March 21, 2006

അഷ്ടമുടിക്കാഴ്ച്ചകള്‍ - 2

അഷ്ടമുടിയെന്നാല്‍ എട്ടു കരങ്ങളെന്നത്രേ അര്‍ത്ഥം.
തൃക്കടവൂര്‍ ശിവന്‍ ഊര്‍ദ്ധ്വതാണ്ഡവമാടുമ്പോഴുള്ള അഷ്ടമുടികളാണീ അഷ്ടഹസ്താകൃതിയിലുള്ള കായലെന്നു ലോക്കല്‍ പുരാണം. മുടികളുടെയെല്ലാം സെന്റര്‍ പോയിന്റായ അഷ്ടമുടിയിലാണ്‌ മുടിയില്‍ നിന്നു ജനിച്ച അത്ര ആര്യനും അത്ര ദ്രാവിഡനുമല്ലാത്ത വീരഭദ്രസ്വാമിയുടെ അമ്പലം - കേരളത്തിലെ ഏക വീരഭദ്ര ക്ഷേത്രം.

Image hosting by Photobucket

March 20, 2006

അഷ്ടമുടിക്കാഴ്ച്ചകള്‍ - 1

തേവള്ളി 1
Image hosting by Photobucket

തേവള്ളി - 2
Image hosting by Photobucket

തേവള്ളി - 3
Image hosting by Photobucket

കായല്‍പ്പുരാണം പിറകേ.. ഈ പോസ്റ്റിനെ തേവള്ളിയെ ഇഷ്ടപ്പെടുന്ന പുല്ലൂരാനു സമര്‍പ്പിക്കുന്നു

March 05, 2006

കൊല്ലഭാഷ

തിരുവനന്തപുരത്തിന്‍റേയും കോട്ടയത്തിന്‍റേയും സ്വാധീനമുണ്ട് കൊല്ലം ഭാഷക്ക് (ഉദാ സഹോദരന് = അണ്ണന്, സഹോദരി = ചേച്ചി ഏട്ടനുമില്ല, അക്കനുമില്ല കൊല്ലത്ത്)

വരത്തില്ല, തരത്തില്ല, ഇരിക്കത്തില്ല = വരില്ല, തരില്ല ഇരിക്കില്ല
പന്നല്‍ =മോശമായത്
അല്യോ =അല്ലേ
ലത്, ലവന്, ലവള്, ലവന്മാര് = അത് അവന് അവള് അവന്മാര്
എവന് എവള് എവര് = ഇവന് ഇവള് ഇവര്
പൊടിയന് = (പൊടി + ആണ്) ആണ് കുട്ടിയെ അഭിസംബോധന ചെയ്യല് (സ്നേഹപൂര്‍വ്വം)
പൊടിച്ചി = (പൊടി+ സ്ത്രീ) പെണ്‍കുട്ടീ
നട്ടപ്പറ = കടുത്ത ചൂടുള്ള(വെയില്‍
എരണം = ഭാഗ്യം


പണ്ടെങ്ങാണ്ടു ഞാന് പറഞ്ഞത് – ഓരോ നാട്ടിനും അതിന്‍റെ സിഗ്നേച്ചര് തെറിയുണ്ട്. ഒരു കൊല്ലത്തുകാരന് തല്ലാന് വരുമ്പോള് പറയാന് സാദ്ധ്യതയുള്ള വാക്കുകള് (തെറി ഒഴിവാക്കി ബാക്കിയുള്ളത്)
ന്ത്രാ,
അടിച്ച് ഏപ്പ് നൂക്കും
നെഞ്ചാമ്മൂടി ഇടിചു തകര്‍ക്കും
ചെവിത്താര കലക്കും
ചെവിക്കല്ല് അടിച്ചു പൊട്ടിക്കും
ഇടിച്ച് പതക്കരളു വെളിയില് വരുത്തും
പതിരിടിച്ചിളക്കും

മേമ്പൊടി
കൊല്ലം ജില്ലാശുപത്രിയില് ഡോക്റ്റന് മരുന്ന് ശീട്ടെഴുതുന്നു.
“തിരുവനന്തപുരത്തെങ്ങാണും പോയി നോക്കു, ഈ മരുന്ന് കൊല്ലത്തില്ല കേട്ടോ”
രോഗി “കൊല്ലുന്ന മരുന്ന് തരത്തില്ലെന്ന് എനിക്കറിയാം, സുഖമാക്കുമോന്നാ എനിക്കറിയേണ്ടത്”
നെടുമങ്ങാട്: ‘നമ്മള‘ നിഘണ്ടു എന്നതിന്‍റെ അനുബന്ധം.

കട്ടമരം


ആദി മനുഷ്യന്‍ നീന്തിക്കടക്കാന്‍ പറ്റാത്ത ജലായശയങ്ങള്‍ തടിപ്പുറത്ത് തുഴഞ്ഞ് കടന്നിട്ടുണ്ടാവും. ആ തടി അവന്‍ പരിഷ്കരിച്ചഅതിന്‍റെ ഫലമായി തോണിയുണ്ടായി, ഇരുട്ടുകുത്തിയും കൊതുമ്പുവള്ളവും ചുണ്ടനും ചുരുളനും കെട്ടുവള്ളവും ബോട്ടും കപ്പലുമുണ്ടായി, ഹോവര്‍ക്രാഫ്റ്റും ബാര്‍ജ്ജും സൂപ്പര്‍ ടാങ്കറും എയര്‍ക്രാഫ്റ്റ് കാരിയറും അന്തര്‍വാഹിനിയു ഒക്കെയുണ്ടായി.

പക്ഷേ പരസഹസ്രാബ്ദങ്ങള്‍ക്കപ്പുറത്ത് രൂപകൽപ്പന നടത്തിയ ആ തടിക്കഷണത്തിന്‍റെ പ്രസക്തി ഇല്ലാതെയാക്കാന്‍ പരിഷ്കൃതമായ യാനപാത്രങ്ങള്‍ക്ക് കഴിഞ്ഞില്ല. ആ തടി- ചാളത്തടി അല്ലെങ്കില്‍ കട്ടമരം ഇന്നും സര്‍വ്വസാധരണമായി തുടരാന്‍ കാരണം ഒരു ബോട്ട് വാങ്ങാനുള്ള ചിലവ്, ലൈസന്‍സ് കിട്ടാനുള്ള ബുദ്ധിമുട്ട്, മൂറിങ്ങ്, ഡോക്കിങ്, റിപ്പയര് ചിലവുകള്‍ തുടങ്ങി സാമ്പത്തിക കാര്യങ്ങളാവുമെന്ന്‍ ഒരു ആധുനിക മനുഷ്യന്‍റെ ടെക്നോക്രാറ്റിക് അൽപ്പബുദ്ധിയാലെ ചിന്തിച്ച ഞാന്‍ മണ്ടന്‍.

ഒരു കൊടുങ്കാറ്റോ വന്‍ തിരയോ വന്നാലുടന്‍ ബോട്ടുകള്‍ തീരത്തോടിയെത്തും . കപ്പലുകള്‍ നങ്കൂരമിടും. ക്രൂയിസ് ഷിപ്പുകള്‍ ബെര്‍ത്തിലടുക്കും. അന്നേരവും കാണാം അലറിച്ചുരുണ്ടു വരുന്ന കരി പോലെ കറുത്ത തിരച്ചുരുളിന്‍റെ കണ്ണിലേക്ക് ഒരു കട്ടമരത്തിന്‍റെ ആയവും പേറി കുതിച്ചു കയറുന്ന അഹേബ് കപ്പിത്താനെക്കാള്‍ നിര്‍ഭയനായ സമുദ്രസഞ്ചാരിയെ. പോര്‍ക്കളത്തിലേക്കിരച്ചു കയറുന്ന കുതിരയെയും അവന്‍റെ യജമാനനെയും പോലെ വിസ്മയകരമാണ്‌‍ ആ കാഴ്ച.

March 01, 2006

വൈറ്റ് ഹൌസ്

Image hosting by Photobucket
യവനനും ച്യവനനും പിന്നെ നമ്മുടെ പവനനുമൊക്കെ പണ്ടത്തെ രേഖകളില്‍ കൊല്ലത്തെ “കൊരക്കേണി കൊല്ലം” (cape of Kollam)എന്നാണു പരാമര്‍ശിച്ചുകാണുന്നത്. ഈ കൊരക്കേണി ബീ സീ അഞ്ഞൂറിനും ആയിരത്തിനുമിടക്ക് കടലെടുത്തെന്നാണു പരക്കെ വിശ്വാസം. തിരുമുല്ലവാരത്ത് ഒരുകാലത്ത് കരയായിരുന്ന കടലടിത്തട്ടുണ്ടെന്ന് കേട്ട് അതീ കാണാതെ പോയ സ്ഥലമാണെന്ന് സ്ഥാപിച്ച് ഫേയ്മസാകാന്‍ പറ്റുമോന്ന് നോക്കാന്‍ പോയപ്പോഴാണ് ഇവന്‍ കണ്ണിൽപ്പെട്ടത്. നളന്‍ എപ്പോഴും പറയുന്ന തിരുമുല്ലവാരം ഷാപ്പ് സീഫൂഡിനും ഊണിനും പ്രസിദ്ധമാണീ മാതൃകാ സ്ഥാപനം. സമര്‍പ്പണം ഇനി പ്രത്യേകിച്ച് വേണ്ടല്ലോ..

February 26, 2006

പൂ+ തുമ്പി


ഒരിടത്തൊരിടത്ത്‌ ഒരു തുമ്പിയമ്മക്ക്‌ ഒരു ലാര്‍വ പിറന്നു. അതിനെ മടിയിലിരുത്തി‌ അവര്‍ എന്നും പാടി
"തുമ്പിക്കൈ വളര്‌, വളര്‌, വളര്‌
തുമ്പിക്കാല്‍ വളര്‌ വളര്‌ വളര്‌
വളയിട്ടു തളയിട്ടു മുറ്റത്തെ പൂവില്‍ നീ
തിരുവോണത്തുമ്പിയാകാന്‍ വളര്‌ വളര്‌"

ആ പാട്ടുകേട്ടുകേട്ട്‌ അവനിത്രയും വളര്‍ന്നു വലുതായി.

(എനിക്കൊരു മഞ്ഞുകാലം കാണണമെന്നു പറഞ്ഞതുകേട്ട്‌ ജീവന്‍ പണയപ്പെടുത്തി പടമെടുത്ത സീയെസ്സിന്റെ പ്രാണിലോകത്തിലേക്കു ‌ ഈ പൂവും പൂത്തുമ്പിയും സമര്‍പ്പിക്കുന്നു.)

February 25, 2006

വർത്തമാനകാലത്തെ വർത്തമാനങ്ങൾ

എന്റെ ബ്ലോഗ്ഗിലപ്പടി പഴൻകഥകളയാണെന്ന് എനിക്കു തന്നെ തോന്നിത്തുടങ്ങിയതിനാൽ ഈ തത്സമയത്തെഴുത്ത് മഹാമഹം തുടങ്ങിവയ്ക്കുന്നു. ഇതിൽ പഴേതൊന്നുമില്ല. കട്ട് ഓഫ് ഡേറ്റ്: ആറ്റാസ്ത്രം നിർമ്മിക്കും സർക്കാർ വക ആലയിൽ നിന്നഉം മൂശാരിയായി അടുത്തൂൺ പറ്റിയ ജനാബ് ആറ്റക്കോയ ഇന്ത്യക്കു പ്രഥമനുണ്ടാക്കും പുരുഷനായി സ്ഥാനാരോഹണം ചെയ്ത ദിവസം.

6/02/2006 - രാഷ്ട്രീയം ചതിച്ച ചതി

പതിനഞ്ചു വർഷത്തിനു ശേഷം രഞ്ജിത്തിനെ കണ്ടു- ബന്ധുത്വ നൂലാമാലയിൽ പരശ്ശതകാതം ദൂരത്തുള്ള ഒരു കാർന്നോരു നടത്തിയ പാർട്ടിക്കു നടുവിൽ വച്ച്. ഒറ്റ കെട്ടിപ്പിടിയിൽ ഞങ്ങൾ ഒന്നര ദശാബ്ദം റീവൈൻഡ് ചെയ്തു പഴയ വിദ്യാർത്ഥി ഐക്യമായി. അവനിന്നും ക്വാൺഗ്രസ് കുമാരൻ തന്നെ. എനിക്കെങ്ങനെ സഹിക്കും?

ഞങ്ങളുടെ രാഷ്ട്രീയ ഗോഗ്വാദം വി എം സുധീരൻ വരെ എത്തിയപ്പോഴാണ് സ്റ്റേജിൽ നിന്നും ഒരു വിളംബരം - അടുത്തതായി ശ്രീ രഞ്ജിത്ത് ഒരു പാട്ടുപാടും.ചിൽക്കാതൽക്കു സതീർത്ഥ്യനായിരുന്ന ശപ്പൻ നാരങ്ങാവെട്ടത്തിൽ കയറിയെൻകിലും എന്നെ കൈ വിട്ടില്ല. മൈക്ക് എടുത്ത് ഒരൊറ്റ് ഡെഡിക്കേറ്റൽ
“ വളരെ വർഷങ്ങൾക്കു ശേഷം ഞാൻ കണ്ട പ്രിയ സുഹൃത്ത് ദേവനു ഏറ്റവും പ്രിയപ്പെട്ട ഇസബെല്ല എന്ന ചിത്രത്തിലെ ഇസബെല്ല എന്ന ഗാനം ഞാൻ നിങ്ങൾക്കുവേണ്ടി ഇവിടെ...”

ഗിറ്റാറുകൾ കുറുകി. വയലിൻ തേങ്ങി. ഡ്രം ഒന്നു മുഴങ്ങി. ശേഷിച്ചതെല്ലാം താനേറ്റു എന്ന മട്ടിൽ കീബോർഡ് പലസ്വരവും ഉയർത്തി.

രഞ്ജിതർ സ്റ്റേജിനെ ഒന്നുഴിഞ്ഞു നോക്കിക്കൊണ്ട് തുടങ്ങി
“ഇസബെല്ലാ..
ഇസബെല്ല..
നിൽപ്പൂ നീ ജനിമൃതികൾക്കകലേ....
നിൽപ്പൂ നീ ജനിമൃതികൾക്കകലെ
കൽപ്പനതൻ കരിമണലേ..

January 04, 2006

സദ്യ

Image hosted by Photobucket.com
സപ്തനക്ഷത്ര കാപ്പിക്കട. നിലയിലൊക്കെ നീലക്കണ്ണാടി. ഇരിക്കണമ്മക്കു ജൂലിയ റോബർട്ടിനെക്കാൾ ചന്തം. ഇലമുറിക്കാര്യസ്ഥനു ഷോൺ കോണറിയുടെ പൌഢി. അന്തരീക്ഷത്തിനാകെ ഒരു ഗാംഭീര്യം. ശ്വാസം വിടാൻ മൂന്നു തവണയും വായ തുറക്കാൻ പതിനൊന്നുതവണയും ആലോചിക്കണം.

സദ്യ പിരിഞ്ഞു വീട്ടിലെത്തി കളസവും കുന്തവുമെല്ലാം ഊരിക്കളഞ്ഞ് കൈലിമുണ്ടും ചുറ്റി നേരേ അടുക്കളയിൽ പോയി പരതി. ആകെയുള്ളത് അര ലോട്ടാ പുളിശ്ശേരി. അതും ചെമ്മീനച്ചാറും കൂട്ടി അരക്കലം ചോറു വിഴുങ്ങി. ബാക്കി വന്ന പുളിശ്ശേരഇയും എടുത്തങ്ങ് കുടിച്ചു. അപ്പോഴേ ഡിന്നറിന്റെ ക്ഷീണം തീർന്നുള്ളൂ.
വിശാലന്റെ ബർഗ്ഗറ് തീറ്റ കണ്ടപ്പോ ഓർത്തതാ..

December 19, 2005

ആശംസകള്‍

Image hosted by Photobucket.com
ഏവര്‍ക്കും ഉല്ലാസഭരിതമായൊരു ക്രിസ്തുമസും ഐശ്വര്യവത്തും സമാധാനപൂര്‍ണ്ണവുമായൊരു നവവര്‍ഷവും ആശംസിക്കുന്നു.

December 10, 2005

വൈജ്ഞാനികം

Image hosted by Photobucket.com

ഇന്ത്യന്‍ അസ്സോസിയേഷന്‍ നടത്തിയ പ്രത്യേകതകളുള്ള കുട്ടികള്‍ക്കുള്ള മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങ്‌ ഇന്നലെ നടക്കുന്നുണ്ടെന്നറിഞ്ഞ്‌ കാണാന്‍ പോയി. ചെന്നപ്പോഴാണ്‌ അറിഞ്ഞത്‌ സ്പെഷ്യല്‍ ചില്‍ഡ്രന്‍സ്‌ ഇവന്റ്‌ പല ഇവന്റുകളിള്‍ ഒരെണ്ണം മാത്രമാണെന്നും ഹൈസ്ക്കൂള്‍ തല ക്വിസ്‌ കോമ്പറ്റീഷന്‍ ആറു മണിക്ക്‌ തീരേണ്ടിയിരുന്നത്‌ 9 മണിക്കേ തീരൂ എന്നും. സൌന്ദര്യ പ്രദര്‍ശനം , പുഷ്പ-ഫല സസ്യ പ്രദര്‍ശനം, കന്നുകാലി-കോഴി പ്രദര്‍ശനം, ശ്വാനന്മാരോടുകൂടിയ കൊച്ചമ്മ പ്രദര്‍ശനം എന്നിവ കണ്ടിട്ടുണ്ട്‌ പക്ഷേ ഇതതുപോലാണോ? സിദ്ധാര്‍ത്ഥ ബസുവും മറ്റും റ്റീവിയില്‍ കറക്കുന്ന ചോദ്യം ചോദിക്കുമ്പോള്‍ ചാടിയെഴുന്നേറ്റ്‌ ഉത്തരം പറയുന്ന രസമുള്ള കളി നേരില്‍ കാണാന്‍ കിട്ടിയ ആദ്യത്തെ അവസരമല്ലേ. സമ്മാനം വാങ്ങാന്‍ അലൈന്‍, അബുദാബി, ഫ്യുജൈറാ തൂടങ്ങി ദൂരത്തുനിന്നൊക്കെ എത്തിയ സ്പെഷല്‍ കുട്ടികളുമൊത്ത്‌ ഞാനും ഭാര്യയും ആഡിറ്റോറിയത്തില്‍ വലിഞ്ഞു കേറി.

കൂറ്റന്‍ സ്ക്രീനിൽ രണ്ടു മുഖങ്ങള്‍ തെളിഞ്ഞു. ആരാണെന്ന്നു കണ്ടു പിടിക്കുക. ഒരു പരിചയവുമില്ല, ആരാണാവോ. മിക്കവാറും മത്സരാര്‍ത്ഥികള്‍ കൈപൊക്കി. അവസരം കിട്ടിയ കൊച്ചൻ വിളിച്ചു കൂകി "ഇത്‌ ഗൂഗിളിന്റെ സ്ഥാപകര്‍...." എന്റമ്മച്ചി. ഇപ്പോഴത്തെ പിള്ളേരുടെ ഒരു ബുദ്ധിയേ. നമ്മളൊക്കെ എന്തിനാ ഇത്രേം വലിയ മീശയും വച്ച്‌..

അടുത്ത പടം .ആരാണിത്‌? നല്ല പരിചയം ആരാണാവോ. " ഇത്‌ സ്പീല്‍‍‍ബര്‍ഗ്‌ താടിയും മീശയും ഇല്ലാതിരുന്ന കാലം".കുട്ടികള്‍ക്കറിയാത്ത കാര്യമില്ല പറയാന്‍ വായതുറന്നപ്പോഴേക്ക്‌ എന്റെ പിറകില്‍ നിന്ന് ഒരു വല്ല്യമ്മച്ചി അടക്ക്കി സംസാരം . "ആദ്യത്തെ രണ്ടു പടവും ക്വിസ്‌ 50000 എന്ന പുസ്തകത്തീന്നാണല്ലോ. മോഡേണ്‍ ക്വിസ്‌ ബുക്കീന്ന് ഒരെണ്ണവും ഈയിടെ ചോദിക്കാറില്ല ആരും, അതെന്താണോ.."

അയ്യേ. അപ്പോ അതാണോ പരിപാടി. ഞാനേതാണ്ടൊക്കെ വിചാരിച്ചുപോയല്ലോ. പതുക്കെ ഒന്നു തിരിഞ്ഞു നോക്കി. അമ്മച്ചിമാരുടെയെല്ലാം കയ്യില്‍ രണ്ടും മൂന്നും മോഡേണ്‍ ക്വിസ്സ്‌ ഗൈഡ്‌ ഇത്യാദികള്‍.

അന്തം വിടീക്കുന്ന ചോദ്യങ്ങള്‍ ശരം കണക്കെ വരുന്നു, കുട്ടികള്‍ എല്ലാറ്റിനും ഉരുളക്ക്‌ ഉപ്പേരി പോലെ ഉത്തരം പറഞ്ഞു തള്ളുന്നു. ബസ്സറടി റൌണ്ടില്‍ ഒരു തവണ അവതാരകക്കു ആളൊന്നു മാറിയതും കാണികളായി കൂടിയ അമ്മച്ചിമാരും അപ്പച്ചന്മാരും കൂക്കിവിളിയും തെറി വിളിയുമായി കേരളാ സ്കൂള്‍ യുവജനോത്സവത്തന്തമാരെക്കാള്‍ തറയായി.

പൂക്കള്‍ തുന്നിയ അധികാരചിഹ്നം അണിഞ്ഞ ഒരു ബാഡ്ജര്‍ എന്റെ അടുത്തിരിക്കുന്ന വയ്യാത്ത കുട്ടികളുടെ മാതാപിതാക്കളെ ശാസിച്ചു " സ്റ്റേജിലിരിക്കുന്ന കുട്ടികളെ കയ്യടിച്ചു പ്രോത്സാഹിപ്പാന്‍ പറയിന്‍ നിങ്ങളുടെ മക്കളോോട്‌. ഓഡിയന്‍സ്‌ എങ്ങനെ പെരുമാറണമെന്ന് അവര്‍ പഠിക്കണ്ടേ"

ഏതോ ക്വിസ്സറുടെ അച്ഛനായിരിക്കും ഞാനെന്ന് ധരിച്ച്‌ അടുത്തിരുന്ന നടക്കാനും സംസാരിക്കാനും കഴിയാത്ത പതിനഞ്ചുകാരിയുടെ അച്ഛന്‍ കണ്ണീരടക്കിക്കൊണ്ട്‌ പറഞ്ഞു
" ഇവിടെ ഇങ്ങിനെയിരുന്ന് മക്കള്‍ സ്റ്റേജില്‍ ജയിക്കുന്നത്‌ കാണാന്‍ കഴിയുന്നത്‌ എന്തൊരു ഭാഗ്യമാണ്‌.."

ഞാന്‍ "എന്തു ഭാഗ്യം? ഇങ്ങനെ പ്രദര്‍ശിപ്പിക്കാനണെങ്കില്‍ കുട്ടികളെന്തിനാ, നല്ല പട്ടികളെ വാങ്ങി വളര്‍ത്തിയാല്‍പ്പോരേ? എന്നു പറഞ്ഞത്‌ വെറുമൊരാശ്വാസവാക്കായിരുന്നില്ല, സത്യത്തില്‍ അങ്ങനെ തോന്നിയിട്ടു തന്നെ.

അദ്ദേഹത്തിന്റെ മടിയിലിരുന്ന് വിവാഹപ്രായമടുക്കുന്ന മകള്‍ നിഷ്കളങ്കമായൊരു ചിരിയോടെ സ്റ്റേജില്‍ മൊസ്സാര്‍റ്റിനെയും കദ്രി ഗോപാല്‍ നാഥിനെയും തിരിച്ചറിഞ്ഞു കൂക്കിവിളിച്ച കുട്ടികളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു.

സമ്മാനദാനത്തിനു നിന്നില്ല, ഇറങ്ങി നടക്കവേ സുഹൃത്തിന്റെ ഫോണ്‍ വന്നു
"ഇതെവിടെയാടോ?"?
"ഞാന്‍ നാദല്‍ ഷേബ ഹോഴ്സ്‌ റേസ്‌ കോഴ്സില്‍ നില്‍ക്കുകയാ ഇപ്പോള്‍, ഇവിടെ വാശിയില്‍ മത്സരം നടക്കുന്നു"..

ഭാര്യ പെട്ടെന്നു എന്നെ തള്ളി ഒരു വശത്തേക്ക്‌ മാറ്റി
" ഫോണ്‍ ചെയ്തോണ്ട്‌ നടന്നു തുപ്പലില്‍ ചവിട്ടല്ലേ. ഹോണൊലുലുവില്‍ ട്രാഫിക്ക്‌ എതു വശത്താണെന്നു പറഞ്ഞുകൊടുത്ത തള്ളമാര്‍ റോഡില്‍ തുപ്പരുത്‌ മക്കളേ എന്നുകൂടെ പറഞ്ഞുകൊടുത്തില്ല. അതിനു പോയിന്റില്ലല്ലോ"