February 26, 2006

പൂ+ തുമ്പി


ഒരിടത്തൊരിടത്ത്‌ ഒരു തുമ്പിയമ്മക്ക്‌ ഒരു ലാര്‍വ പിറന്നു. അതിനെ മടിയിലിരുത്തി‌ അവര്‍ എന്നും പാടി
"തുമ്പിക്കൈ വളര്‌, വളര്‌, വളര്‌
തുമ്പിക്കാല്‍ വളര്‌ വളര്‌ വളര്‌
വളയിട്ടു തളയിട്ടു മുറ്റത്തെ പൂവില്‍ നീ
തിരുവോണത്തുമ്പിയാകാന്‍ വളര്‌ വളര്‌"

ആ പാട്ടുകേട്ടുകേട്ട്‌ അവനിത്രയും വളര്‍ന്നു വലുതായി.

(എനിക്കൊരു മഞ്ഞുകാലം കാണണമെന്നു പറഞ്ഞതുകേട്ട്‌ ജീവന്‍ പണയപ്പെടുത്തി പടമെടുത്ത സീയെസ്സിന്റെ പ്രാണിലോകത്തിലേക്കു ‌ ഈ പൂവും പൂത്തുമ്പിയും സമര്‍പ്പിക്കുന്നു.)

February 25, 2006

വർത്തമാനകാലത്തെ വർത്തമാനങ്ങൾ

എന്റെ ബ്ലോഗ്ഗിലപ്പടി പഴൻകഥകളയാണെന്ന് എനിക്കു തന്നെ തോന്നിത്തുടങ്ങിയതിനാൽ ഈ തത്സമയത്തെഴുത്ത് മഹാമഹം തുടങ്ങിവയ്ക്കുന്നു. ഇതിൽ പഴേതൊന്നുമില്ല. കട്ട് ഓഫ് ഡേറ്റ്: ആറ്റാസ്ത്രം നിർമ്മിക്കും സർക്കാർ വക ആലയിൽ നിന്നഉം മൂശാരിയായി അടുത്തൂൺ പറ്റിയ ജനാബ് ആറ്റക്കോയ ഇന്ത്യക്കു പ്രഥമനുണ്ടാക്കും പുരുഷനായി സ്ഥാനാരോഹണം ചെയ്ത ദിവസം.

6/02/2006 - രാഷ്ട്രീയം ചതിച്ച ചതി

പതിനഞ്ചു വർഷത്തിനു ശേഷം രഞ്ജിത്തിനെ കണ്ടു- ബന്ധുത്വ നൂലാമാലയിൽ പരശ്ശതകാതം ദൂരത്തുള്ള ഒരു കാർന്നോരു നടത്തിയ പാർട്ടിക്കു നടുവിൽ വച്ച്. ഒറ്റ കെട്ടിപ്പിടിയിൽ ഞങ്ങൾ ഒന്നര ദശാബ്ദം റീവൈൻഡ് ചെയ്തു പഴയ വിദ്യാർത്ഥി ഐക്യമായി. അവനിന്നും ക്വാൺഗ്രസ് കുമാരൻ തന്നെ. എനിക്കെങ്ങനെ സഹിക്കും?

ഞങ്ങളുടെ രാഷ്ട്രീയ ഗോഗ്വാദം വി എം സുധീരൻ വരെ എത്തിയപ്പോഴാണ് സ്റ്റേജിൽ നിന്നും ഒരു വിളംബരം - അടുത്തതായി ശ്രീ രഞ്ജിത്ത് ഒരു പാട്ടുപാടും.ചിൽക്കാതൽക്കു സതീർത്ഥ്യനായിരുന്ന ശപ്പൻ നാരങ്ങാവെട്ടത്തിൽ കയറിയെൻകിലും എന്നെ കൈ വിട്ടില്ല. മൈക്ക് എടുത്ത് ഒരൊറ്റ് ഡെഡിക്കേറ്റൽ
“ വളരെ വർഷങ്ങൾക്കു ശേഷം ഞാൻ കണ്ട പ്രിയ സുഹൃത്ത് ദേവനു ഏറ്റവും പ്രിയപ്പെട്ട ഇസബെല്ല എന്ന ചിത്രത്തിലെ ഇസബെല്ല എന്ന ഗാനം ഞാൻ നിങ്ങൾക്കുവേണ്ടി ഇവിടെ...”

ഗിറ്റാറുകൾ കുറുകി. വയലിൻ തേങ്ങി. ഡ്രം ഒന്നു മുഴങ്ങി. ശേഷിച്ചതെല്ലാം താനേറ്റു എന്ന മട്ടിൽ കീബോർഡ് പലസ്വരവും ഉയർത്തി.

രഞ്ജിതർ സ്റ്റേജിനെ ഒന്നുഴിഞ്ഞു നോക്കിക്കൊണ്ട് തുടങ്ങി
“ഇസബെല്ലാ..
ഇസബെല്ല..
നിൽപ്പൂ നീ ജനിമൃതികൾക്കകലേ....
നിൽപ്പൂ നീ ജനിമൃതികൾക്കകലെ
കൽപ്പനതൻ കരിമണലേ..

January 04, 2006

സദ്യ

Image hosted by Photobucket.com
സപ്തനക്ഷത്ര കാപ്പിക്കട. നിലയിലൊക്കെ നീലക്കണ്ണാടി. ഇരിക്കണമ്മക്കു ജൂലിയ റോബർട്ടിനെക്കാൾ ചന്തം. ഇലമുറിക്കാര്യസ്ഥനു ഷോൺ കോണറിയുടെ പൌഢി. അന്തരീക്ഷത്തിനാകെ ഒരു ഗാംഭീര്യം. ശ്വാസം വിടാൻ മൂന്നു തവണയും വായ തുറക്കാൻ പതിനൊന്നുതവണയും ആലോചിക്കണം.

സദ്യ പിരിഞ്ഞു വീട്ടിലെത്തി കളസവും കുന്തവുമെല്ലാം ഊരിക്കളഞ്ഞ് കൈലിമുണ്ടും ചുറ്റി നേരേ അടുക്കളയിൽ പോയി പരതി. ആകെയുള്ളത് അര ലോട്ടാ പുളിശ്ശേരി. അതും ചെമ്മീനച്ചാറും കൂട്ടി അരക്കലം ചോറു വിഴുങ്ങി. ബാക്കി വന്ന പുളിശ്ശേരഇയും എടുത്തങ്ങ് കുടിച്ചു. അപ്പോഴേ ഡിന്നറിന്റെ ക്ഷീണം തീർന്നുള്ളൂ.
വിശാലന്റെ ബർഗ്ഗറ് തീറ്റ കണ്ടപ്പോ ഓർത്തതാ..

December 19, 2005

ആശംസകള്‍

Image hosted by Photobucket.com
ഏവര്‍ക്കും ഉല്ലാസഭരിതമായൊരു ക്രിസ്തുമസും ഐശ്വര്യവത്തും സമാധാനപൂര്‍ണ്ണവുമായൊരു നവവര്‍ഷവും ആശംസിക്കുന്നു.

December 10, 2005

വൈജ്ഞാനികം

Image hosted by Photobucket.com

ഇന്ത്യന്‍ അസ്സോസിയേഷന്‍ നടത്തിയ പ്രത്യേകതകളുള്ള കുട്ടികള്‍ക്കുള്ള മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങ്‌ ഇന്നലെ നടക്കുന്നുണ്ടെന്നറിഞ്ഞ്‌ കാണാന്‍ പോയി. ചെന്നപ്പോഴാണ്‌ അറിഞ്ഞത്‌ സ്പെഷ്യല്‍ ചില്‍ഡ്രന്‍സ്‌ ഇവന്റ്‌ പല ഇവന്റുകളിള്‍ ഒരെണ്ണം മാത്രമാണെന്നും ഹൈസ്ക്കൂള്‍ തല ക്വിസ്‌ കോമ്പറ്റീഷന്‍ ആറു മണിക്ക്‌ തീരേണ്ടിയിരുന്നത്‌ 9 മണിക്കേ തീരൂ എന്നും. സൌന്ദര്യ പ്രദര്‍ശനം , പുഷ്പ-ഫല സസ്യ പ്രദര്‍ശനം, കന്നുകാലി-കോഴി പ്രദര്‍ശനം, ശ്വാനന്മാരോടുകൂടിയ കൊച്ചമ്മ പ്രദര്‍ശനം എന്നിവ കണ്ടിട്ടുണ്ട്‌ പക്ഷേ ഇതതുപോലാണോ? സിദ്ധാര്‍ത്ഥ ബസുവും മറ്റും റ്റീവിയില്‍ കറക്കുന്ന ചോദ്യം ചോദിക്കുമ്പോള്‍ ചാടിയെഴുന്നേറ്റ്‌ ഉത്തരം പറയുന്ന രസമുള്ള കളി നേരില്‍ കാണാന്‍ കിട്ടിയ ആദ്യത്തെ അവസരമല്ലേ. സമ്മാനം വാങ്ങാന്‍ അലൈന്‍, അബുദാബി, ഫ്യുജൈറാ തൂടങ്ങി ദൂരത്തുനിന്നൊക്കെ എത്തിയ സ്പെഷല്‍ കുട്ടികളുമൊത്ത്‌ ഞാനും ഭാര്യയും ആഡിറ്റോറിയത്തില്‍ വലിഞ്ഞു കേറി.

കൂറ്റന്‍ സ്ക്രീനിൽ രണ്ടു മുഖങ്ങള്‍ തെളിഞ്ഞു. ആരാണെന്ന്നു കണ്ടു പിടിക്കുക. ഒരു പരിചയവുമില്ല, ആരാണാവോ. മിക്കവാറും മത്സരാര്‍ത്ഥികള്‍ കൈപൊക്കി. അവസരം കിട്ടിയ കൊച്ചൻ വിളിച്ചു കൂകി "ഇത്‌ ഗൂഗിളിന്റെ സ്ഥാപകര്‍...." എന്റമ്മച്ചി. ഇപ്പോഴത്തെ പിള്ളേരുടെ ഒരു ബുദ്ധിയേ. നമ്മളൊക്കെ എന്തിനാ ഇത്രേം വലിയ മീശയും വച്ച്‌..

അടുത്ത പടം .ആരാണിത്‌? നല്ല പരിചയം ആരാണാവോ. " ഇത്‌ സ്പീല്‍‍‍ബര്‍ഗ്‌ താടിയും മീശയും ഇല്ലാതിരുന്ന കാലം".കുട്ടികള്‍ക്കറിയാത്ത കാര്യമില്ല പറയാന്‍ വായതുറന്നപ്പോഴേക്ക്‌ എന്റെ പിറകില്‍ നിന്ന് ഒരു വല്ല്യമ്മച്ചി അടക്ക്കി സംസാരം . "ആദ്യത്തെ രണ്ടു പടവും ക്വിസ്‌ 50000 എന്ന പുസ്തകത്തീന്നാണല്ലോ. മോഡേണ്‍ ക്വിസ്‌ ബുക്കീന്ന് ഒരെണ്ണവും ഈയിടെ ചോദിക്കാറില്ല ആരും, അതെന്താണോ.."

അയ്യേ. അപ്പോ അതാണോ പരിപാടി. ഞാനേതാണ്ടൊക്കെ വിചാരിച്ചുപോയല്ലോ. പതുക്കെ ഒന്നു തിരിഞ്ഞു നോക്കി. അമ്മച്ചിമാരുടെയെല്ലാം കയ്യില്‍ രണ്ടും മൂന്നും മോഡേണ്‍ ക്വിസ്സ്‌ ഗൈഡ്‌ ഇത്യാദികള്‍.

അന്തം വിടീക്കുന്ന ചോദ്യങ്ങള്‍ ശരം കണക്കെ വരുന്നു, കുട്ടികള്‍ എല്ലാറ്റിനും ഉരുളക്ക്‌ ഉപ്പേരി പോലെ ഉത്തരം പറഞ്ഞു തള്ളുന്നു. ബസ്സറടി റൌണ്ടില്‍ ഒരു തവണ അവതാരകക്കു ആളൊന്നു മാറിയതും കാണികളായി കൂടിയ അമ്മച്ചിമാരും അപ്പച്ചന്മാരും കൂക്കിവിളിയും തെറി വിളിയുമായി കേരളാ സ്കൂള്‍ യുവജനോത്സവത്തന്തമാരെക്കാള്‍ തറയായി.

പൂക്കള്‍ തുന്നിയ അധികാരചിഹ്നം അണിഞ്ഞ ഒരു ബാഡ്ജര്‍ എന്റെ അടുത്തിരിക്കുന്ന വയ്യാത്ത കുട്ടികളുടെ മാതാപിതാക്കളെ ശാസിച്ചു " സ്റ്റേജിലിരിക്കുന്ന കുട്ടികളെ കയ്യടിച്ചു പ്രോത്സാഹിപ്പാന്‍ പറയിന്‍ നിങ്ങളുടെ മക്കളോോട്‌. ഓഡിയന്‍സ്‌ എങ്ങനെ പെരുമാറണമെന്ന് അവര്‍ പഠിക്കണ്ടേ"

ഏതോ ക്വിസ്സറുടെ അച്ഛനായിരിക്കും ഞാനെന്ന് ധരിച്ച്‌ അടുത്തിരുന്ന നടക്കാനും സംസാരിക്കാനും കഴിയാത്ത പതിനഞ്ചുകാരിയുടെ അച്ഛന്‍ കണ്ണീരടക്കിക്കൊണ്ട്‌ പറഞ്ഞു
" ഇവിടെ ഇങ്ങിനെയിരുന്ന് മക്കള്‍ സ്റ്റേജില്‍ ജയിക്കുന്നത്‌ കാണാന്‍ കഴിയുന്നത്‌ എന്തൊരു ഭാഗ്യമാണ്‌.."

ഞാന്‍ "എന്തു ഭാഗ്യം? ഇങ്ങനെ പ്രദര്‍ശിപ്പിക്കാനണെങ്കില്‍ കുട്ടികളെന്തിനാ, നല്ല പട്ടികളെ വാങ്ങി വളര്‍ത്തിയാല്‍പ്പോരേ? എന്നു പറഞ്ഞത്‌ വെറുമൊരാശ്വാസവാക്കായിരുന്നില്ല, സത്യത്തില്‍ അങ്ങനെ തോന്നിയിട്ടു തന്നെ.

അദ്ദേഹത്തിന്റെ മടിയിലിരുന്ന് വിവാഹപ്രായമടുക്കുന്ന മകള്‍ നിഷ്കളങ്കമായൊരു ചിരിയോടെ സ്റ്റേജില്‍ മൊസ്സാര്‍റ്റിനെയും കദ്രി ഗോപാല്‍ നാഥിനെയും തിരിച്ചറിഞ്ഞു കൂക്കിവിളിച്ച കുട്ടികളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു.

സമ്മാനദാനത്തിനു നിന്നില്ല, ഇറങ്ങി നടക്കവേ സുഹൃത്തിന്റെ ഫോണ്‍ വന്നു
"ഇതെവിടെയാടോ?"?
"ഞാന്‍ നാദല്‍ ഷേബ ഹോഴ്സ്‌ റേസ്‌ കോഴ്സില്‍ നില്‍ക്കുകയാ ഇപ്പോള്‍, ഇവിടെ വാശിയില്‍ മത്സരം നടക്കുന്നു"..

ഭാര്യ പെട്ടെന്നു എന്നെ തള്ളി ഒരു വശത്തേക്ക്‌ മാറ്റി
" ഫോണ്‍ ചെയ്തോണ്ട്‌ നടന്നു തുപ്പലില്‍ ചവിട്ടല്ലേ. ഹോണൊലുലുവില്‍ ട്രാഫിക്ക്‌ എതു വശത്താണെന്നു പറഞ്ഞുകൊടുത്ത തള്ളമാര്‍ റോഡില്‍ തുപ്പരുത്‌ മക്കളേ എന്നുകൂടെ പറഞ്ഞുകൊടുത്തില്ല. അതിനു പോയിന്റില്ലല്ലോ"

November 26, 2005

ആരാച്ചാർ


പതിനേഴു വയസ്സുണ്ടാവും ക്യാപ്റ്റന്. ഇല്ലെൻകിൽ വ്യോമസേനയിൽ നിയമിക്കില്ലല്ലോ.
മുപ്പതു മില്ലിമീറ്റർ യന്ത്രത്തോക്കുപയോഗിച്ച് ഒരു മിനുട്ടിൽ ഞാൻ 600 വെടിവയ്ക്കും. 8 കിലോമീറ്റർ ദൂരെ നിലത്തേക്ക് “നരകത്തീ” എന്ന മിസ്സൈൽ അയക്കും. “കടന്നൽ“ എന്ന വിമാനവേധ മിസ്സൈൽ ഉണ്ട് എന്റെ കയ്യിൽ.
പത്രക്കാർ ആവേശഭരിതരായി ആർത്തു വിളിച്ചു.
“നിനക്കു ഉന്നം പിഴക്കുമോ?”ഒരുത്തി ചോദിച്ചു.
എനിക്ക് ഒരിക്കലും പിഴക്കില്ല APKWS അധവാ കണിശവധ സം‍വിധാനം ഈ ഹെലികോപ്റ്ററിന്റെ ഉന്നം പിഴക്കാതെ കാക്കുന്നു. ഇൻഫ്രാ റെഡ് കണ്ണുകളാൽ ഞാൻ ഇരുട്ടിലും കാണുന്നു.
ഒരു ഫോട്ടോയെടുക്കട്ടേ? വേറൊരുത്തി.
ഒരു കൈ കൊണ്ട് മുടിയൊതുക്കി, മുഖം തുടച്ച്, അവൻ ചിരിച്ചു. കുട്ടിത്തം നിറഞ്ഞൊരു ചിരി. പാവം.

October 30, 2005

വേണമെങ്കില്‍ച്ചക്ക

ഇതാണ്‌ ഡെയില്‍ കാര്‍നെജിയുടെ സസ്യജന്മം, വേണമെങ്കില്‍ച്ചക്ക. പ്ലാവിന്റെ വേരുനിറയെ ഈെ ചക്ക കായ്ച്ചു കിടക്കുന്നതുകാണുമ്പോഴെല്ലാം മലയാളിയുടെ ശുഭാപ്തിവിശ്വാസം പച്ചക്കറിയുടെ വിലപോലെ ഉയരുന്നു..പണ്ട്‌ മാര്‍ത്താണ്ഡവര്‍മ്മ രാജാവ്‌ പലായന മധ്യേ ഈ പ്ലാവ്‌ കണ്ട്‌ അതിശയിച്ചു തന്റെ തിരുവനന്തപുരം മലയാളത്തില്‍ "എന്തരു പ്ലാവുകള്‌ എന്റമ്മച്ചി" എന്നു പറഞ്ഞു. അതിശയമെന്നേ പറയേണ്ടൂ, അതോടെ തന്റെ പിറകെ വരുന്ന 8 വീട്ടിലെ പിള്ളകളെയും പിള്ളകളുടെ തന്തകളെയും തള്ളകളെയും നേരിടാമെന്ന ആത്മവിശ്വാസം രാജാവിന്‌ ഉടന്‍ ലഭിച്ചു. ആ വീരരാജന്‍ പ്ലാവുകണ്ട്‌ അതിശയംകൂറി പറഞ്ഞ വാക്കുകളുടെ ഓര്‍മ്മക്ക്‌ ഈ പ്ലാവിനെ ഇന്ന് അമ്മച്ചിപ്ലാവെന്നു ജനമറിയുന്നു..

October 29, 2005

പണപ്പെട്ടി പിന്നാലെ

ബ്ലോഗ്‌സ്പോട്ടിലെ എന്റെയീ ഗോള്‍ഡ്‌സ്പോട്ടില്‍ താന്‍ പച്ചക്കുതിരയെപ്പോലെ ചാടിക്കയറിയെന്ന അചിന്ത്യ എഴുതിയിരിക്കുന്നത്‌ കണ്ടപ്പോള്‍ മനസ്സില്‍ തോന്നി പണപ്പെട്ടി പിന്നാലെയുണ്ടാവുമെന്ന്.

നാരകം നട്ടിടം കൂവളം പട്ടിടം നായ പെറ്റിടം എന്നൊക്കെ മുതിര്‍ന്നവര്‍ പറയുന്നതുപോലെ ഞങ്ങള്‍ കുട്ടികള്‍ക്കും പണ്ട്‌ ഒരുപാട്‌ നിയമങ്ങളും ശാസ്ത്രങ്ങളുമൊക്കെ ബ്രിട്ടീഷ്‌ ഭരണഘടന പോലെ എഴുതാശാസനങ്ങളായി നിലവില്‍ ഉണ്ടായിരുന്നു പണ്ട്‌.

വൈദ്യശാസ്ത്രം ഇങ്ങനെയൊക്കെയാണ്‌
"ഓന്ത്‌ കടിച്ചാല്‍ ഓതിയിറക്കാം, അരണ കടിച്ചാല്‍ ഉടനെ മരണം"
" മഞ്ഞച്ചേര മലര്‍ന്നുകടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല"

സാമ്പതികശാസ്ത്രത്തിന്റെ മൂലാധാരക്ഷേത്രസ്ഥിതവചനങ്ങളില്‍ ഒന്ന്"പച്ചക്കുതിര പറന്നുകേറി, പണപ്പെട്ടി പിന്നാലെയെത്തും" എന്നാകുന്നു. അതായത്‌ എതെങ്കിലും വീട്ടിനുള്ളിലേക്ക്‌ പച്ചക്കുതിര പറന്നുകയറിയാല്‍(മറ്റ്‌ പറക്കുംകുതിരകള്‍പോരാ ഇതിന്‌)ആ വീട്ടുകാര്‍ക്ക്‌ ഉടനേ ധനാഗമനൌണ്ടാകുമെന്നതിന്റെ സൂചനയായി കണക്കക്കണമെന്ന്.ഇപ്പോള്‍ നിങ്ങളുടെ മൂക്കിന്റെ മുന്നില്‍, മോണിറ്ററില്‍ തെളിഞ്ഞ വിദ്വാന്‍ നിങ്ങള്‍ക്കു പണപ്പെട്ടിയെത്തിക്കട്ടെ..

October 23, 2005

നൊവാള്‍ജിയ

കടലുകടന്നപ്പോള്‍മുതല്‍- കൃത്യമായി പറഞ്ഞാല്‍ വിമാനം ശംഖുമുഖം മണല്‍തിട്ടക്കുമുകളിലൂടെ പറന്നപ്പോള്‍ ഞാന്‍ സര്‍വജ്ഞപീഠം കയറിയെന്നറിയാം എങ്കിലും ഒരാത്മവിശ്വാസക്കുറവ്‌.

ഗള്‍ഫില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ മൊബൈല്‍ പുതിയതുവാങ്ങി, ക്രെഡിറ്റ്‌ കാര്‍ഡ്‌ കിട്ടിയ അന്നുതന്നെ സ്വര്‍ണ്ണചങ്ങലയും ഒരെണ്ണം കയ്യില്‍ വാങ്ങി കെട്ടി. ശമ്പളം കിട്ടിയന്നു പോയി റേയ്ബാന്‍ കണ്ണാടി വാങ്ങി. ബോണസ്‌ കിട്ടിയപ്പോള്‍ ഒരു റാഡോ വാച്ചും. ആസ്മായുടെ വലിവു കലശലായിട്ടും 555 വലിക്കാന്‍ പഠിച്ചു. ഒന്നു പറയാന്‍ വിട്ടു- നാട്ടില്‍ വീട്ടുമുറ്റത്ത്‌ പട്ടിയെപ്പോലെ ഒരു മാരുതി ചങ്ങലക്കിട്ട്‌ കെട്ടിവച്ചിട്ടുണ്ട്‌.

ആഢ്യത്വം തികഞ്ഞെന്ന എന്റെ വിശ്വാസം തകര്‍ത്തുകളഞ്ഞത്‌ അടുത്ത ഫ്ലാറ്റിലെ തൊമ്മിച്ചനാണ്‌. പുള്ളി എന്തോ സാധനമെടുക്കാന്‍ റൂമില്‍‍ വന്നപ്പോള്‍ ഞാന്‍ ചാന്തുപൊട്ടിലെ പാട്ടുകേള്‍ക്കുകയായിരുന്നു.
"ഈ നൊവാള്‍ജിയ തോന്നുന്ന പാട്ടൊന്നുമില്ലേഡെയ്‌ നിന്റെ കയ്യില്‍? തൊമ്മിച്ചായന്‍ ചോദിച്ചു. എന്റെ അമ്പരപ്പുകണ്ട്‌ തൊമ്മിച്ചനു സഹതാപം തോന്നി വിശദീകരിച്ചു തന്നു"എടാ, ഈ നാളീകേരത്തിന്റെ നാട്ടിലെനിക്ക്‌, കേരളം കേരളം എന്നൊക്കെയുള്ള പാട്ടുകള്‍ കേള്‍ക്കുമ്പഴ്‌, മാര്‍ഗ്ഗം കളി, കഥകളി തുണ്ടങ്ങിയ കളികള്‌ ഒക്കെ കാണുമ്പഴ്‌ ഒക്കെ നാട്ടില്‍ നല്ല നിലയില്‍ ജീവിച്ചവര്‍ക്ക്‌ വരുന്ന സങ്കടമാണ്‌ നൊവാള്‍ജിയ.
കിട്ടിയ അവസരത്തിന്‌ എന്റെ നെഞ്ചത്തൊരു കുത്തും. നാട്ടില്‌ കഷ്ടപ്പാടായിട്ട്‌ ലോഞ്ചില്‍ കയറി ഇങ്ങോട്ടുവരുന്നവര്‍ക്ക്‌ അതൊക്കെ കേള്‍ക്കുമ്പോ പണ്ട്‌ വിശന്നു നില്‍ക്കുമ്പോള്‍ ചായക്കടയില്‍ കേട്ട ഓര്‍മ്മയേ വരൂ." എന്റെ അന്തസ്സ്‌, അഭിമാനം ഒക്കെ ഒടുക്കത്തെ ഒരു നൊവാള്‍ജിയ പ്രയോഗിച്ച്‌ തകര്‍ത്തുകളഞ്ഞ പാപി ട്രക്കു കയറി ചത്തുപോവട്ടെയെന്നു പ്രാര്‍ത്ഥിച്ചുപോയി..


അയാളിറങ്ങിയതും കടയില്‍ പോയി പഴയ പാട്ടിന്റെ സീ ഡി പത്തെണ്ണം വാങ്ങി. കഥകളിക്കാരന്റെ ഒരു പോസ്റ്ററും. അനിയനെ ഫോണില്‍ വിളിച്ചു പറഞ്ഞു"എടാ ഞാന്‍ പണ്ടെങ്ങാണ്ടെടുത്ത ഒരു വയല്വക്കത്തെ ഒരു പുരയുടെ പടം ആല്‍ബത്തിലുണ്ട്‌, നീ അതൊന്നു സ്കാന്‍ ചെയ്ത്‌ എനിക്കയക്കു ഇപ്പോള്‍ തന്നെ."കഥയറിയാതെ പാവം ചെക്കന്‍ "അണ്ണനെന്തരിത്‌, രാത്രിയില്‍ ഫിറ്റുകള്‌ തന്നേ?" എന്നു ചോദിച്ചെങ്കിലും ഉടനേ അയച്ചുതന്നു. എന്റെ ബ്ലോഗ്‌ വായിക്കുന്നവരും ഞാന്‍ നൊവാള്‍ജിയ കുറഞ്ഞ ഒരുത്തനാണെന്ന് വിചാരിക്കരുതല്ലോ.

October 22, 2005

വെറും പൂ.
Image hosted by Photobucket.com

കണ്ടാലറിയില്ലേ? സാദാ റോസാപ്പൂ. റോസ് പൂവുകൾ വിരിക്കാനുള്ള കൊച്ചമ്മച്ചന്തം ഈ ചെടിക്കില്ല. ബോൺ ബോൺ ഐസ് ബെർഗെന്നൊന്നും കുടുംബപ്പേരുമില്ല.

ബഡ്ഡ് ചെയ്ത് ഫ്ലവർബെഡ്ഡിൽ വച്ച് മുളപ്പിച്ചതല്ല. സ്കൂളിൽ പോയ വഴി കുട്ടികൾ ആരോ ഇൻസ്റ്റ്റമന്റ് ബോക്സിൽ കിടന്ന ബ്ലേഡ് കൊണ്ട് ഒരു തണ്ടൂ വെട്ടിയെടുത്ത് അതിരിൽ വച്ചു വെള്ളമൊഴിച്ചു. ചട്ടിയിൽ ചകിരിച്ചോറിട്ടു വളർത്തേണ്ട വിധമൊക്കെ പിള്ളേർക്കെങ്ങനെയറിയാൻ! ഉള്ളിത്തൊലി, തേയിലച്ചണ്ടി മുട്ടത്തോട് ഒക്കെ ഇട്ടുകൊടുക്കാൻ ആർക്കു നേരം..ഇത്തിരി ചോര ആരെൻകിലും ചുവട്ടിലൊഴിച്ചെൻകിൾ ഈ വിളർത്ത നിറം മാറ്റി കടുംചുവപ്പു പൂക്കൾ വിരിച്ചേനെ..

വിഷം തളിച്ച് പുഴുക്കളെയോടിക്കാനും തണ്ടുകൾ വെട്ടി ശക്തിയുള്ള മൂടു വളർത്താനുമെല്ലാം ആരും മിനക്കെട്ടില്ലെൻകിലും ചെടികൾ വളരും.. കിട്ടിയ മഴയും വഴിയേ പോയ പശുവിന്റെ ചാണകവുമൊക്കെ പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനമെന്നു വിചാരിച്ചാൽ പിന്നെ ഒന്നിനും കുറവില്ല..

എന്നും പൂക്കും.ആരും കാണാതെ പമ്മി വന്നു പൂവും പിച്ചിയോടുന്ന കൊച്ചുകള്ളിയുടെ കയ്യിലും വേലികെട്ടാൻ മുള്ളിനിനു വന്ന വേലന്റെ കാലിലും ഇഴഞുപോയ പശുവിന്റെ കയറിലും പത്രക്കാരൻ ചെറുക്കൻ മേത്തുചാരി വച്ച സൈക്കളിലും പുരട്ടാൻ നിറയെ പൂമണം വേണം, ആവോളം കാലം. പൂത്തില്ലെൻകിലിപ്പോ ആരും ശ്രദ്ധിക്കുമെന്നല്ല, എൻകിലും.

October 18, 2005


"When you get back home, tell them we gave our today for their tomorrow"
ആനന്ദ്‌, അഭയാര്‍ത്ഥികള്‍ എന്ന നോവലില്‍നിന്ന്