October 30, 2005

വേണമെങ്കില്‍ച്ചക്ക

ഇതാണ്‌ ഡെയില്‍ കാര്‍നെജിയുടെ സസ്യജന്മം, വേണമെങ്കില്‍ച്ചക്ക. പ്ലാവിന്റെ വേരുനിറയെ ഈെ ചക്ക കായ്ച്ചു കിടക്കുന്നതുകാണുമ്പോഴെല്ലാം മലയാളിയുടെ ശുഭാപ്തിവിശ്വാസം പച്ചക്കറിയുടെ വിലപോലെ ഉയരുന്നു..പണ്ട്‌ മാര്‍ത്താണ്ഡവര്‍മ്മ രാജാവ്‌ പലായന മധ്യേ ഈ പ്ലാവ്‌ കണ്ട്‌ അതിശയിച്ചു തന്റെ തിരുവനന്തപുരം മലയാളത്തില്‍ "എന്തരു പ്ലാവുകള്‌ എന്റമ്മച്ചി" എന്നു പറഞ്ഞു. അതിശയമെന്നേ പറയേണ്ടൂ, അതോടെ തന്റെ പിറകെ വരുന്ന 8 വീട്ടിലെ പിള്ളകളെയും പിള്ളകളുടെ തന്തകളെയും തള്ളകളെയും നേരിടാമെന്ന ആത്മവിശ്വാസം രാജാവിന്‌ ഉടന്‍ ലഭിച്ചു. ആ വീരരാജന്‍ പ്ലാവുകണ്ട്‌ അതിശയംകൂറി പറഞ്ഞ വാക്കുകളുടെ ഓര്‍മ്മക്ക്‌ ഈ പ്ലാവിനെ ഇന്ന് അമ്മച്ചിപ്ലാവെന്നു ജനമറിയുന്നു..

October 29, 2005

പണപ്പെട്ടി പിന്നാലെ

ബ്ലോഗ്‌സ്പോട്ടിലെ എന്റെയീ ഗോള്‍ഡ്‌സ്പോട്ടില്‍ താന്‍ പച്ചക്കുതിരയെപ്പോലെ ചാടിക്കയറിയെന്ന അചിന്ത്യ എഴുതിയിരിക്കുന്നത്‌ കണ്ടപ്പോള്‍ മനസ്സില്‍ തോന്നി പണപ്പെട്ടി പിന്നാലെയുണ്ടാവുമെന്ന്.

നാരകം നട്ടിടം കൂവളം പട്ടിടം നായ പെറ്റിടം എന്നൊക്കെ മുതിര്‍ന്നവര്‍ പറയുന്നതുപോലെ ഞങ്ങള്‍ കുട്ടികള്‍ക്കും പണ്ട്‌ ഒരുപാട്‌ നിയമങ്ങളും ശാസ്ത്രങ്ങളുമൊക്കെ ബ്രിട്ടീഷ്‌ ഭരണഘടന പോലെ എഴുതാശാസനങ്ങളായി നിലവില്‍ ഉണ്ടായിരുന്നു പണ്ട്‌.

വൈദ്യശാസ്ത്രം ഇങ്ങനെയൊക്കെയാണ്‌
"ഓന്ത്‌ കടിച്ചാല്‍ ഓതിയിറക്കാം, അരണ കടിച്ചാല്‍ ഉടനെ മരണം"
" മഞ്ഞച്ചേര മലര്‍ന്നുകടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല"

സാമ്പതികശാസ്ത്രത്തിന്റെ മൂലാധാരക്ഷേത്രസ്ഥിതവചനങ്ങളില്‍ ഒന്ന്"പച്ചക്കുതിര പറന്നുകേറി, പണപ്പെട്ടി പിന്നാലെയെത്തും" എന്നാകുന്നു. അതായത്‌ എതെങ്കിലും വീട്ടിനുള്ളിലേക്ക്‌ പച്ചക്കുതിര പറന്നുകയറിയാല്‍(മറ്റ്‌ പറക്കുംകുതിരകള്‍പോരാ ഇതിന്‌)ആ വീട്ടുകാര്‍ക്ക്‌ ഉടനേ ധനാഗമനൌണ്ടാകുമെന്നതിന്റെ സൂചനയായി കണക്കക്കണമെന്ന്.ഇപ്പോള്‍ നിങ്ങളുടെ മൂക്കിന്റെ മുന്നില്‍, മോണിറ്ററില്‍ തെളിഞ്ഞ വിദ്വാന്‍ നിങ്ങള്‍ക്കു പണപ്പെട്ടിയെത്തിക്കട്ടെ..

October 23, 2005

നൊവാള്‍ജിയ

കടലുകടന്നപ്പോള്‍മുതല്‍- കൃത്യമായി പറഞ്ഞാല്‍ വിമാനം ശംഖുമുഖം മണല്‍തിട്ടക്കുമുകളിലൂടെ പറന്നപ്പോള്‍ ഞാന്‍ സര്‍വജ്ഞപീഠം കയറിയെന്നറിയാം എങ്കിലും ഒരാത്മവിശ്വാസക്കുറവ്‌.

ഗള്‍ഫില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ മൊബൈല്‍ പുതിയതുവാങ്ങി, ക്രെഡിറ്റ്‌ കാര്‍ഡ്‌ കിട്ടിയ അന്നുതന്നെ സ്വര്‍ണ്ണചങ്ങലയും ഒരെണ്ണം കയ്യില്‍ വാങ്ങി കെട്ടി. ശമ്പളം കിട്ടിയന്നു പോയി റേയ്ബാന്‍ കണ്ണാടി വാങ്ങി. ബോണസ്‌ കിട്ടിയപ്പോള്‍ ഒരു റാഡോ വാച്ചും. ആസ്മായുടെ വലിവു കലശലായിട്ടും 555 വലിക്കാന്‍ പഠിച്ചു. ഒന്നു പറയാന്‍ വിട്ടു- നാട്ടില്‍ വീട്ടുമുറ്റത്ത്‌ പട്ടിയെപ്പോലെ ഒരു മാരുതി ചങ്ങലക്കിട്ട്‌ കെട്ടിവച്ചിട്ടുണ്ട്‌.

ആഢ്യത്വം തികഞ്ഞെന്ന എന്റെ വിശ്വാസം തകര്‍ത്തുകളഞ്ഞത്‌ അടുത്ത ഫ്ലാറ്റിലെ തൊമ്മിച്ചനാണ്‌. പുള്ളി എന്തോ സാധനമെടുക്കാന്‍ റൂമില്‍‍ വന്നപ്പോള്‍ ഞാന്‍ ചാന്തുപൊട്ടിലെ പാട്ടുകേള്‍ക്കുകയായിരുന്നു.
"ഈ നൊവാള്‍ജിയ തോന്നുന്ന പാട്ടൊന്നുമില്ലേഡെയ്‌ നിന്റെ കയ്യില്‍? തൊമ്മിച്ചായന്‍ ചോദിച്ചു. എന്റെ അമ്പരപ്പുകണ്ട്‌ തൊമ്മിച്ചനു സഹതാപം തോന്നി വിശദീകരിച്ചു തന്നു"എടാ, ഈ നാളീകേരത്തിന്റെ നാട്ടിലെനിക്ക്‌, കേരളം കേരളം എന്നൊക്കെയുള്ള പാട്ടുകള്‍ കേള്‍ക്കുമ്പഴ്‌, മാര്‍ഗ്ഗം കളി, കഥകളി തുണ്ടങ്ങിയ കളികള്‌ ഒക്കെ കാണുമ്പഴ്‌ ഒക്കെ നാട്ടില്‍ നല്ല നിലയില്‍ ജീവിച്ചവര്‍ക്ക്‌ വരുന്ന സങ്കടമാണ്‌ നൊവാള്‍ജിയ.
കിട്ടിയ അവസരത്തിന്‌ എന്റെ നെഞ്ചത്തൊരു കുത്തും. നാട്ടില്‌ കഷ്ടപ്പാടായിട്ട്‌ ലോഞ്ചില്‍ കയറി ഇങ്ങോട്ടുവരുന്നവര്‍ക്ക്‌ അതൊക്കെ കേള്‍ക്കുമ്പോ പണ്ട്‌ വിശന്നു നില്‍ക്കുമ്പോള്‍ ചായക്കടയില്‍ കേട്ട ഓര്‍മ്മയേ വരൂ." എന്റെ അന്തസ്സ്‌, അഭിമാനം ഒക്കെ ഒടുക്കത്തെ ഒരു നൊവാള്‍ജിയ പ്രയോഗിച്ച്‌ തകര്‍ത്തുകളഞ്ഞ പാപി ട്രക്കു കയറി ചത്തുപോവട്ടെയെന്നു പ്രാര്‍ത്ഥിച്ചുപോയി..


അയാളിറങ്ങിയതും കടയില്‍ പോയി പഴയ പാട്ടിന്റെ സീ ഡി പത്തെണ്ണം വാങ്ങി. കഥകളിക്കാരന്റെ ഒരു പോസ്റ്ററും. അനിയനെ ഫോണില്‍ വിളിച്ചു പറഞ്ഞു"എടാ ഞാന്‍ പണ്ടെങ്ങാണ്ടെടുത്ത ഒരു വയല്വക്കത്തെ ഒരു പുരയുടെ പടം ആല്‍ബത്തിലുണ്ട്‌, നീ അതൊന്നു സ്കാന്‍ ചെയ്ത്‌ എനിക്കയക്കു ഇപ്പോള്‍ തന്നെ."കഥയറിയാതെ പാവം ചെക്കന്‍ "അണ്ണനെന്തരിത്‌, രാത്രിയില്‍ ഫിറ്റുകള്‌ തന്നേ?" എന്നു ചോദിച്ചെങ്കിലും ഉടനേ അയച്ചുതന്നു. എന്റെ ബ്ലോഗ്‌ വായിക്കുന്നവരും ഞാന്‍ നൊവാള്‍ജിയ കുറഞ്ഞ ഒരുത്തനാണെന്ന് വിചാരിക്കരുതല്ലോ.

October 22, 2005

വെറും പൂ.
Image hosted by Photobucket.com

കണ്ടാലറിയില്ലേ? സാദാ റോസാപ്പൂ. റോസ് പൂവുകൾ വിരിക്കാനുള്ള കൊച്ചമ്മച്ചന്തം ഈ ചെടിക്കില്ല. ബോൺ ബോൺ ഐസ് ബെർഗെന്നൊന്നും കുടുംബപ്പേരുമില്ല.

ബഡ്ഡ് ചെയ്ത് ഫ്ലവർബെഡ്ഡിൽ വച്ച് മുളപ്പിച്ചതല്ല. സ്കൂളിൽ പോയ വഴി കുട്ടികൾ ആരോ ഇൻസ്റ്റ്റമന്റ് ബോക്സിൽ കിടന്ന ബ്ലേഡ് കൊണ്ട് ഒരു തണ്ടൂ വെട്ടിയെടുത്ത് അതിരിൽ വച്ചു വെള്ളമൊഴിച്ചു. ചട്ടിയിൽ ചകിരിച്ചോറിട്ടു വളർത്തേണ്ട വിധമൊക്കെ പിള്ളേർക്കെങ്ങനെയറിയാൻ! ഉള്ളിത്തൊലി, തേയിലച്ചണ്ടി മുട്ടത്തോട് ഒക്കെ ഇട്ടുകൊടുക്കാൻ ആർക്കു നേരം..ഇത്തിരി ചോര ആരെൻകിലും ചുവട്ടിലൊഴിച്ചെൻകിൾ ഈ വിളർത്ത നിറം മാറ്റി കടുംചുവപ്പു പൂക്കൾ വിരിച്ചേനെ..

വിഷം തളിച്ച് പുഴുക്കളെയോടിക്കാനും തണ്ടുകൾ വെട്ടി ശക്തിയുള്ള മൂടു വളർത്താനുമെല്ലാം ആരും മിനക്കെട്ടില്ലെൻകിലും ചെടികൾ വളരും.. കിട്ടിയ മഴയും വഴിയേ പോയ പശുവിന്റെ ചാണകവുമൊക്കെ പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനമെന്നു വിചാരിച്ചാൽ പിന്നെ ഒന്നിനും കുറവില്ല..

എന്നും പൂക്കും.ആരും കാണാതെ പമ്മി വന്നു പൂവും പിച്ചിയോടുന്ന കൊച്ചുകള്ളിയുടെ കയ്യിലും വേലികെട്ടാൻ മുള്ളിനിനു വന്ന വേലന്റെ കാലിലും ഇഴഞുപോയ പശുവിന്റെ കയറിലും പത്രക്കാരൻ ചെറുക്കൻ മേത്തുചാരി വച്ച സൈക്കളിലും പുരട്ടാൻ നിറയെ പൂമണം വേണം, ആവോളം കാലം. പൂത്തില്ലെൻകിലിപ്പോ ആരും ശ്രദ്ധിക്കുമെന്നല്ല, എൻകിലും.

October 18, 2005


"When you get back home, tell them we gave our today for their tomorrow"
ആനന്ദ്‌, അഭയാര്‍ത്ഥികള്‍ എന്ന നോവലില്‍നിന്ന്

October 17, 2005

തേങ്ങാക്കൊല


Image hosted by Photobucket.com
രാവിലെ ഒരു പടമിടാൺ ആൽബം മുഴുവൻ നോക്കിയിട്ട് ഒന്നുമില്ല.. അരിശം തീർക്കാൻചുറ്റും മണ്ടിനടക്കാൻ എനിക്കു പുരയില്ലാത്തതുകൊണ്ട് ഞാൻ പറഞ്ഞ തെറിയാണ് മുകളിൽ വർണ്ണാക്ഷരങ്ങളിൽ.

“തേങ്ങാക്കൊല ആ ഫ്ലാഷ് ഡിസ്കിൽ കിടപ്പുണ്ട്. രാവിലെ ഒരു ജോലീമില്ലാത്തോണ്ടാണോ തേങ്ങയിടാൻ കയറിയത്?” അകത്തുനിന്ന് വാമം മാമം തിന്നുകൊണ്ട് വിളിച്ചുപറഞ്ഞു.

അങനെ ഈ പോസ്റ്റ് ജനിച്ചു. പണ്ട് D B ഇൽ ഒന്നു പ്രസിദ്ധീകരിച്ചതാണെൻകിലും പ്രസിദ്ധി ഇനിയുമാകാമല്ലോ .

October 16, 2005

അണ്ഡാന്തരം
Image hosted by Photobucket.com

October 14, 2005



നമസ്കാരം കൂട്ടുകാരേ.
എന്നെ ഇങ്ങോട്ടു കൈപിടിച്ചു കയറ്റിയവര്‍ക്കും കയ്യടിച്ചു സ്വീകരിച്ചവര്‍ക്കും പരിചയപെട്ടവര്‍ക്കും പരിചയപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ക്കും ഇനി പരിചയപ്പെടാന്‍
പോകുന്നവര്‍ക്കും എന്‍ അന്‍പു കൂപ്പുകൈ. പെട്ടെന്ന് ഇത്രയും ആളുകളെ ഒരുമിച്ചു
പരിചയപ്പെട്ടപ്പോള്‍ ഒരു ആധി... സഭാകമ്പം മാറിവരുന്നേയുള്ളൂ...


October 12, 2005

നില്‍ക്കക്കോമാളി
Image hosted by Photobucket.com


ഈ മനുഷ്യന്‍ ആന്‍ഡി പോണ്ടര്‍. ആണ്ടി പണ്ടാരമെന്നു ദ്രാവിഡീകരിക്കവുന്നതാണ്‌. സ്റ്റാന്‍ഡ്‌ അപ്പ്‌ എന്റര്‍ടൈനര്‍. അമ്മാനമാടുമ്പോള്‍ ഈ വിഡ്ഢിത്തൊപ്പി ഒരു തടസ്സമാകില്ലേ എന്നു ചോദിച്ചപ്പോള്‍ ഒരു കള്ളച്ചിരിയോടെ
ആണ്ടിച്ചേട്ടന്‍ പറഞ്ഞു " ആ തൊപ്പിയാണെന്റെ രക്ഷാകവചം.. എന്റെ വിരലൊന്നു പിഴച്ച്‌ ഈ കണ്ണാടിപ്പന്തൊരെണ്ണം താഴെവീണുപോയാല്‍ ഈ കോമാളിത്തൊപ്പിയിട്ടിട്ടുന്റെങ്കില്‍ ഒന്നലറിക്കരഞ്ഞാല്‍ മതി ജനം ചിരിച്ചോളും.. ഇല്ലെങ്കിലോ? എന്നെ പിന്നെ ആരും തിരിഞ്ഞു നോക്കില്ല"

October 11, 2005

ഉമ്മാക്കി
ജനനാൽ എനിക്കു ഉമ്മാക്കിയെ ഭയമായിരുന്നു ഞാൻ ഗർഭസ്ഥനായിരിക്കുമ്പോൾ അമ്മ ഉമ്മാക്കിയെ സ്വപ്നം കണ്ട് പേടിച്ചിട്ടാണെന്നാണ് കേട്ടത്.
ഉമ്മാക്കിക്ക് എന്നെക്കാൾ ഉയരവും തടിയുമുണ്ട്. കയ്യിൽ വടിയും. എതിർത്ത് തോൽപ്പിക്കാൻ വയ്യാ.
ഉമ്മാക്കി എന്നെക്കാൾ വെളുത്തിട്ടാണ്. തിളങ്ങുന്ന പട്ടുകുപ്പായങ്ങളുമുണ്ട്.
പരീക്ഷയെഴുതുമ്പോൾ ഞാൻ അറിയാതെ ഇരുപുറവും നോക്കിയിട്ടുണ്ട് അടുത്തെവിണ്ടെയെൻകിലും ഉമ്മാക്കിയും ഇരുന്നു എഴുതുന്നുണ്ടോ എന്ന്.
ആദ്യമായി ഒരു കൊടി പിടിച്ചതും മുദ്രാവാക്യം വിളിച്ചതും ഉമ്മാക്കിയെ തുരത്താനുള്ള ആഹ്വാനം കണ്ട് ആവേശം കൊണ്ടിട്ടാണ്.
ഉമ്മാക്കിയുടെ പച്ചക്കണ്ണുകൾ കണ്ടാൽ അറയ്ക്കുമെന്ന് പറഞ്ഞ പെണ്ണിനെയാണ് ഞാനാദ്യമായി മോഹിച്ചത്.
ഇത്രയും ഭയന്നിട്ടും, ഒളിച്ചിട്ടും, ഒഴിഞ്ഞിട്ടും ഞാൻ ഉമ്മാക്കിക്കു മുന്നിൽ ചെന്നു ചാടി, ഒരിക്കൽ.

ഭയം കലർന്നൊരു ചിരിയോടെ ഉമ്മാക്കി പറഞ്ഞു
“നിന്റെ നേർക്കു പെടാതെ ഒരു നാട്ടിലും ജീവിക്ക വയ്യെന്നായല്ലോ മനുഷ്യാ?”
..

October 10, 2005

നല്ലവര്‍


ഒരിടത്തൊരിടത്ത്‌ ഒരു പൂച്ചക്കു രണ്ടു കുട്ടികള്‍ ജനിച്ചു. ഒരെണ്ണം മഹാശൂര പരാക്രമിയും തന്റേടിയും ആയിരുന്നു. രണ്ടാമത്തെ കുട്ടി സാധുവും ദയാശീലനുമായിരുന്ന്നു. ഇനിയിപ്പോ എന്താ കഥയില്‍? നായ വരാതെ വയ്യല്ലോ. ആദ്യത്തെ പൂച്ചക്കുഞ്ഞ്‌ ഒരു ചീറ്റലോടെ നായയുടെ നേര്‍ക്കു കുതിച്ചു.രണ്ടാമന്‍ നായക്കു നല്ലബുദ്ധി തോന്നാന്‍ പ്രാര്‍ത്ഥിച്ചു.രണ്ടു പൂച്ചക്കുട്ടികളും നല്ലവരായിരുന്നു. നല്ലവരെ ദൈവം നേരത്തേ തിരിചു വിളിക്കും.. എന്തു ചെയ്യാന്‍..