴയുടെ ഒരു ശക്തിയേ.

ഡ്രൈവര്‍ മനോഹരന്‍ ഡ്യൂട്ടിയിലുണ്ട്. പുള്ളിയെയാണ്‌ നേച്ചര്‍ ക്ലബ്ബ് പാമ്പിന്റെ കാര്യം അറിയിച്ചത്. മുഹമ്മയില്‍ ഒരു നിഷാദിനാണ്‌ പാമ്പിനെ കിട്ടിയിരിക്കുന്നത്, നേരേ പോകാം. ബോട്ട് മൂന്നാലെണ്ണം കിടപ്പുണ്ട്, ഉള്ളതില്‍ പഴയതാണെങ്കിലും കഴിവില്‍ മുന്നില്‍ വാനമ്പാടി ആണത്രേ.


കുമരകം>മുഹമ്മ
തോടും കടന്ന് വാനമ്പാടി വേമ്പനാട്ടു കായലിലേക്ക് ഇറങ്ങി. മഴയ്ക്കെതിരേ അവള്‍ കുതിച്ചപ്പോള്‍ വെടിയുണ്ട പോലെ മഴത്തുള്ളി വന്ന് തുളച്ചു കയറുന്നു . വേദന സഹിക്കാന്‍ വയ്യാതെ ഞാന്‍ ഒരു ലൈഫ് ജാക്കറ്റെടുത്ത് അരയിലും കെട്ടി മറ്റൊന്ന് പരിച പോലെ മുഖം മറച്ചും പിടിച്ചു. ക്യാമറ സഞ്ചിയില്‍ പൊതിഞ്ഞു. ഫിഷറീസിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും സ്പീഡ് ബോട്ട് പലതു കണ്ടതാണെങ്കിലും ഇമ്മാതിരി ത്രസ്റ്റും ടോര്‍ക്കും ഉള്ളവളെ അനുഭവിക്കുന്നത് ആദ്യമായാണ്‌.


"വാനമ്പാടി ഒരു പുലിയാണല്ലോ മനോഹരന്‍ മാഷേ." ഞാന്‍ കൂവി.
"അവളുടെ ആദ്യത്തെ ഓണറും പുലിയായിരുന്നു സാറേ. തമിഴു പുലികളും ഇന്ത്യന്‍ നേവിയും ആയുള്ള ഒരു എന്‍‌കൗണ്ടറില്‍ പിടികൂടിയതാണവളെ. അങ്ങനെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിനു കിട്ടി. ഇറ്റാലിയനാ സാധനം." മനോഹരന്‍ പറഞ്ഞു.

മുഹമ്മയില്‍ മഴയില്ല. നിഷാദിന്റെ വീടു ബോട്ടുജെട്ടിക്കടുത്തു തന്നെ. അയാള്‍ ഒരു ചാക്കു കെട്ട് എടുത്തു തന്നു "എന്റെ അഞ്ചു കോഴികളെ ഈ പന്നന്‍ തിന്നുകളഞ്ഞു സാറേ."

ഞാന്‍ ചാക്കു കെട്ടഴിച്ചു നോക്കി. പന്നനല്ല, സാക്ഷാല്‍ പന്നഗേന്ദ്രന്‍. എന്താ ഒരു സൗന്ദര്യം. എന്താ അവന്റെ വലിപ്പവും തൂക്കവും.


പെരിയ പാമ്പ് അവര്‍കളുടെ പ്ലേസ് ഓഫ് ഓറിജിന്‍ പേപ്പര്‍ നിഷാദിനെക്കൊണ്ട് ഒപ്പിടീച്ച് അതിനെ തല്ലി കൊല്ലാതെ പിടിച്ചു തന്നതിന്‌ അയാള്‍ക്ക് നന്ദിയും പറഞ്ഞ് ഞങ്ങള്‍ തിരിച്ചു പോന്നു.

മുഹമ്മ> കുമരകം
പാമ്പുചാക്കുമായി പാതിരാമണലില്‍ ഒന്നു ഹാള്‍ട്ട് അടിച്ച് മഴ ആഘോഷിക്കുന്ന ചേരക്കോഴികള്‍ക്കും ഓട്ടര്‍മാര്‍ക്കും കൊക്കുകള്‍ക്കും റ്റാറ്റായും പറഞ്ഞ് ഞങ്ങള്‍ തിരികെ കുമരകത്തെത്തി. ഒടുക്കത്തെ മഴകാരണം പാതിരാമണലിലെ പക്ഷികളുടെ പടം എടുക്കാന്‍ പറ്റിയില്ല.

"നമുക്ക് ഭക്ഷണം കഴിച്ചിട്ട് ഓഫീസിലോട്ട് പോകാം." സജിച്ചേട്ടന്‍ പറഞ്ഞു.
"ഇവിടെ കേറ്റിഡിസി ഉണ്ട്.. പിന്നെ ക.." മനോഹരന്‍ നിര്‍ത്തി
"പിന്നെ, പറയൂ.." മോഹനേട്ടന്‍
"കള്ള് ഷാപ്പുണ്ട്. അസ്സല്‍ ഊണാ."
"കള്ള് കിട്ടുമോ അതോ ക്ലോറല്‍ ഹൈഡ്രേറ്റ് ആണോ?"
"ഞാന്‍ കൂടെയുള്ളപ്പോഴോ? സാറു വാ.”

ഷാപ്പിന്റെ അല്പ്പം മാറ്റി ഒരു മരത്തില്‍ വാനമ്പാടിയെ കെട്ടിയിട്ടു. പാമ്പു ചാക്ക് അവിടെ ഇട്ടിട്ടു പോന്നാല്‍ ചേനയോ കാച്ചിലോ ആണെന്നു കരുതി ആരെങ്കിലും അടിച്ചു മാറ്റിക്കളയുമെന്ന് ഭയന്ന് അവനെയും തോളിലെടുത്താണ്‌ മോഹനന്‍ ഇറങ്ങിയത്.

മനോഹരനും സജിച്ചേട്ടനും ഡ്യൂട്ടിയിലാണ്‌, ഊണേ വേണ്ടൂ. അതിനെന്താ എനിക്കും മോഹനേട്ടനും ഡ്യൂട്ടിയില്ലല്ലോ!

"എടോ, ഇത് ഫോറസ്റ്റര്‍ സാറാ. ഏറ്റവും കൊള്ളാവുന്നതെട്."


മീശയും ചെവിയിലെ രോമവുമൊക്കെ നരച്ച ഒരമ്മാവന്‍ എത്തി നോക്കി. എന്നെയും അടുത്ത് ഇരിക്കുന്ന പ്ലാസ്റ്റിക്ക് ചാക്ക് കെട്ടും മാറി മാറി നോക്കി.
"യൂണിവേഴ്സിറ്റീല്‍ വാഴേടെ വിത്ത് കൊടുത്തു തുടങ്ങിയോ മക്കളേ? ഞാന്‍ ഇന്നലേം പോയി ചോദിച്ചിട്ട് തന്നില്ല"
തൊട്ടടുത്ത് ക്യുസാറ്റിന്റെ വിത്ത് ഗവേഷണ കേന്ദ്രമാണ്‌. ചാക്കില്‍ വാഴക്കന്നല്ല ഒരു പാമ്പാണെന്ന് പറഞ്ഞാല്‍ കളിയാക്കുന്നതാണെന്നല്ലേ ആരും കരുതൂ.
"ഇത് യൂണിവേഴ്സിറ്റീന്നല്ല, ഒരു വീട്ടില്‍ നിന്ന് എടുത്തുകൊണ്ട് വരികയാ" ഹേയ് ഞാന്‍ കള്ളം പറയില്ല, ഇത് നിഷാദിന്റെ വീട്ടില്‍ നിന്നും എടുത്തുകൊണ്ട് വരുന്നതല്ലേ.

ഷാപ്പില്‍ നിന്നിറങ്ങി തിരിച്ചു ഫോറസ്റ്റാപ്പീസിലെത്തി. മഴ നിന്നു. പഴയ കുതിര്‍ന്നുപോയ നീര്‍ക്കാക്ക തൂവലില്‍ എണ്ണ കൊത്തിപ്പരത്തി വെള്ളത്തിലേക്ക് തിരിച്ചു പോയി


അന്തരീക്ഷം തെളിഞ്ഞപ്പോള്‍ ഹൗസ് ബോട്ടുകള്‍ കായലില്‍ ഇറങ്ങി.

പീരുമേട്ടിലേക്ക് പോകുന്ന ഒരു ഡിപ്പാര്‍ട്ട്മെന്റ് ജീപ്പില്‍ പെരുമ്പാമ്പിനെ അവന്റെ ബുക്കും പേപ്പറും സഹിതം കൊടുത്തു വിട്ടിട്ട് മനോഹരനോട് യാത്രയും പറഞ്ഞ് ഞങ്ങളിറങ്ങി.

കുമരകം> തിരുവല്ല
"നാട്ടില്‍ വന്നിട്ട് ദത്തനെക്കാണും മുന്നേ നിങ്ങള്‍ പാമ്പിനെ കാണാന്‍ പോയി അല്ലേ?" വിദ്യ പാമ്പു പോലെ ചീറി. "കൊച്ചോ പാമ്പോ നിങ്ങള്‍ക്ക് വലുത്?"
"അത് .. നീളം കൊണ്ട് നോക്കിയാല്‍ പാമ്പു തന്നെ വലുത്."
"എന്തൊരു കള്ളു നാറ്റം. പാമ്പിനെ കാണാന്‍ പോയതുമല്ല അടിച്ചു പാമ്പായി വന്നിരിക്കുന്നു."

September 11, 2007

ഓകെമിന്റെ ക്ഷൗരക്കത്തി- ഭാഗം മൂന്ന്

Part 1
Part 2

അടിവാരത്തെ ഗസ്റ്റ് ഹൗസില്‍ കണ്‍സര്‍‌വേറ്റര്‍ ആവശ്യത്തിലധികം സമയമെടുത്ത് ക്യാമ്പ് വിശേഷങ്ങള്‍ തിരക്കുമ്പോള്‍ ഞാന്‍ ക്രോസ് വിസ്തരിക്കപ്പെടാനൊരുങ്ങുന്ന പ്രതിയെപ്പോലെ വരാന്‍ പോകുന്ന ചോദ്യങ്ങളുടെ ഉത്തരം മനസ്സിലുരുവിട്ട് ഉറപ്പിച്ചുകൊണ്ടേയിരുന്നു.

"വില്ലിയെക്കണ്ടിരുന്നോ?" പെട്ടെന്നോര്‍ത്തെന്നു ഭാവിച്ച് ഒടുവില്‍ അദ്ദേഹം തിരക്കി.
"ഉവ്വ്, പോയിരുന്നു" ഇല്ല, ഒരുവാക്കും അധികം പറയില്ല.

"എന്താണു തന്റെ അഭിപ്രായം?"

"ഒന്നു രണ്ടു മണിക്കൂര്‍ ഞാനയാളോടൊത്ത് ചിലവഴിച്ചു. ചാരായവും കഞ്ചാവും സുലഭമായി വാങ്ങാന്‍ കിട്ടുന്ന സ്ഥലമായതുകൊണ്ട് അവിടെ താവളമടിച്ച ഒരു അഡിക്റ്റ് എന്നതിനപ്പുറം അയാളൊന്നുമാണെന്ന് തോന്നിയില്ല."

"അതെന്തേ അങ്ങനെ അനുമാനിക്കാന്‍ കാരണം?" കണ്‍സര്‍‌വേറ്ററുടെ മുഖത്ത് നിരാശയും സംശയവും വന്നതേയില്ല എന്നതില്‍ നിന്നും അദ്ദേഹമെന്നെ അസൂത്രിതമായ ഒരു വിചാരണയിലൂടെ കൊണ്ടുപോകുകയാണെന്ന് മനസ്സിലായി.

"സാര്‍, ഞാന്‍ വില്ലിയെക്കണ്ടത് കോണ്‍റാഡ് സായിപ്പിന്റെ ലോക്കല്‍ ഏജന്റ് ആയി നടിച്ചിട്ടാണ്‌. വില്ലിയോട് ഋഷിമലയിലെ അപൂര്വ്വ സസ്യങ്ങളെക്കുറിച്ച് പറഞ്ഞു തന്നാല്‍ പണം കൊടുക്കാമെന്ന് നമ്പര്‍ ഇട്ടു. വില്ലി അതില്‍ കൊത്തി , പക്ഷേ ഏതു ലാടനും നാട്ടുവൈദ്യനും പറയുന്ന ചില സാധാരണ ചെടികളെക്കുറിച്ചല്ലാതെ അയാള്‍ക്കൊന്നുമറിയില്ല , കഞ്ചാവു കൃഷിയും തേന്‍ വില്പ്പനയുമല്ലാതെ ഒന്നിലും താല്പ്പര്യമോ വിവരമോ വില്ലിക്കില്ലെന്ന് അനുമാനിക്കാന്‍ കാരണം അതാണ്‌."

"അതായത് താന്‍ പറയുന്നത് അഡല്‍റിക്ക് വില്ലിയെ കണ്ടിരുന്നെങ്കില്‍ അയാള്‍ പണം പിടുങ്ങി സഹായിക്കാനേ ശ്രമിക്കുമായിരുന്നുള്ളു എന്നാണ്‌ , അല്ലേ?"
"എന്ന് എനിക്കു തോന്നുന്നു."
ചോദ്യങ്ങള്‍ നിലച്ചെന്ന് എനിക്കു തോന്നി, പക്ഷേ ഞാന്‍ പറഞ്ഞു തീര്‍ന്നില്ലല്ലോ.
"സാര്‍, മഹാരാഷ്ട്ര പോലീസ് ആണ് ഈ ജര്‍മ്മനിക്കാരന്‍, എന്താ പേരുപറഞ്ഞത് ? അഡല്‍റിക്ക്, മിസ്സിങ്ങ് ആയത് അന്വേഷിക്കുന്നത്. സാറെന്തിനു ഇതാലോചിച്ച് സമയം കളയുന്നെന്ന് എനിക്കു മനസ്സിലായില്ല."

"തെളിവുകള്‍ ഉണ്ടെങ്കില്‍ അത് പോലീസിനു കൈമാറാന്‍ ഏതു പൗരനും ബാദ്ധ്യതയുണ്ട് , എനിക്കും തനിക്കും ആര്‍ക്കും." എന്നായിരുന്നു നീരസം പുരണ്ട മറുപടി.

"തെളിവുകളല്ലല്ലോ , സാറിന്റെ അനുമാനങ്ങള്‍ മാത്രമല്ലേ എല്ലാം? ഈ ജര്‍മ്മനിക്കാരന്‍ സാറിനെ ഒരിക്കല്‍ കണ്ടപ്പോള്‍ ഋഷിമലയിലെ ഒരു ആദിവാസി ക്യാന്‍സര്‍ ഭേദമാക്കുന്ന ഒരു അത്ഭുത ചെടിയെക്കുറിച്ച് സംസാരിച്ചെന്നു പറഞ്ഞിരുന്നു എന്നതും പിന്നെ ഒരുവര്‍ഷം കഴിഞ്ഞ് അയാള്‍ വീണ്ടും ഇന്ത്യയിലെത്തിയെന്നും മുംബെയില്‍ വിമാനമിറങ്ങിയ അയാളെ പിന്നീട് ആരും കണ്ടിട്ടില്ല എന്നതും മാത്രമാണ്‌ വിവരം. അയാള്‍ പണം മോഹിച്ച് ഋഷിമലയിലേക്ക് രഹസ്യ യാത്ര നടത്തിക്കാണുമെന്ന് ഊഹം. അവിടെ വച്ച് ഈ ചെടിയെ രഹസ്യമാക്കി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആരോ അയാളെ അപായപ്പെടുത്തിയെന്നതും അങ്ങനെ തന്നെ. ഒരു ലോക്കല്‍ ഏജന്റും അയാളെ ഇവിടെ കണ്ടിട്ടില്ല , ഒരു വെള്ളക്കാരന്‍ ഒറ്റക്ക് സഞ്ചരിച്ചാല്‍ ആളുകള്‍ ശ്രദ്ധിക്കാതെയിരിക്കില്ല , സാര്‍ ഋഷിമല മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും ബോഡിയോ ആളുവന്നതിന്റെ തെളിവോ കിട്ടിയിട്ടില്ല. എന്തു തെളിവാണു സാറിനു ബാദ്ധ്യതയായത് ?"

"ശരി. അതു പോകട്ടെ, തന്റെ ടീം എന്നാണു മടങ്ങുന്നത്? " കണ്‍സര്‌വേറ്റര്‍ സംഭാഷണം അവസാനിപ്പിക്കാറായെന്ന് ധ്വനിപ്പിച്ചു.

"ഇന്നു രാത്രി. ചെറിയൊരു പാര്‍ട്ടിയുണ്ട്, സാറു വരുമോ?"
"ഇന്നോ? ഞാനില്ല, തിരക്കാണ്‌."

ഡിസോസ്യേഷന്‍ മീറ്റിംഗില്‍ കോണ്‍റാഡ് പതിവിലും വാചാലനും ഉല്ലാസഭരിതനുമായിരുന്നു.

"പ്രിയരേ, നമ്മളൊന്നിച്ചു ചിലവിട്ട കുറച്ചു നാളുകളാലെ എല്ലാവരും കൂടുതല്‍ അറിവിനാല്‍ സമ്പന്നരായെന്നും നല്ല അനുഭവങ്ങള്‍ മാത്രം തന്ന ഈ പ്രോജക്റ്റ് എന്നും ഓര്‍മ്മയില്‍ നില്‍ക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു." കോണ്‍റാഡ് പ്രഖ്യാപിച്ചു.

"ഗവേഷണത്തിനുള്ള അറിവുകള്‍ മാത്രം സമ്പത്തായി കൊണ്ടു പോവുക കൂട്ടരേ , അനാവശ്യമായവ ബാദ്ധ്യതയായി, വേദനയായി നിങ്ങളെ ഉത്തരമില്ലാത്ത അന്വേഷണങ്ങളിലേക്ക് നയിക്കാതിരിക്കട്ടെ, നിങ്ങളെക്കൊണ്ട് നുണ പ്രസ്താവന നടത്തിക്കാതെ ഇരിക്കട്ടെ , അവ ആരെയും കൊല്ലാതിരിക്കട്ടെ , ആരെയും കൊലയാളിയും ആക്കാതിരിക്കട്ടെ." ഞാന്‍ കൂട്ടിച്ചേര്‍ത്തു.

"നിങ്ങള്‍ ബൈക്ക് ഓടിച്ചാണോ ഇവിടെ നിന്നും പോകാനൊരുങ്ങുന്നത് ? അതു വേണ്ട, നന്നായി തലക്കു പിടിച്ചിട്ടുണ്ട്" കോണ്‍റാഡ് പറഞ്ഞു.

ഡിസ്ക്ലൈമര്‍: ഈ കഥയും ഇതിലെ എല്ലാ കഥാപാത്രങ്ങളും സാങ്കല്പ്പികമാണ്‌. ജീവിച്ചിരിക്കുന്നതോ മരിച്ചവരോ "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന പരുവത്തിലുള്ളവരോ ആയ ആരോടെങ്കിലും കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് യാദൃശ്ചികം മാത്രമാണ്‌. ഇനി ജനിക്കുന്ന ആര്‍ക്കെങ്കിലും ഇതിലെ കഥാപാത്രങ്ങളോട് സാമ്യം വന്നുപോയാല്‍ ജനയിതാവിന്റെ പേരില്‍ ഞാന്‍ പകര്‍പ്പവകാശ ലംഘനത്തിനു കേസു കൊടുക്കും.

August 27, 2007

ദത്തനും ഓണമുണ്ട്‌!

എല്ലാവര്‍ക്കും ഞങ്ങളൂടെ ഓണാശംസകള്‍.

ഇത്തവണ ദത്തനും ഓണമുണ്ട്‌. അവന്‍ ഉടുത്തു ഒരു ഓണമുണ്ട്‌. എന്നിട്ട്‌ ഇരുന്നു ഓണമുണ്ടു.




സദ്യ പക്ഷേ അവനു ഇഗ്ഗിന്റെ അത്ര രുചിച്ചില്ല. ക്ഷമിക്കുമോ? ഹേയ്‌! ഇലയും കീറി എഴിച്ചു പെയ്യ്‌!

August 17, 2007

ദേവദത്തന്‍ സ്പീക്കിങ്ങ്‌


മൈ നെയിം ഈസ്‌ ദത്തന്‍. ദേവദത്തന്‍. ഡിഷ്യൂം!

ഒരു പോസ്റ്റ്‌ ഇടണമെന്നു വിചാരിച്ചിട്ട്‌ അഞ്ചാറു മാസമായി, ഇപ്പോഴേ സമയം കിട്ടിയുള്ളു.

ഈ പടത്തില്‍ എന്നോടൊപ്പമുള്ളത്‌ തത്തമ്മതത്തമ്മ ആണ്‌. അച്ഛായും തത്തമ്മതത്തമ്മയും കൂടി കളിക്കുന്ന ഡാന്‍സ്‌ ആണ്‌ ഈയിടെയായി വീട്ടിലെ മുഖ്യ കലാപരിപാടി. കണ്ടാല്‍ നമ്മള്‍ ചിരിച്ചു പരിപ്പിളകിപ്പോകും.

powered by ODEO
പുള്ളിയുടെ വിചാരം ഏതാണ്ടും വല്യ ഡാന്‍സുകാരന്‍ ആണെന്നാ. ഈ പേക്കൂത്ത്‌ കാണിക്കാന്‍ ഇങ്ങോര്‍ക്കു നാണമില്ലല്ലോ എന്നു വിചാരിച്ചാണു ചിരിക്കുന്നതെന്ന് നമുക്കല്ലേ അറിയൂ.

അച്ഛാ മടിയനാ. ജോലിക്കു പോയിട്ടു നേരേ വന്ന് കിടന്നുറങ്ങിക്കളയും. അയ്യെടാ! ഞാന്‍ അപ്പോഴേ തട്ടി വിളിക്കും.

പതുക്കെ വിളിച്ചാല്‍ "ങാ, എന്താ.. " എന്നൊക്കെ പറഞ്ഞിട്ട്‌ അച്ഛ തിരിഞ്ഞു കിടന്നുകളയും. ഞാന്‍ വിടുമോ? വിടമാട്ടേന്‍. പിച്ച്‌ കയറ്റി കയറ്റി വിളിക്കും.

powered by ODEO
ഇത്രയും പിച്ച്‌ കയറ്റിയാലും എണീറ്റില്ലെങ്കില്‍ മോന്തായം നോക്കി ഒരു പിച്ച്‌ അങ്ങു പിച്ചിയാല്‍ മതി. അച്ഛയല്ല അപ്പൂപ്പാ വരെ എഴുന്നേല്‍ക്കും.

അച്ഛായ്ക്ക്‌ ഒന്നുമറിയില്ല. കുറേ ദിവസമായി ഒരു പുസ്തകം എടുത്ത്‌ നോക്കിക്കൊണ്ട് അതെങ്ങനെയാ കീറുന്നതെന്ന് ആലോചിച്ച്‌ ഒരേ ഇരിപ്പായിരുന്നു. ഞാനിങ്ങോട്ട്‌ പിടിച്ചു വാങ്ങിച്ച്‌ നാലായി കീറി കയ്യില്‍ കൊടുത്തു. യെസ്‌, ത്രീ പീസസ്‌!


എന്നു വച്ച്‌ എനിക്കെല്ലാം അറിയാം എന്ന് ആരും വിചാരിക്കേണ്ടാ. അച്ഛാ എന്നല്ലാതെ അമ്മാ എന്നു പറയാന്‍ എനിക്കു പറ്റുന്നില്ല. അതുകൊണ്ട്‌ തല്‍ക്കാലം അമ്മയേയും അച്ഛാ എന്നാണു വിളിക്കുന്നത്‌.

പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല, ഇഗ്ഗ് കഴിക്കാനുള്ള നേരമായി .അപ്പോ അടുത്ത പോസ്റ്റില്‍ കാണാം.

June 30, 2007

ഓകെമിന്റെ ക്ഷൗരക്കത്തി- ഭാഗം രണ്ട്

ഈ റാളിന്റെ ഇടതുഭാഗത്തിന്റെ ആകൃതി വ്യത്യാസം കണ്ടില്ലേ, അവിടേക്ക് തേനീച്ചകള്‍ ഇപ്പോള്‍ പോകുന്നുമില്ല, ആ ഭാഗത്തെ അറകള്‍ നിറഞ്ഞു കഴിഞ്ഞു."

വില്ലി ഒരു അമ്പ് എടുത്തു. മരം കൊണ്ട് തീര്‍ത്ത അരയടി നീളമുള്ള അതിന്റെ മുന്നറ്റത്തിനു ചാട്ടുളി പോലെ ഒരു ടോഗ്ഗിളും പിന്‍ഭാഗത്ത് സൂചിക്കുഴ പോലെ ഒരു ദ്വാരവുമുണ്ടായിരുന്നു. പിന്നറ്റത്ത് ചണച്ചെടിയുടെ നാരുപിരിച്ചുണ്ടാക്കിയ നൂല്‌ കോര്‍ത്തു, പാതിരിമരം കൊണ്ടുള്ള വില്ലു കുലച്ചു.
ചെറിയൊരു മൂളലോടെ അമ്പ് റാളിന്റെ ഇടതുവശത്തിന്റെ അടിഭാഗം തുളച്ചു കയറി. താഴേക്ക് നീണ്ടുകിടക്കുന്ന നൂലിന്റെ കീഴറ്റം നിലത്തു നിന്നും അരയടി ഉയരത്തില്‍ ഒരുണ്ടയാക്കി കെട്ടി. കീശെയൊരു കല്‍ച്ചട്ടിയും വച്ചു.
"ഒരു മണിക്കൂര് തേനൂറും. ഒരു മുക്കാല്‍ ലിറ്റര്‍ കിട്ടേണ്ടതാണ്‌. അമ്പ് വലിച്ചൂരിക്കഴിയുമ്പോള്‍ തേനീച്ചകള്‍ ഈ ലീക്ക് മനസ്സിലാക്കി അവിടം വേഗം അറ്റകുറ്റപ്പണി നടത്തും."
ഞങ്ങള്‍ തിരികെ മടയിലെത്തി. കൊറപ്പാളു ചക്കപ്പുഴുക്കു പോലെ എന്തോ ഭക്ഷണം ഇലകളില്‍ വിളമ്പി.

"ശരിക്കും ഒന്നും തന്നെ പുറത്തു നിന്നു വാങ്ങേണ്ടതില്ല. ഒന്നാം തരം കത്തി പാറകൊണ്ട് ഉണ്ടാക്കാം, ഉപ്പുകല്ലുകള്‍ പാറയിടുക്കുകളിലുള്ളത് പൊട്ടിച്ചെടുക്കുകയും ചെയ്യാം, ചണച്ചെടികൊണ്ട് വസ്ത്രവുമുണ്ടാക്കാം. ഞാന്‍ മടിയനായതുകൊണ്ട് ഉപ്പു പുറത്തു നിന്നും വാങ്ങും, തീപ്പെട്ടിയും. വെട്ടുകത്തിയും തുണിയും കൊല്ലത്തിലൊരിക്കലോ മറ്റോ വാങ്ങാറുണ്ട്." വില്ലി പറഞ്ഞു.

"എരിവും പുളിയുമൊക്കെ ഉണ്ടല്ലോ ഭക്ഷണത്തിന്‌? എന്തെങ്കിലും നട്ടു വളര്‍ത്തുന്നുണ്ടോ?" ഞാന്‍ അന്വേഷിച്ചു.

കൃഷി ചെയ്യല്‍ ഇവിടത്തെ പരിസ്ഥിതിയെ ഒരു തരം അട്ടിമറിക്കലല്ലേ ? ഞാന്‍ പാചകം ചെയ്യുന്നതെല്ലാം ഇവിടെ തനിയേ വിളഞ്ഞ പഴങ്ങളും കായകളും ഇലകളും ആണ്‌. അതില്‍ എല്ലാ രസങ്ങളും അടങ്ങിയിട്ടുണ്ട്. അവശ്യം വേണ്ട പോഷണവും മരുന്നുകളുമുണ്ട്.

ഒരു ചോദ്യം മനസ്സില്‍ വന്നത് നാവിലെത്തും മുന്നേ വില്ലിയെന്റെ മുഖഭാവത്തില്‍ നിന്നു വായിച്ചു
"അതേതു ചെടികളാണെന്നല്ലേ ചോദിക്കാന്‍ പോകുന്നത്? പറയില്ല ഞാന്‍. താളം പിഴച്ച ജീവിതം കൊണ്ട് ഒരു ഹൃദയത്തിന്റെ വാതിലടയുമ്പോള്‍ താളം പിഴയ്ക്കുമ്പോള്‍ അതിനെ കമ്പി കൊണ്ട് കുത്തിത്തുറക്കാന്‍ ശ്രമിക്കും, പിന്നെ മറ്റൊരു പൈപ്പ് തുന്നിച്ചേര്‍ക്കാന്‍ നോക്കും, അതും കഴിഞ്ഞ് വൈദ്യുതി കൃത്രിമമായി ഉണ്ടാക്കാന്‍ ബാറ്ററി വയ്ക്കും, ഒക്കെ കഴിഞ്ഞ് നീര്‍മരുതിന്‍ പട്ട വെട്ടാന്‍ കാട്ടില്‍ ഫാക്റ്ററി സ്ഥാപിക്കും. അങ്ങനെയുള്ള കൂട്ടര്‍ക്ക് ഇമ്മാതിരി കാര്യങ്ങള്‍ പറഞ്ഞു കൊടുത്താല്‍ ഒരു ദിവസം കൊണ്ട് അവര്‍ ഋഷിമലയുടെ മക്കള്‍ക്ക് അവകാശപ്പെട്ടതെല്ലാം മൂടോടെ പിഴുതു വിറ്റ് കാശാക്കും. അര്‍ബുദം ബാധിച്ച കോശങ്ങളെ സുഖപ്പെടുത്തുന്ന ഒരു മാംസഭോജിയായ ചെടിയുണ്ട്. സൂര്യപ്രകാശം വീഴാത്ത സ്ഥലത്തേ അതു വളരൂ എന്നതിനാല്‍ ആകെ ഒരു അമ്പതെണ്ണമേ ഉണ്ടാവൂ, പുറത്തു പറഞ്ഞാല്‍ നാളെ അത് നാടിനു നഷ്ടപ്പെടും, പിന്നെ ഇറച്ചിത്തുണ്ടുകള്‍ ഇട്ടുകൊടുത്ത് അതു ലാബില്‍ വളര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കും, അങ്ങനെ അതു ഫലിക്കാതെയും പോകും. കേരളത്തിന്റെ നാലില്‍ മൂന്നും നൂറ്റമ്പതു വര്‍ഷം മുന്നേ വരെ കാടായിരുന്നു. അതു കളഞ്ഞവര്‍ വിലയും കൊടുത്തല്ലേ മതിയാവൂ?ലോകത്തിന്റെ മൊത്തം കാര്യവും അങ്ങനെ തന്നെ."
"അറിവ് എല്ലാവര്‍ക്കും അവകാശപ്പെട്ട സ്വത്തല്ലേ വില്ലീ?"
"അറിവ് സ്വത്താണ്‌, ശരി. അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെങ്കില്‍ മറ്റു സ്വത്തുക്കളും എല്ലാവര്‍ക്കും അവകാശപ്പെട്ടതല്ലേ? പണവും വസ്തുക്കളും വീതിച്ച് ഇങ്ങോട്ടു തരൂ."
അതെന്നെ ആശയക്കുഴപ്പത്തിലാക്കി.
"ഈ അറിവ് നിങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഉപയോഗിക്കാനും കഴിയില്ലല്ലോ? പത്തോ അമ്പതിനായിരമോ വര്‍ഷം ചുറ്റുമുള്ളത് ഖനനം ചെയ്തും ഉച്ഛിഷ്ടങ്ങള്‍ തള്ളിയും അട്ടിമറിക്കാതെ, കത്തിച്ചും വെട്ടിയും ഇല്ലാതാക്കാതെ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്കു അവശ്യം വേണ്ടത് - ഭക്ഷണം, മരുന്ന്, ജലം, വായു മുതലായവ- ചുറ്റും തന്നെ ഉണ്ടാകും എന്നാണ്‌ ഈ അറിവ്. അതിനു വിലയുണ്ടോ ഈ നിമിഷത്തില്‍ മാത്രം ജീവിക്കുന്ന മനുഷ്യര്‍ക്ക്?"

June 25, 2007

ഓകെമിന്റെ ക്ഷൗരക്കത്തി -ഭാഗം ഒന്ന്

അര്‍ജ്ജുനവൃക്ഷത്തിനു നൂറോളം ഉപജാതികളുള്ളതില്‍ അച്ചന്‍ കോവിലാറിന്റെ ഉത്ഭവസ്ഥാനത്ത് വളരുന്ന നീര്‍മരുതാണ്‌ ഹൃദയത്തിന്റെ വൈദ്യുതിനിര്‍മ്മാണശാലയായ സിനോഏട്രിയല്‍ നോഡിനു സംഭവിക്കുന്ന ഊനങ്ങള്‍ ചികിത്സിക്കാന്‍ ഏറ്റവും യോജ്യം എന്നൊരു വന്യമായ ഊഹമാണ്‌ കോണ്‍റാഡിന്റെ ടീമിനെ പശുക്കിടാമേട്ടില്‍ എത്തിച്ചത്. ഒരു ദിവസം കൂടി അവിടെ ചിലവിട്ട് ഞാനും ചീരനും മേടിറങ്ങി

"ഋഷിമലയില്‍ പോകാനുള്ള വഴി അറിയുമോ?"
"കല്ലൂരു വഞ്ചി തേടാനാ?അത്ര വഴി പോകാതെ പറ്റും"ചീരന്‍ പണിപ്പെട്ട് നാഗരികഭാഷയില്‍ പറഞ്ഞു.
"മരുന്നൊന്നും തേടിയല്ല.വില്ലിയെ ഒന്നു കാണണം,ഓഫീസര്‍ പറഞ്ഞു ഞാന്‍ നിറയെ കേട്ടിരിക്കുന്നു."
"വില്ലി നിറയെ പഠിപ്പ് വച്ചവന്‍‍.കുടി കാരണം പഠിച്ചതെല്ലാം മറന്നു പോയി.നരി മാതിരി മലമ്പൊത്തില്‍ താമസം.എനിക്ക് ഇഷ്ടമില്ല"

ചതുക്കു തടികളും വള്ളികളും നിറഞ്ഞ വഴിയേറെ താണ്ടിയപ്പോള്‍ ഋഷിമലയാറു കാണായി.അവിടെ നിന്നും മുകളിലേക്ക്.

"മുതുവാന്‍ കുടിയില്‍ ഞാന്‍ കാത്തിരിക്കാം.അവനുക്ക് എന്നെ കാണറത് ദേഷ്യം." ബാക്ക് പാക്കും കത്തിവാളും വാങ്ങുമ്പോള്‍ വില്ലിയോട് തേന്‍ വാങ്ങാന്‍ മറക്കേണ്ടെന്നും അയാള്‍ ഓര്‍മ്മിപ്പിച്ചു.

പാറക്കെട്ടില്‍ ഒരു ഗുഹ.അതിന്റെ പൂമുഖത്ത് ഇലകള്‍ മേഞ്ഞൊരു ചായ്പ്പും.വില്ലിയുടെ താവളം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയില്ല.പക്ഷേ അവിടെവരെ കയറിയെത്താന്‍ ഏറെ പണിപ്പെട്ടു.

"നിങ്ങളാര്‌?" ഗുഹയ്ക്കകത്തുനിന്നും ശബ്ദം മാത്രം പുറത്തെത്തി.
"കണ്‍സര്‍‌വേറ്റര്‍ ‍ പറഞ്ഞാണ്‌ ഞാന്‍ വില്ലിയെക്കുറിച്ച് അറിഞ്ഞത്.പശുക്കിടാമേട്ടുവരെ വരേണ്ട കാര്യമുണ്ടായിരുന്നു.തിരിച്ചു പോകുന്ന വഴിയാണ്‌. "

നിറം മങ്ങിയ ഒരു പച്ച കൈലിയുടുത്ത് തോള്‍ വരെ മുടി വളര്‍ത്തിയ ആറടിക്കടുത്ത് ഉയരവും സണ്‍ ടാന്‍ വീണ ശരീരവുമുള്ള ഒരാള്‍ ചായ്പ്പിലേക്ക് ഇറങ്ങി.

"എന്നെക്കുറിച്ച് അറിയാന്‍ മാത്രമൊന്നുമില്ലല്ലോ സുഹൃത്തേ,എങ്കിലും കേട്ടുകേള്വിപ്പുറത്തൊരാള്‍ കാണാന്‍ വന്നെന്ന് അറിയുന്നതില്‍ സന്തോഷമുണ്ട് ,എന്തു ചെയ്യുന്നു താങ്കള്‍? "
"...."
അയാള്‍ക്കു പിന്നാലെ പിന്നാലെ ഞാനും പാറക്കെട്ടിറങ്ങി.

"എന്നെ ഇന്റര്‍‌വ്യൂ ചെയ്യാനും ഒരാളുണ്ടയത് രസമായിരിക്കുന്നു,എന്താണു പറയേണ്ടതെന്ന് നിശ്ചയമില്ലല്ലോ.വില്ലി മെല്ലെ നടന്നുകൊണ്ട് പറഞ്ഞു തുടങ്ങി.ഫ്രാന്‍സിസ് വില്യം എന്നാണ്‌ എന്റെ പേര്‍.വില്ലിയെന്നത് വിളിപ്പേര്‍ ആണ്‌.ആലപ്പുഴയില്‍ ജനിച്ചു.തിരുവനന്തപുരത്തും മറ്റുമായി പഠിച്ചു.ഹൈദരാബാദ് സെന്റര്‍ ഫോര്‍ സെല്ലുലര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജിയില്‍ കുറച്ചു കാലം ജോലി ചെയ്തു.ഇപ്പോള്‍ ഋഷിമലയില്‍ ജീവിക്കുന്നു.ഭാര്യ ഇവിടെയടുത്ത മുതുവാന്‍ സെറ്റില്‍മെന്റുകാരിയാണ്‌ പേര്‍ കൊറപ്പാളു.ആറു വയസ്സുള്ള ഒരു മകനുമുണ്ട്. അത്രയൊക്കെ തന്നെന്നെക്കുറിച്ച്. "

"ഇവിടെ എന്തു ചെയ്തു ജീവിക്കുന്നു?"

"തേനെടുക്കും.ഋഷിമലത്തേനിനെ പ്രശസ്തമാക്കിയത് ഞാനാണ്‌.ആവശ്യക്കാരേറെ, അത്രയും ഉല്പ്പാദിപ്പിക്കാന്‍ ദിവസം ഏഴെട്ടുമണിക്കൂര്‍ പണിയെടുക്കണം,താല്പ്പര്യമില്ല.രണ്ടുമണിക്കൂര്‍ കൊണ്ട് നൂറു രൂപയുടെ തേന്‍ എടുക്കാം,അത്രയും പണം തന്നെ ആവശ്യത്തിലും വളരെ അധികവുമാണ്‌. "

ഈ മനുഷ്യനെ കാണാന്‍ ഇത്രയും ആയാസപ്പെട്ടു വരേണ്ടതില്ലെന്ന് ചീരന്‍ പറഞ്ഞത് കാര്യമാണെന്ന് തോന്നിത്തുടങ്ങി എനിക്ക്.കോണ്‍റാഡ് കൊണ്‍റ്റുവന്ന ഷിവാസ് റീഗല്‍ റോയല്‍ സല്യൂട്ട് കണ്‍സര്‍‌വേറ്ററെക്കൊണ്ട് അതിശയോക്തികള്‍ പറയിച്ചതാണോ?

"മകന്റെ പേരു പറഞ്ഞില്ല ?"

"ഓ മറന്നു,എന്റെ മകന്റെ പേര്‍ വോള്‍ഡന്‍ "

വോള്‍ഡന്‍! ഹെന്‍‌റി ഡേവിസ് ഥോറിന്റെ വോള്‍ഡന്‍...ഏകനായി ഈ കാട്ടില്‍,വോള്‍ഡന്‍ കുളത്തിനു കരയില്‍,എന്റെ കയ്യാല്‍ നിര്‍മ്മിച്ച ഭവനത്തില്‍,അയല്‍ക്കാരില്‍ നിന്നും കാതങ്ങളകലെmഎന്റെ കൈത്തൊഴിലുകളാല്‍ ജീവിച്ച്...

"ഥോറിന്റെ വോള്‍ഡന്‍ അനുകരിക്കുകയാണോ താങ്കള്‍ വില്ലീ?"

June 03, 2007

കരഞ്ഞുകൊണ്ടൊരു ചിരി



കല്ലുമോളേ,
രണ്ടാം ക്ലാസ്സിലായി അല്ലേ? ഒന്നില്‍ പഠിപ്പിച്ച ടീച്ചറിനെ ഓര്‍മ്മയുണ്ടോ? ഓര്‍ത്തു വയ്ക്കണം കേട്ടോ? എല്ലാ ഗുരുക്കളെയും.

ഫോട്ടൊയില്‍ ദേവന്‍ മാമന്റെ കൂടെ നില്‍ക്കുന്നത് മാമനെ ഒന്നില്‍ പഠിപ്പിച്ച ടീച്ചര്‍, പാറുക്കുട്ടി അമ്മ സാര്‍ (ഞങ്ങളുടെ നാട്ടിലൊക്കെ ടീച്ചര്രും മാസ്റ്ററും ഇംഗ്ലീഷായിരുന്നു, സാര്‍ എന്നായിരുന്നു അതിന്റെ മലയാളം.)

ദേവന്‍ മാമന്‍ നഴ്സറിയില്‍ പോയിട്ടില്ല, ഒന്നാം ക്ലാസ്സ്‌ വരെ അച്ഛനാണു പഠിപ്പിച്ചത്‌. ആദ്യ ഗുരുനാഥ അങ്ങനെ ഒന്നില്‍ പഠിപ്പിച്ച പാറുക്കുട്ടിയമ്മ സാര്‍ ആയി. പിന്നെ രണ്ടിലായി, മൂന്നില്‍, അങ്ങനെ ഇരുപതു ക്ലാസ്സ്‌ പഠിച്ചു. ഒക്കെ അങ്ങു തീര്‍ന്നത്‌ പാറുക്കുട്ടിയമ്മസാറിന്റെ മനസ്സിന്റെ നന്മ മാത്രം കൊണ്ടാണേ, മാമന്‍ എല്ലാ ക്ലാസ്സും ഉഴപ്പി- എന്നിട്ടും ജയിച്ചു.

സാറു മാമനു ചോറു തന്നിട്ടുണ്ട്‌, ജീരകവെള്ളം തന്നിട്ടുണ്ട്‌. അടി തന്നിട്ടില്ല, ഒരിക്കല്‍ അടിക്കുമെന്ന് പറഞ്ഞു വടി ഓങ്ങിയപ്പോഴേക്ക്‌ ഞാന്‍ കരഞ്ഞുകളഞ്ഞു!

എല്ലാ ക്ലാസ്സും പഠിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ സാറിന്റെ വീട്ടില്‍ പോയി കണ്ടു. സാര്‍ അപ്പോഴേക്ക്‌ റിട്ടയര്‍ ചെയ്തിരുന്നു. പഠിച്ച്‌ തീര്‍ന്നെന്നു പറഞ്ഞപ്പോള്‍ സാറു കരയുകയും ചെയ്തു ചിരിക്കുകയും ചെയ്തു. സാറു കരഞ്ഞാല്‍ ഞാനും കരയില്ലേ?

പിന്നെ സാറിനെ കണ്ടത്‌ എന്റെ കല്യാണത്തിനാണ്‌. അപ്പോഴും സാറു ചിരിക്കുകേം കരയുകേം ചെയ്തു, ഞാനും.

പിന്നെയും കണ്ടത്‌ ദാ ഈ ഫോട്ടോ എടുത്ത ദിവസം, സാറു പഠിപ്പിച്ച ഒരു കുട്ടിയുടേതായിരുന്നു കല്യാണം. അവള്‍ക്കു കല്ലുക്കുട്ടിയുടെ പ്രായമുള്ളപ്പോള്‍ ഞാന്‍ കോളെജില്‍ പോകുന്ന വഴി സാറിന്റെ ക്ലാസ്സില്‍ കൊണ്ടിരുത്തുമായിരുന്നു. അവളിപ്പോ ഇംഗ്ലണ്ടിലെ എറ്റവും വലിയ കമ്പനികളിലൊന്നില്‍ ഉയര്‍ന ഉദ്യോഗസ്ഥ ആണെന്നു കേട്ടപ്പോഴും സാറു കരഞ്ഞു. പ്രത്യേക സന്തോഷമായിക്കാണും, കാരണം അവളൊക്കെ പഠിക്കുമ്പോഴേക്ക്‌ വളരെ പാവപ്പെട്ട വീട്ടിലെ കുട്ടികളൊഴികെ എല്ലാവരും കോണ്‍വെന്റു സ്കൂളില്‍ ആയിരുന്നു പോകുന്നത്‌, ഇവളുടെ അച്ഛന്‍ രാഷ്ട്രീയാദര്‍ശങ്ങളുള്ള ആളായിരുന്നതു കാരണം സര്‍ക്കാര്‍ എയിഡഡ്‌ സ്കൂളില്‍ മലയാളം മീഡിയത്തില്‍ പഠിപ്പിച്ചു.

ഒരു തമാശ കേല്‍ക്കണോ മോളേ. അവള്‍ മലയാളം പഠിച്ച്‌ ഇംഗ്ലീഷു പറയുന്ന നാട്ടില്‍ വല്യ ഉദ്യോഗസ്ഥ, ഇപ്പോഴും എന്നെ കാണുമ്പോ എന്റെ സൈക്കിളിന്റെ പിറകില്‍ ഇരുന്നു "എന്നെ ഉരുട്ടിയിടുമോ ?" എന്നു ചോദിച്ച അതേ മലയാളം പറയുന്നു. അവളുടെ പ്രായത്തിലുള്ള അടുത്ത കൂട്ടുകാരി കോണ്വെന്റില്‍ പഠിപ്പും ബിരുദവുമൊക്കെ കഴിഞ്ഞ്‌ അച്ഛനമ്മ മാരോടും കൂട്ടുകാരോടും പുസ്തകത്തിലെ അച്ചടി ഇംഗ്ലീഷും പറഞ്ഞ്‌ നാട്ടിലിരിപ്പാണ്‌ വെറുതേ. എന്നുവച്ചാല്‍ മോള്‍ ഇംഗ്ലീഷൊന്നും പഠിക്കണ്ടാന്നല്ല കേട്ടോ. അതൊരു നല്ല പ്രയോജനമുള്ള സുന്ദരമായ ഭാഷ ആണ്. വല്യേ വല്യേ അറിവുകളൊക്കെ ഇംഗ്ലീഷില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്, അതൊക്കേം എടുക്കണം. മാമന്‍ പറഞ്ഞത് എതു ഭാഷയില്‍ പഠിച്ചു എന്നതിലല്ല, എന്തു പഠിച്ചു, പഠിച്ചതു അവനവനും വീടിനും നാടിനും ലോകത്തിനും പ്രയോജനപ്പെടുത്താന്‍ നമ്മള്‍ എന്തു ചെയ്യുന്നു എന്നതിലാണു കാര്യം എന്നാ.

ആ കൊച്ചിന്റെ കല്യാണത്തിനു വന്നപ്പോഴും സാര്‍ എന്നെക്കണ്ട്‌ കരഞ്ഞോണ്ട്‌ ചിരിച്ചു. ഒരു ഫോട്ടോഗ്രാഫറോട്‌ പടം എടുക്കാന്‍ പറഞ്ഞപ്പോള്‍ അങ്ങോരു പറയുവാ
"മുഖം ഒന്നു തുടച്ച്‌ നില്‍ക്കാമായിരുന്നു ദേവാ, ഒരുമാതിരി ചുമടെടുത്തപോലെ ഉണ്ടല്ലോ?"

ഞാന്‍ പറഞ്ഞു ഞങ്ങള്‍ കരഞ്ഞോണ്ട്‌ ചിരിക്കുന്ന ഫോട്ടോ മതിയെന്ന്. ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോ‍ എനിക്കു കിട്ടീല്ലാ. ഇത് വിദ്യമാമി എടുത്തതാ.

പാറുക്കുട്ടി അമ്മ സാറു പഠിപ്പിച്ച കുട്ടികളില്‍ വല്യ ഡോക്റ്റര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ഐ ഏ എസ്‌ ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, ഓഡിറ്റര്‍ മാര്‍, എക്സിക്യൂട്ടീവുകള്‍ ഒക്കെയുണ്ട്‌. ഇന്നാളില്‍ എന്റെകൂടെപഠിച്ച ഒരു കുട്ടിയുടെ അച്ഛനെ വഴിയില്‍ വച്ചു കണ്ടു. ആ കുട്ടി ഇപ്പോള്‍ സിംഗപ്പൂരില്‍ കമ്പ്യൂട്ടറെഞ്ചിനീയറാ. വിവാഹം കഴിച്ചത്‌ വിദേശിയായ ഇന്ത്യന്‍ വംശജനെ ആയതുകൊണ്ട്‌ നാട്ടില്‍ വരാറേ ഇല്ലാത്രേ. എന്നാലും ഫോണ്‍ ചെയ്യുമ്പോ പറയുമെന്ന് "അച്ചാ എപ്പോഴെങ്കിലും പാറുക്കുട്ട്യമ്മ സാറിനെ കാണുകയാണെങ്കില്‍ എനിക്കും മക്കള്‍ക്കും സുഖമാണെന്നു പറയണേ"ന്ന്.


സാറിന്റെ പള്ളിക്കൂടം ഫോട്ടോ എടുത്തു വച്ചിട്ടുണ്ടായിരുന്നു. കമ്പ്യൂട്ടറില്‍ നോക്കിയിട്ട്‌ കണ്ടില്ല. പിന്നെ ഇടാം കേട്ടോ. ഇപ്പോ പോയി ഉറങ്ങിക്കോ, നാളെ സ്കൂളില്‍ പോണ്ടേ.

May 16, 2007

പാഠപ്പിഴ


കുമാറിന്റെ ഈ ചിത്രം കണ്ട് എഴുതിയത്

ക്ലാര ആരെയും പരിചയപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നാറുണ്ടായിരുന്നു. പരമാവധി അവര്‍ സംസാരിക്കുകയുമില്ല, മുഖത്തും നോക്കില്ല. "രണ്ടു രൂപാ അമ്പതു പൈസ" എന്നു ക്ലാര പറയുന്നത്‌ നമ്മള്‍ "രണ്ടര" എന്നു പറയുന്നതിനെടുക്കുന്ന സമയം കൊണ്ടാണ്‌. സ്ഥലം വിജനമാണ്‌, അവര്‍ ചെറുപ്പമാണ്‌, ബീച്ചില് വരുന്നവര്‍ സമയം കൊല്ലാനെത്തിയവരും.


ബീച്ചിനങ്ങനെ പ്രത്യേകതയൊന്നുമില്ല. ഇരു വശവും നികര്‍ത്തില്‍ ഉണ്ടായിവന്ന വലിയ മുക്കുവര്‍ ചേരികള്‍, നടുവിലെ പുറമ്പോക്ക്‌ ആളുകള്‍ വൈകുന്നേരം സൊറ പറയാനും കുട്ടികളൊത്തു വന്നിരിക്കാനും ഉപയോഗിക്കുന്നത്‌ നഗരത്തില്‍ ഭംഗിയുള്ള കടല്‍ത്തീരങ്ങളൊന്നും ഒഴിവില്ലാത്തതിനാലാവണും. വൈകുന്നേരം മുതല്‍ ഒരെട്ടുമണിവരെ ഒത്തു കൂടുന്ന ചില ചെറുപ്പക്കാരും അടുത്തൂണ്‍ പറ്റിയവരും. അല്‍പ്പം സന്ധ്യയായാല്‍ മറപറ്റി പരസസ്പരം രഹസ്യമായി താലോലിക്കാനെത്തുന്ന ഒന്നോ രണ്ടോ ജോഡി കമിതാക്കള്‍... ബാക്കിയെല്ലാ നേരവും വെറുതേ ആളൊഴിഞ്ഞും. ഒരേയൊരു കട ക്ലാര നടത്തുന്ന പെട്ടിക്കടയാണവിടെ. വൈകുന്നേരം ചായ, പാലിന്റെ പാക്കറ്റ്‌, സിഗററ്റ്‌, മിഠായി, ഭരണികളില്‍ വടയോ കേക്കോ ചിലപ്പോള്‍. കടയുടെ ഉഭഭോക്തൃവലത്തില്‍ മിക്കവരും എന്നും കടപ്പുറത്തെത്തുന്നവരാണ്‌ എന്നതിനാല്‍ വെറുതേ രണ്ടു വിരലുയര്‍ത്തിക്കാട്ടിയാല്‍ ശ്രീജിത്തിനു വിത്സ്‌ സിഗററ്റും ഒരു കപ്പിന്റെ മുദ്ര കളിക്കുന്ന ഏലിയാസങ്കിളിനു വിത്തൌട്ട്‌ ചായയും ക്ലാരയുടെ മകന്‍ മണലില്‍ അവര്‍ ഇരിക്കുന്നയിടത്തു തന്നെ കൊണ്ടുകൊടുക്കും. ചിലപ്പോഴൊക്കെ അവനോടി വരാറ്‌ പഠിച്ച പദ്യങ്ങളും മറ്റുമുരുവിട്ടുകൊണ്ടാണു. പഠിപ്പു മുടക്കിയ വിഷമം തോന്നുന്നതുകൊണ്ട്‌ ഞങ്ങള്‍ക്കു സിഗററ്റും ചായയും വേണമെന്നു തോന്നുമ്പോള്‍ കൂട്ടത്തിലൊരാള്‍ എഴുന്നേറ്റു കട വരെ പോകുകയാണു പതിവ്‌.


എന്നിട്ടും ഞാന്‍ ക്ലാരയെ പരിചയപ്പെട്ടുപോയി. ഒരിക്കല്‍ ഞാന്‍ സിഗററ്റ്‌ വാങ്ങാനെത്തിയത്‌ കണ്ണില്‍ പെടാതെ ക്ലാര മകനു പാഠം പറഞ്ഞു കൊടുക്കുകയായിരുന്നു.
"ഡൌണ്‍ വെന്റ്‌ ദ റോയല്‍ ജോര്‍ജ്ജ്‌- വിത്ത്‌ ആള്‍ ഹെര്‍ ക്രൂ കമ്പ്ലീറ്റ്‌. സാധാരണ വ്യാകരണ നിയമം കൊണ്ട്‌ നോക്കിയാല്‍ ഇതില്‍ റോയല്‍ ജോര്‍ജ്ജ്‌ എന്നത്‌ ഡൌണ്‍ വെന്റ്‌ എന്നതിന്റെ ഓബ്ജക്റ്റ്‌ ആണെന്നു വരും..."

ഈ പാഠം! ഇതു തീരുമ്പോള്‍ "ഗെറ്റൌട്ട്‌" എന്നതിന്റെ സബ്ജക്റ്റ്‌ എന്താണെന്ന് ഇവര്‍ ചോദ്യം ചോദിക്കും.

അന്തം വിട്ട്‌ അവരുടെ മുഖത്തു നോക്കി നില്‍ക്കുന്ന എന്നെ കണ്ട്‌ അവര്‍ വേഗത കൂടിയ ചോദ്യം എടുത്തു "ന്താ ണ്ടേ?
"പിള്ളസാര്‍ പഠിപ്പിച്ചിട്ടുണ്ടല്ലേ?"
"ആഹ, സാറിനെ അറിയുമോ? സാറ് സുഖമായിരിക്കുന്നോ?" ആദ്യമായി വേഗത കുറഞ്ഞൊരു ചോദ്യം ക്ലാര ചോദിച്ചുപോയി.
"അച്ഛന്‍ മരിച്ചിട്ട്‌ അഞ്ചു വര്‍ഷമായി."
"അറിഞ്ഞില്ല."
"എവിടെ വരെ പഠിച്ചു?"
"പ്രീഡിഗ്രി വച്ചു തന്നെ എന്റെ കല്യാണം കഴിഞ്ഞു. പിന്നെ പഠിച്ചില്ല."
തിരിച്ചു മണല്‍ സിംഹാസനത്തിലെത്തിയിട്ടും, പിന്നെയൊരിക്കലും ഞാനത്‌ കൂട്ടുകാരോട്‌ പറഞ്ഞില്ല. അച്ഛന്റെയോര്‍മ്മകളെല്ലാം ആര്‍ക്കും പങ്കുവയ്ക്കാത്ത എന്റെ സ്വകാര്യനിധിയാണ്‌.

കൊളച്ചക്കാരുടെ വലക്കടയില്‍ നിന്നും കുഴികളുള്ള തട്ടില്‍ ചായയും വടയും വാങ്ങാനെത്തിയ ചെക്കന്‍ പെറ്റി ക്യാഷ്‌ വൌച്ചര്‍ ചോദിച്ചപ്പോള്‍ ക്ലാര ചെറിയ ചതുരങ്ങളാക്കി വച്ചിരുന്ന നോട്ടുബുക്ക്‌ പേപ്പറിലൊരെണ്ണമെടുത്ത്‌ എഴുതി അതിന്മേലൊരു സീല്‍ വച്ചു കൊടുക്കുന്നതു കണ്ടപ്പോള്‍ ഒരു കൌതുകം തോന്നിയിരുന്നു. ദിവസങ്ങളുടെ വിടവിട്ട്‌ ട്യൂട്ടോറിയലിലെ ആവശ്യത്തിനെന്ന് നുണ പറഞ്ഞ്‌ ഞാന്‍ ഒരു പേനവാങ്ങി ക്ലാരയോട്‌ ബില്‍ ചോദിച്ചു.

"ഫോര്‍ ബീച്ച്‌ റിഡ്ജ്‌ കണ്‍വീനിയന്‍സ്‌ സ്റ്റോര്‍, ക്ലാരിയോണ്‍ എസ്‌., പ്രൊപ്രൈറ്റ്രിക്സ്‌." വായിച്ചപ്പോള്‍ ആഹ്ലാദം തോന്നി. പട്ടണത്തിലെ കൂറ്റന്‍ കടകള്‍ കൂടി റഫീക്ക് & സണ്‍സ്‌ സ്റ്റോറും സെന്റ്‌ ജോര്‍ജ്ജ്‌ ഹോട്ടലും ചക്കാലത്തില്‍ ജൂവലറിയും ആണ്‌.

പിന്നെപ്പോഴോ ഞങ്ങളെ ബീയര്‍ മണത്ത ദിവസവും ക്ലാര സംസാരിച്ചു. ഇന്നിതൊരു രസം, നാളെ ശീലം, ഒടുക്കം നാശം. നിങ്ങളൊക്കെ എത്രയോ പഠിച്ച്‌ എവിടെയോ എത്തേണ്ടവര്‍, എന്തിനു നശിക്കണം? ഒരു തമാശയ്ക്ക്‌ വല്ലപ്പോഴുമെന്ന പതിവു പല്ലവിയെ ക്ലാര തടുത്തത്‌ വസ്തിയേട്ടന്റെ കഥ പറഞ്ഞാണ്‌.

വസ്തി അദ്ധ്വാനിയായൊരു ചെറുപ്പക്കാരനായിരുന്നു. തരക്കേടില്ലാത്ത
വരുമാനവും. ക്ലാരയെ കല്യാണം കഴിച്ചശേഷം സ്ത്രീധനത്തുകയും സമ്പാദ്യവും ലോണുമൊക്കെയായി ഒരു ബോട്ടു വാങ്ങി. വച്ചടി കയറ്റമായി, പുതിയ വീടായി, കാറായി, രണ്ടാമത്തെ ബോട്ടുമായി. അവര്‍ക്കൊരു കുട്ടിയുമായി. വേഗത കൂടിയ ജീവിതത്തിനിടയില്‍ ഇടയ്ക്കൊക്കെ 'രണ്ടു സ്മാള്‍' അടിച്ചിരുന്ന വസ്തിയുടെ കൂടെയെപ്പോഴും ഒരു സംഘം മദ്യപരുണ്ടാവുമെന്നതും എല്ലാ വൈകുന്നേരവും, പിന്നെ എല്ലായ്പ്പോഴും തന്നെ ബാറില്‍ തന്നെ അയാള്‍ സമയം ചിലവിടാനും തുടങ്ങിയെന്നത്‌ ക്ലാര പോലും ഗൌരവമായി കണ്ടില്ല. ഉയര്‍ന്നതിലും വേഗമായിരുന്നു വസ്തിയുടെ പതനം. നികര്‍ത്തിലെ പലകച്ചുമരടിച്ച വീട്ടിലേക്കു മാറുമ്പോള്‍ ആരും കൂടെ വന്നില്ല, ഭാര്യയും മകനുമല്ലാതെ. ലോണെടുത്താണ്‌ പെട്ടിക്കട തുടങ്ങിയത്‌. വാറ്റുകാരന്‍ പറ്റുകാശിനു ഭീഷണിപ്പെടുത്തുമ്പോള്‍ വസ്തി ക്ലാരയുടെ കടയില്‍ വന്നു കൈ നീട്ടും. കിട്ടിയില്ലെങ്കില്‍ തല്ലും, കല്ലു പെറുക്കി ഏറുമുണ്ട്‌. അതൊന്നുമൊരു പ്രശ്നമല്ല, സാധനം വാങ്ങാനെത്തുന്നവരോട്‌ കൂട്ടിച്ചേര്‍ത്ത്‌ വ്യഭിചാരകഥകളുണ്ടാക്കും. മാനം ഭയന്ന് ആരും വരാതായാല്‍ കടയെങ്ങനെ നടക്കും?

പണം കൊടുക്കുംതോറും വസ്തിയേട്ടനെ നിങ്ങള്‍ മദ്യപാനിയാക്കിക്കൊണ്ടേയിരിക്കുന്നു, സഹിക്കും തോറും അവകാശമായത്‌ കാണപ്പെടും. കൊടുക്കരുതിനി, സഹിക്കരുതിനി, നമുക്ക്‌ അദ്ദേഹത്തെ തിരിച്ചു കിട്ടും. ഉപദേശമൊന്നു കിട്ടിയതു പോലെ തിരിച്ചും പറഞ്ഞതാണ്‌, ഒരു സ്നേഹത്തിന്റെ പുറത്ത്‌. അല്ലാതെ ദാമ്പത്യത്തിന്റെ കേടുകള്‍ തീര്‍ക്കാനറിയുന്ന പത്തൊമ്പതു വയസ്സുകാരനോ?

ക്ലാരയ്ക്ക്‌ അത്‌ പിള്ളസാറിന്റെ പാഠമായിരുന്നു. ആ വിചാരം തിരുത്താതെ അതില്‍ അഹങ്കരിച്ചത്‌ എന്റെ പ്രായത്തിന്റെ അറിവുകേട്‌. അടയാളങ്ങള്‍ മുഖത്തു കൂടിയിട്ടും അവരുടെ പൊട്ടിയ ചുണ്ടിലെ ചിരി വലുതായി. പ്രതിദിനം കണ്ണുകളില്‍ പ്രകാശം വര്‍ദ്ധിച്ചു. ആദ്യമൊക്കെ അഹോരാത്രം തുടര്‍ന്ന വസ്തിയേട്ടന്റെ കലാപ്രകടനങ്ങള്‍ പതുക്കെ നിന്നു. രണ്ടാഴ്ച്ചകൊണ്ടുള്ള പുരോഗതി!

പ്രത്യേകിച്ചൊന്നുമില്ലാത്തൊരു സന്ധ്യയുടെ ഇരുളിലേക്ക്‌ ഒരു ചീറ്റലോടെ ഉയര്‍ന്ന ജ്വാല എന്തെന്നു ഞങ്ങള്‍ക്കു മനസ്സിലാകും മുന്നേ ബീച്ച്‌ റിഡ്ജ്‌ കണ്വീനിയന്‍സ്‌ സ്റ്റോര്‍ നിന്നിരുന്നയിടം ചാരമായിക്കഴിഞ്ഞിരുന്നു. കടലിലേക്കൊരു ബക്കറ്റുമായി ഓടിയ ക്ലാരയും മകനും മണല്‍പ്പരപ്പു തുടങ്ങുന്നയിടത്തെ വിളക്കുകാലിന്‍ ചുവട്ടില്‍ വെറുതേ നോക്കി നില്‍ക്കുന്നു. കണക്കെഴുത്തും ബാങ്കിംഗ്‌ പാഠവുമായിരുന്നു ഇവിടെ പഠിപ്പിക്കേണ്ടിയിരുന്നത്‌. യോജിച്ച പാഠം തിരഞ്ഞെടുക്കുന്ന സൂത്രം എന്താണച്ഛാ?

ഇനിയൊരിക്കലും ഞാന്‍ പഠിപ്പിക്കാനെത്താതിരുന്നാല്‍ ബീച്ച്‌ റിഡ്ജ്‌ സ്റ്റോര്‍ പുനര്‍ജനിച്ചോളും. അച്ഛന്റെ മുട്ടൊപ്പം വളര്‍ന്നെന്നു കരുതില്ലൊരിക്കലുമിനി . പത്തൊമ്പതു വയസ്സില്‍ അച്ഛന്‍ പഠിപ്പിക്കുകയായിരുന്നില്ല., വിമാനം പറത്തുകയായിരുന്നു, അച്ഛന്റെ വീട്‌ നോക്കി നടത്തുകയായിരുന്നു. ഞാനോ? മണല്‍പ്പരപ്പിനെ കുഴച്ചുമറിച്ചു കിടക്കുന്ന ഒരുപാടു കാല്‍പ്പാടുകളിലെ അപ്രസക്തമായ മറ്റൊന്നാകാനാഗ്രഹിച്ച്‌ ഞാന്‍ ക്ലാരയുടെ ജീവിതത്തില്‍ നിന്നും നടന്നു ദൂരെ പോയ്ക്കൊട്ടെ.

March 28, 2007

പരിവര്‍ത്തം

പ്രിയപ്പെട്ടവരേ,
കുറെക്കാലമായി ഖേദങ്ങളും ഇല്ലായ്മകളുമറിയിക്കാന്‍ മാത്രം നിങ്ങളെ വിളിച്ചുകൂട്ടിയിരുന്ന ഞാന്‍ ഇന്ന് സന്തോഷപൂര്‍വ്വം സംസാരിക്കുന്നു. സന്തോഷവാര്‍ത്ത നിങ്ങളിതിനകം അറിഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം, എന്നാലും അത്‌ ഔദ്യോഗികമായി ഇവിടെ അറിയിക്കേണ്ടതുണ്ടല്ലോ.

ഇപ്പോള്‍ നഷ്ടത്തിലും അടച്ചിടലിലും കുടുങ്ങിക്കിടക്കുന്ന കമ്പനിയെ അതിപ്രശസ്തരായ റൈസിംഗ്‌ സണ്‍ ഗ്രൂപ്പ്‌ ഏറ്റെടുത്തിരിക്കുന്നു. പഴയകാലത്തെക്കാള്‍ ഭംഗിയായി ഇനിയിത്‌ നടത്തിക്കൊണ്ടുപോകാന്‍ അവര്‍ക്കാവുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

എന്തുകൊണ്ട്‌ ഒരുപാടു ദശാബ്ദം പൊന്നു കൊയ്ത നമ്മള്‍ നാശത്തിലേക്ക്‌ മൂക്കുകുത്തി വീണു എന്ന് ഇപ്പോള്‍ ചിന്തിക്കുന്നില്ല, അത് ഒരുപാട്‌ ചര്‍ച്ച ചെയ്തതല്ലേ. എനിക്കു പറയാനുള്ളത്‌ നാളെമുതല്‍ എന്തു വേണം നിങ്ങളെന്നാണ്‌. നാളെക്കഴിയുമ്പോള്‍ ഞാന്‍ പാട്യാലക്ക്‌ തിരിച്ചു പോകും. പഴയ, പരാജിതമായ, പാപ്പരായ മാനേജുമെന്റിന്റെ അവസാന പ്രതിനിധിയായി,തല കുനിച്ച്‌. എനിക്കൊന്നുമില്ല കൊണ്ടുപോകാന്‍, നാല്‍പ്പത്തിരണ്ടു വര്‍ഷം മുന്നേ കേരളത്തില്‍ ഈ കൊച്ചു ഗ്രാമത്തില്‍ ജനിച്ചു നിങ്ങളോടൊപ്പം ഇത്രയും നാള്‍ കഴിഞ്ഞതിന്റെ ഓര്‍മ്മകളല്ലാതെ.

മലയാളം നല്ലതുപോലെ സംസാരിക്കുമെങ്കിലും മനസ്സിലുള്ളത്‌ ഇന്ന് ആ ഭാഷയില്‍ പ്രകടിപ്പിക്കാനാവുമെന്ന് ശാന്തിലാലിനു തോന്നിയില്ല. ആത്മഗതം പോലെ വികാരത്തള്ളലൊട്ടുമില്ലാതെ അയാളില്‍ നിന്നും വരുന്ന വാക്കുകള്‍ ഇംഗ്ലീഷറിയുന്ന ജീവനക്കാര്‍ക്ക്‌ മനസ്സിലായിടത്തോളമില്ലെങ്കിലും ബാക്കിയുള്ളവരും ഊഹിച്ചെടുത്തു.

ചെയര്‍മാന്‍, ക്ഷമിക്കണം,മുന്നത്തെ ചെയര്‍മാന്‍ തത്വാധിഷ്ഠിത വാണിജ്യമെന്ന നയത്തില്‍ നിന്നും മാറാനിഷ്ടപ്പെട്ടില്ല. നിങ്ങള്‍ക്കറിയുമല്ലോ, ചെറിയ വത്യാസങ്ങള്‍ വരുത്തിയാല്‍ മതി ശിശുഭക്ഷണമുണ്ടാക്കുന്ന പ്ലാന്റ്‌ ഒരു ഡിസ്റ്റിലറിയാക്കാം. നമ്മള്‍ മുങ്ങുമ്പോള്‍, ബാങ്കുകള്‍ ജപ്തിയെന്നും റിസീവറെന്നും ഭീഷണിക്കത്തയക്കുമ്പോള്,‍ തത്വത്തെ കളഞ്ഞ്‌ പ്രായോഗികതയെ സ്വീകരിക്കാന്‍ ഞാന്‍ ചെയര്‍മാനെഴുതി. പണ്ടത്തെ നിങ്ങളുടെ ട്രേഡ്‌ യൂണിയന്‍ നേതാവായിരുന്നു അന്ന് കേരളത്തിലെ ഇന്‍ഡസ്റ്റ്രീസ്‌ മിനിസ്റ്റര്‍. അദ്ദേഹം ക്ഷണം ഡിസ്റ്റിലറി ലൈസന്‍സ്‌ അനുവദിച്ച്‌ കമ്പനിയെ രക്ഷിക്കുമെന്ന് എനിക്കു ഉറപ്പും തന്നു. എന്നിട്ടും ചെയര്‍മാന്‍ അനങ്ങിയില്ല. ലഹരി വില്‍ക്കുന്നത്‌ അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ക്കെതിരായിരുന്നു.

ഇന്നിന്റെ തന്ത്രങ്ങളില്‍ വിശ്വസിക്കുന്ന പുതിയ തലമുറക്കാരെ, എന്നെക്കാളും മിടുക്കരെ, നാളെ നിങ്ങള്‍ക്കു കിട്ടും. അവരോടൊത്തു കഴിയാന്‍, പുതിയ സാഹചര്യങ്ങളില്‍ ജീവിക്കാന്‍, പുതിയ ശീലങ്ങള്‍ പഠിക്കാന്‍ നിങ്ങള്‍ക്കു കഴിയണം. നിലനില്‍പ്പാണ് എല്ലാറ്റിലും വലുത്‌.

നിങ്ങള്‍ അനുഭവിച്ച കഷ്ടതകളില്‍ ഖേദവും, ഇത്രയും കാലത്തെ കഠിനാധ്വാനത്തിനു നന്ദിയും അറിയിക്കാന്‍ ചെയര്‍മാന്‍ എന്നോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.യാത്രപറയാന്‍ ശ്രമിക്കുന്നില്ല ഞാന്‍. എല്ലാവര്‍ക്കും നന്മ വരട്ടെ. ഇനി വേണു സംസാരിക്കും.

സുഹൃത്തുക്കളേ... വേണു അറിയാതെ നിര്‍ത്തിപ്പോയി. താനുച്ചരിച്ച ആദ്യവാക്ക്‌ അയാളെ അത്ഭുതപ്പെടുത്തി. സഖാക്കളേ എന്നാണ്‌ ഉദ്ദേശിച്ചത്‌.

ഇവിടത്തെ ജോലി ഒരു പാരമ്പര്യസ്വത്തായിരുന്നു മൂന്നു തലമുറ ജീവനക്കാര്‍ക്ക്‌. നമ്മുടെ മക്കള്‍ കമ്പനി വക കോ ഓപ്പറേറ്റീവ്‌ സ്റ്റോറിലെ പാല്‍പ്പൊടി കുടിച്ചു വളര്‍ന്നു. പിറന്നാളുകള്‍ക്ക്‌ അതിന്റെ ക്യാന്റീനിലെ പലഹാരം കഴിച്ചു, അവിടെയൊരു തൊഴിലിനു വേണ്ടി വളര്‍ന്നു, ആ തൊഴില്‍ കൂടുതന്‍ ഉയര്‍ന്ന തലത്തിലാവുമെന്ന് മോഹിച്ച്‌ സ്കൂളിലും കോളെജിലും പോയി പഠിച്ചു. അതും കഴിഞ്ഞ്‌ അച്ഛന്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജോലിക്കായി കാത്തിരുന്നു.

ഞാന്‍ ഈ കമ്പനിയില്‍ ജോലി തുടങ്ങി ഏറെനാളൊന്നുമായില്ലെങ്കിലും ചെറുപ്പം മുതല്‍ ഇവിടെയാണ്‌ ചിലവിട്ടിരുന്നത്‌. യൂണിയന്‍ നേതാവെന്നതിലുപരി ഒരു അഭ്യുദയകാംക്ഷിയാകാനാണ്‌ ശ്രമിച്ചതും. അങ്ങനെ തന്നെ ആയിരുന്നോ ഞാനെന്നറിയില്ല.

ജി എം പറഞ്ഞതിനിയും ആവര്‍ത്തിക്കുന്നില്ല, നിലനില്‍പ്പു തന്നെ വലുത്‌. പുതിയ മാനജുമന്റ്‌ അതിനുള്ള ഏകവഴിയും. ആ വഴി തുറന്നു കിട്ടാന്‍ പലതും ഹോമിക്കേണ്ടിവന്നു. അടുത്തൂണ്‍ പറ്റുമ്പോള്‍ വാങ്ങാമെന്ന് നിങ്ങളെല്ലാം സ്വപ്നം കണ്ടിരുന്ന ഗ്രാറ്റുവിറ്റി, പിന്നെ സര്‍വ്വീസുകാലത്ത്‌ വര്‍ഷാവര്‍ഷം ഉയര്‍ന്നു വന്ന ഇന്‍ക്രിമന്റ്‌, കമ്പനി പൂട്ടിക്കിടന്ന കാലത്തെ ശമ്പളക്കുടിശ്ശിഖ, ജീവനക്കാര്‍ക്ക്‌ കുട്ടികളെ പഠിപ്പിക്കാനുള്ള ആനുകൂല്യം എന്നിവ അങ്ങനെ നമ്മള്‍ വേണ്ടെന്നു വച്ചതില്‍ പെടുന്നു എന്ന് ഓര്‍മ്മിച്ച്‌ ദുഖിക്കേണ്ടതില്ല. അതു ചെയ്തില്ലായിരുന്നെങ്കില്‍ ഇതടക്കം നമുക്ക്‌ ഒന്നും കിട്ടുകതന്നെ ഇല്ലായിരുന്നു എന്ന് തന്നെ വിശ്വസിക്കാം.

അവകാശങ്ങള്‍ക്കായി സംഘടിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു തന്ന പൌരാവകാശമാണ്‌, തൊഴില്‍ നിയമങ്ങളെല്ലാം ട്രേഡ്‌ യൂണിയനുകളെ അംഗീകരിക്കുന്നത്‌ ഈ അവകാശത്തിന്റെ അംഗീകാരമായിട്ടും. എങ്ങനെയും ജീവിച്ചു പോകാനുള്ള തത്രപ്പാടില്‍ നമുക്ക്‌ നഷ്ടമാകുകയാണ്‌ അത്‌ ഇന്ന്. നാളെ മുതല്‍ കമ്പനിയില്‍ യൂണിയനുണ്ടാവില്ല. അതിനെ നയിച്ചിരുന്നയാളായ ഞാന്‍ സര്‍വ്വീസിലും ഉണ്ടാകില്ല. അരുതാത്തതെന്തെങ്കിലും ഞാന്‍ എന്നെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം നിങ്ങല്‍ ക്ഷമിക്കണം. എല്ലാവര്‍ക്കും നല്ലതുവരട്ടെ.

തൊഴിലാളികള്‍ കയ്യടിച്ചില്ല, ഒന്നും പറഞ്ഞുമില്ല. ഇറങ്ങി നടക്കുമ്പോള്‍ ആരെയും, പരസ്പരം പോലും നോക്കാതിരിക്കാന്‍ ശാന്തിലാലും വേണുവും ശ്രമിച്ചു.

അങ്ങനെ പോകാനൊക്കില്ലല്ലോ, വൈകിട്ട്‌ നടക്കാനിറങ്ങിയ ശാന്തിലാലിനോടൊപ്പം വേണുവും വന്നു ചേര്‍ന്നു.
"വീട്ടില്‍ ആഞ്ഞിലിയൊരെണ്ണമുണ്ടായിരുന്നത്‌ വിറ്റു, മരക്കച്ചവടക്കാരനോട്‌ അഡ്വാന്‍സ്‌ വാങ്ങാന്‍ പോകുകയാണ്‌." ഒന്നും ചോദിക്കാഞ്ഞിട്ടും വേണു താന്‍ കാത്തുനിന്നതല്ലെന്ന് വിശദീകരിച്ചു.

"അതു നന്നായി, ഇങ്ങനെ കാണാന്‍ പറ്റിയല്ലോ. നിങ്ങളുടെ പാര്‍ട്ടി തനിക്ക്‌ എന്തെങ്കിലും ജോലി തരപ്പെടുത്തി തരാതിരിക്കില്ല അല്ലേ വേണൂ?"

"തീരെ പ്രതീക്ഷയില്ല സാര്‍. യൂണിയന്‍ വേണ്ടെന്ന് ഞാന്‍ സമ്മതിച്ചത്‌ പാര്‍ട്ടിക്കൊരു വലിയ തിരിച്ചടിയായിപ്പോയി. എന്തെങ്കിലും ഞാന്‍ തന്നെ കണ്ടെത്തിക്കോളാം."

"പാട്യാലക്കു വരൂ താന്‍, എന്റെ പരിചയക്കാരാരെങ്കിലും ഒരു ജോലി തരപ്പെടുത്തി തരാതിരിക്കില്ല."

"സാറൊരു ചെറിയ സ്ഥാപനം തുടങ്ങൂ, ഞാനവിടെ ജോലിക്കു വരാം. അതു വളര്‍ന്ന് വലുതായിക്കഴിഞ്ഞ്‌ അവിടത്തുകാരെ കൂട്ടി ഞാന്‍ സാറിന്റെ കാര്‍ വഴിയില്‍ തടഞ്ഞ്‌ മുദ്രാവാക്യം മുഴക്കും, ഹിന്ദിയില്‍" വേണു ചിരിച്ചെങ്കിലും കാര്യമായാണെന്ന് ശാന്തിലാലിനു മനസ്സിലായി.

"എന്റെ കയ്യിലൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞത്‌ വേണു പോലും വിശ്വസിച്ചിട്ടില്ല, അല്ലേ?"

"സാറെന്തു ചെയ്യാനാണു പദ്ധതി?"

"ഒരുവര്‍ഷം മുന്നേ ഇവിടം വിട്ടുപോയെങ്കില്‍ മറ്റൊരു ജോലിക്ക്‌ ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു. ഇനിയൊരെണ്ണം കണ്ടെത്തല്‍ ഒരു പ്രശ്നമാണ്‌. നമ്മളെയാരും അറിയില്ലെങ്കിലും പുതിയ ഗ്രൂപ്പ്‌ വന്‍ തോക്കുകളല്ലേ, അവര്‍ എല്ലാ പത്രത്തിലുമെഴുതിയിട്ടുണ്ട്‌ കെടുകാര്യസ്ഥത മൂലം പൂട്ടിയ നമ്മളെ അവര്‍ രക്ഷിക്കുന്ന വിശേഷങ്ങള്‍. ഫാക്റ്ററി പൂട്ടിച്ച എന്നെയാര്‍ക്കു വേണം?"

"നേരത്തേ പോകാമായിരുന്നു ജീ..."

"ആ തോട്ടുവക്കത്തെ ഇലഞ്ഞിമരം കണ്ടോ, അതെന്റെ അച്ഛന്‍ നട്ടതാണ്‌. കുട്ടിയായിരുന്നപ്പോള്‍ അതില്‍ ഞാന്‍ പേനാക്കത്തികൊണ്ട്‌ കാന്തിറാം , ശാന്തിലാല്‍ എന്ന് അതില്‍ കൊത്തിവച്ചിട്ടുണ്ട്‌. അല്ലാ, വേണു എവിടെയാണു പണം വാങ്ങാന്‍ പോകുന്നെന്നു പറഞ്ഞത്‌?"

"എന്തിന്റെ പണം? ആഞ്ഞിലി എന്റെ അച്ഛനു വസ്തു ഭാഗം നടന്നപ്പോള്‍ കിട്ടിയതാണു സാര്‍.. അതു വില്‍ക്കാനുണ്ടെന്ന് ഞാന്‍ വെറുതേ പറഞ്ഞതാണെന്ന് അറിയില്ലേ?"

ശാന്തിലാലും വേണുവും തിരികെ നടന്നു പോയി. അവര്‍ക്കെതിരേ പോയ ലോറികളില്‍ ഗ്ലൂക്കോസായിരുന്നില്ലെന്നത്‌ അവര്‍ ശ്രദ്ധിച്ചില്ല. എങ്കിലും വഴിയരുകില്‍ റൈസിംഗ്‌ സണ്‍ ഡിസ്റ്റിലറി സിംഹമുദ്രയുള്ള കൊടിയുയര്‍ത്തി നിന്നത്‌ അവര്‍ കണ്ടു.

അതിന്റെ എഫ്ലുവന്റ്‌ ട്രീറ്റ്‌മന്റ്‌ ടാങ്കുകളിലെ കൂറ്റന്‍ റോട്ടര്‍ പങ്കകള്‍ വെള്ളമിളക്കി മറിക്കാത്തതെയുറങ്ങുന്നത്‌ വൈദ്യുതി ലാഭിക്കാനാണെന്ന് അവര്‍ക്കു മനസ്സിലായില്ല. പുഴയിലേക്കൊഴുകുന്ന പുതിയ ഓട ആല്‍മരവും ആഞ്ഞിലിയും ഉണക്കിക്കളഞ്ഞിട്ടുണ്ടാവുമെന്ന് ഓര്‍ത്തതുമില്ല. അതിജീവനത്തിന്റെ വഴി അവസാനിച്ചയിടത്തുനിന്നും ശാന്തിലാല്‍ പാട്യാലക്കു പോയി. വേണു എങ്ങോട്ടെങ്കിലും പോയി.

January 25, 2007

ദേവദത്തന്‍

ആശംസകള്‍ പല വഴിയും അറിയിച്ചവര്‍ക്കെല്ലാം നന്ദി. കൊച്ചും അമ്മയും സുഖമായിരിക്കുന്നു.

ജൂനിയറിനു ദേവദത്തന്‍ എന്നു പേരിട്ടു. പടം ക്യാമറയെ ഡൗണ്‍ലോഡാവുന്ന ഒരു കമ്പ്യൂട്ടിനി കിട്ടിയ ശേഷം ഇടാം.

ഗുരുക്കള്‍ മകനു വിഘ്നേഷെന്നു പേരിട്ടതിനു വിശദീകരണം തന്ന് പുതിയൊരു കീഴ്‌വഴക്കം തുടങ്ങി വച്ചിരിക്കുകയാണല്ലോ, ഞാനായിട്ട്‌ അതു മുടക്കുന്നില്ല.

ആയുര്‍വേദപ്രകാരം ദേവദത്തന്‍ പ്രാണവായുവിന്റെ ഒരു രൂപമാണ്‌.

ഹൈന്ദവ പുരാണങ്ങളില്‍ ദേവദത്തന്‍ മഹാശക്തനായ ഒരു നാഗം. ദത്താത്രേയനെയും ദത്തനെന്നു വിളിക്കുന്നു.

ചരിത്രത്തില്‍ ദേവദത്തന്‍ ശ്രീബുദ്ധന്റെ മച്ചുനനും സംഘപാതയില്‍ വഴിവിട്ടു സഞ്ചരിക്കുകയും ചെയ്ത ഒരു സന്യാസി.

വാഗര്‍ത്ഥത്തില്‍ ദേവദത്തനെ പല രീതിയിലാക്കാം.
1. ദേവ (divine) ദത്തന്‍ gifted/adopted ~ divine gift.

2. ദേവന്‍ സമ്മാനിച്ച പുത്രന്‍

3. ദേവന്‍ ദത്തു കൊണ്ട പുത്രന്‍

4. ദത്തന്‍ എന്നാല്‍ ഒരു ബ്രഹ്മര്‍ഷി എന്നും അര്‍ത്ഥമുണ്ട്‌- അതിനാല്‍ ദിവ്യനായ ബ്രഹ്മര്‍ഷി എന്നു പറയാം

5. ദത്തനെന്ന പദത്തിനു ശൂദ്രനെന്നും അര്‍ത്ഥം- മഹാനായ ഒരു ശൂദ്രന്‍ എന്ന് പറയാം.

6. ശ്രീവത്സം ഉള്ളവന്‍ ശ്രീവത്സന്‍. ദണ്ഡുള്ളവന്‍ ദണ്ഡന്‍, തണ്ടുള്ളവന്‍ തണ്ടന്‍, വേലുള്ളവന്‍ വേലന്‍. അര്‍ജ്ജുനന്റെ ശംഖിന്റെ പേര്‍ ദേവദത്തം. അപ്പോള്‍ അതുള്ളവന്‍ ദേവദത്തന്‍ എന്നും പറയാമോ പണ്ഡിതരേ?

ആണ്‍കൊച്ചാണെങ്കില്‍ ചെല്ലപ്പന്‍ പിള്ളയെന്നും പെണ്‍കൊച്ചാണെങ്കില്‍ ചെല്ലമ്മയമ്മ എന്നും പേരിടും എന്ന് ഞാന്‍ പറഞ്ഞിരുന്നതാ, പെമ്പ്രന്നോരു ഇപ്പോ സമ്മതിക്കുന്നില്ല- ഈ സ്ത്രീകളുടെ ഓരോ വാശികളേ.