Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

September 11, 2007

ഓകെമിന്റെ ക്ഷൗരക്കത്തി- ഭാഗം മൂന്ന്

Part 1
Part 2

അടിവാരത്തെ ഗസ്റ്റ് ഹൗസില്‍ കണ്‍സര്‍‌വേറ്റര്‍ ആവശ്യത്തിലധികം സമയമെടുത്ത് ക്യാമ്പ് വിശേഷങ്ങള്‍ തിരക്കുമ്പോള്‍ ഞാന്‍ ക്രോസ് വിസ്തരിക്കപ്പെടാനൊരുങ്ങുന്ന പ്രതിയെപ്പോലെ വരാന്‍ പോകുന്ന ചോദ്യങ്ങളുടെ ഉത്തരം മനസ്സിലുരുവിട്ട് ഉറപ്പിച്ചുകൊണ്ടേയിരുന്നു.

"വില്ലിയെക്കണ്ടിരുന്നോ?" പെട്ടെന്നോര്‍ത്തെന്നു ഭാവിച്ച് ഒടുവില്‍ അദ്ദേഹം തിരക്കി.
"ഉവ്വ്, പോയിരുന്നു" ഇല്ല, ഒരുവാക്കും അധികം പറയില്ല.

"എന്താണു തന്റെ അഭിപ്രായം?"

"ഒന്നു രണ്ടു മണിക്കൂര്‍ ഞാനയാളോടൊത്ത് ചിലവഴിച്ചു. ചാരായവും കഞ്ചാവും സുലഭമായി വാങ്ങാന്‍ കിട്ടുന്ന സ്ഥലമായതുകൊണ്ട് അവിടെ താവളമടിച്ച ഒരു അഡിക്റ്റ് എന്നതിനപ്പുറം അയാളൊന്നുമാണെന്ന് തോന്നിയില്ല."

"അതെന്തേ അങ്ങനെ അനുമാനിക്കാന്‍ കാരണം?" കണ്‍സര്‍‌വേറ്ററുടെ മുഖത്ത് നിരാശയും സംശയവും വന്നതേയില്ല എന്നതില്‍ നിന്നും അദ്ദേഹമെന്നെ അസൂത്രിതമായ ഒരു വിചാരണയിലൂടെ കൊണ്ടുപോകുകയാണെന്ന് മനസ്സിലായി.

"സാര്‍, ഞാന്‍ വില്ലിയെക്കണ്ടത് കോണ്‍റാഡ് സായിപ്പിന്റെ ലോക്കല്‍ ഏജന്റ് ആയി നടിച്ചിട്ടാണ്‌. വില്ലിയോട് ഋഷിമലയിലെ അപൂര്വ്വ സസ്യങ്ങളെക്കുറിച്ച് പറഞ്ഞു തന്നാല്‍ പണം കൊടുക്കാമെന്ന് നമ്പര്‍ ഇട്ടു. വില്ലി അതില്‍ കൊത്തി , പക്ഷേ ഏതു ലാടനും നാട്ടുവൈദ്യനും പറയുന്ന ചില സാധാരണ ചെടികളെക്കുറിച്ചല്ലാതെ അയാള്‍ക്കൊന്നുമറിയില്ല , കഞ്ചാവു കൃഷിയും തേന്‍ വില്പ്പനയുമല്ലാതെ ഒന്നിലും താല്പ്പര്യമോ വിവരമോ വില്ലിക്കില്ലെന്ന് അനുമാനിക്കാന്‍ കാരണം അതാണ്‌."

"അതായത് താന്‍ പറയുന്നത് അഡല്‍റിക്ക് വില്ലിയെ കണ്ടിരുന്നെങ്കില്‍ അയാള്‍ പണം പിടുങ്ങി സഹായിക്കാനേ ശ്രമിക്കുമായിരുന്നുള്ളു എന്നാണ്‌ , അല്ലേ?"
"എന്ന് എനിക്കു തോന്നുന്നു."
ചോദ്യങ്ങള്‍ നിലച്ചെന്ന് എനിക്കു തോന്നി, പക്ഷേ ഞാന്‍ പറഞ്ഞു തീര്‍ന്നില്ലല്ലോ.
"സാര്‍, മഹാരാഷ്ട്ര പോലീസ് ആണ് ഈ ജര്‍മ്മനിക്കാരന്‍, എന്താ പേരുപറഞ്ഞത് ? അഡല്‍റിക്ക്, മിസ്സിങ്ങ് ആയത് അന്വേഷിക്കുന്നത്. സാറെന്തിനു ഇതാലോചിച്ച് സമയം കളയുന്നെന്ന് എനിക്കു മനസ്സിലായില്ല."

"തെളിവുകള്‍ ഉണ്ടെങ്കില്‍ അത് പോലീസിനു കൈമാറാന്‍ ഏതു പൗരനും ബാദ്ധ്യതയുണ്ട് , എനിക്കും തനിക്കും ആര്‍ക്കും." എന്നായിരുന്നു നീരസം പുരണ്ട മറുപടി.

"തെളിവുകളല്ലല്ലോ , സാറിന്റെ അനുമാനങ്ങള്‍ മാത്രമല്ലേ എല്ലാം? ഈ ജര്‍മ്മനിക്കാരന്‍ സാറിനെ ഒരിക്കല്‍ കണ്ടപ്പോള്‍ ഋഷിമലയിലെ ഒരു ആദിവാസി ക്യാന്‍സര്‍ ഭേദമാക്കുന്ന ഒരു അത്ഭുത ചെടിയെക്കുറിച്ച് സംസാരിച്ചെന്നു പറഞ്ഞിരുന്നു എന്നതും പിന്നെ ഒരുവര്‍ഷം കഴിഞ്ഞ് അയാള്‍ വീണ്ടും ഇന്ത്യയിലെത്തിയെന്നും മുംബെയില്‍ വിമാനമിറങ്ങിയ അയാളെ പിന്നീട് ആരും കണ്ടിട്ടില്ല എന്നതും മാത്രമാണ്‌ വിവരം. അയാള്‍ പണം മോഹിച്ച് ഋഷിമലയിലേക്ക് രഹസ്യ യാത്ര നടത്തിക്കാണുമെന്ന് ഊഹം. അവിടെ വച്ച് ഈ ചെടിയെ രഹസ്യമാക്കി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആരോ അയാളെ അപായപ്പെടുത്തിയെന്നതും അങ്ങനെ തന്നെ. ഒരു ലോക്കല്‍ ഏജന്റും അയാളെ ഇവിടെ കണ്ടിട്ടില്ല , ഒരു വെള്ളക്കാരന്‍ ഒറ്റക്ക് സഞ്ചരിച്ചാല്‍ ആളുകള്‍ ശ്രദ്ധിക്കാതെയിരിക്കില്ല , സാര്‍ ഋഷിമല മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും ബോഡിയോ ആളുവന്നതിന്റെ തെളിവോ കിട്ടിയിട്ടില്ല. എന്തു തെളിവാണു സാറിനു ബാദ്ധ്യതയായത് ?"

"ശരി. അതു പോകട്ടെ, തന്റെ ടീം എന്നാണു മടങ്ങുന്നത്? " കണ്‍സര്‌വേറ്റര്‍ സംഭാഷണം അവസാനിപ്പിക്കാറായെന്ന് ധ്വനിപ്പിച്ചു.

"ഇന്നു രാത്രി. ചെറിയൊരു പാര്‍ട്ടിയുണ്ട്, സാറു വരുമോ?"
"ഇന്നോ? ഞാനില്ല, തിരക്കാണ്‌."

ഡിസോസ്യേഷന്‍ മീറ്റിംഗില്‍ കോണ്‍റാഡ് പതിവിലും വാചാലനും ഉല്ലാസഭരിതനുമായിരുന്നു.

"പ്രിയരേ, നമ്മളൊന്നിച്ചു ചിലവിട്ട കുറച്ചു നാളുകളാലെ എല്ലാവരും കൂടുതല്‍ അറിവിനാല്‍ സമ്പന്നരായെന്നും നല്ല അനുഭവങ്ങള്‍ മാത്രം തന്ന ഈ പ്രോജക്റ്റ് എന്നും ഓര്‍മ്മയില്‍ നില്‍ക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു." കോണ്‍റാഡ് പ്രഖ്യാപിച്ചു.

"ഗവേഷണത്തിനുള്ള അറിവുകള്‍ മാത്രം സമ്പത്തായി കൊണ്ടു പോവുക കൂട്ടരേ , അനാവശ്യമായവ ബാദ്ധ്യതയായി, വേദനയായി നിങ്ങളെ ഉത്തരമില്ലാത്ത അന്വേഷണങ്ങളിലേക്ക് നയിക്കാതിരിക്കട്ടെ, നിങ്ങളെക്കൊണ്ട് നുണ പ്രസ്താവന നടത്തിക്കാതെ ഇരിക്കട്ടെ , അവ ആരെയും കൊല്ലാതിരിക്കട്ടെ , ആരെയും കൊലയാളിയും ആക്കാതിരിക്കട്ടെ." ഞാന്‍ കൂട്ടിച്ചേര്‍ത്തു.

"നിങ്ങള്‍ ബൈക്ക് ഓടിച്ചാണോ ഇവിടെ നിന്നും പോകാനൊരുങ്ങുന്നത് ? അതു വേണ്ട, നന്നായി തലക്കു പിടിച്ചിട്ടുണ്ട്" കോണ്‍റാഡ് പറഞ്ഞു.

ഡിസ്ക്ലൈമര്‍: ഈ കഥയും ഇതിലെ എല്ലാ കഥാപാത്രങ്ങളും സാങ്കല്പ്പികമാണ്‌. ജീവിച്ചിരിക്കുന്നതോ മരിച്ചവരോ "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന പരുവത്തിലുള്ളവരോ ആയ ആരോടെങ്കിലും കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് യാദൃശ്ചികം മാത്രമാണ്‌. ഇനി ജനിക്കുന്ന ആര്‍ക്കെങ്കിലും ഇതിലെ കഥാപാത്രങ്ങളോട് സാമ്യം വന്നുപോയാല്‍ ജനയിതാവിന്റെ പേരില്‍ ഞാന്‍ പകര്‍പ്പവകാശ ലംഘനത്തിനു കേസു കൊടുക്കും.

June 30, 2007

ഓകെമിന്റെ ക്ഷൗരക്കത്തി- ഭാഗം രണ്ട്

ഈ റാളിന്റെ ഇടതുഭാഗത്തിന്റെ ആകൃതി വ്യത്യാസം കണ്ടില്ലേ, അവിടേക്ക് തേനീച്ചകള്‍ ഇപ്പോള്‍ പോകുന്നുമില്ല, ആ ഭാഗത്തെ അറകള്‍ നിറഞ്ഞു കഴിഞ്ഞു."

വില്ലി ഒരു അമ്പ് എടുത്തു. മരം കൊണ്ട് തീര്‍ത്ത അരയടി നീളമുള്ള അതിന്റെ മുന്നറ്റത്തിനു ചാട്ടുളി പോലെ ഒരു ടോഗ്ഗിളും പിന്‍ഭാഗത്ത് സൂചിക്കുഴ പോലെ ഒരു ദ്വാരവുമുണ്ടായിരുന്നു. പിന്നറ്റത്ത് ചണച്ചെടിയുടെ നാരുപിരിച്ചുണ്ടാക്കിയ നൂല്‌ കോര്‍ത്തു, പാതിരിമരം കൊണ്ടുള്ള വില്ലു കുലച്ചു.
ചെറിയൊരു മൂളലോടെ അമ്പ് റാളിന്റെ ഇടതുവശത്തിന്റെ അടിഭാഗം തുളച്ചു കയറി. താഴേക്ക് നീണ്ടുകിടക്കുന്ന നൂലിന്റെ കീഴറ്റം നിലത്തു നിന്നും അരയടി ഉയരത്തില്‍ ഒരുണ്ടയാക്കി കെട്ടി. കീശെയൊരു കല്‍ച്ചട്ടിയും വച്ചു.
"ഒരു മണിക്കൂര് തേനൂറും. ഒരു മുക്കാല്‍ ലിറ്റര്‍ കിട്ടേണ്ടതാണ്‌. അമ്പ് വലിച്ചൂരിക്കഴിയുമ്പോള്‍ തേനീച്ചകള്‍ ഈ ലീക്ക് മനസ്സിലാക്കി അവിടം വേഗം അറ്റകുറ്റപ്പണി നടത്തും."
ഞങ്ങള്‍ തിരികെ മടയിലെത്തി. കൊറപ്പാളു ചക്കപ്പുഴുക്കു പോലെ എന്തോ ഭക്ഷണം ഇലകളില്‍ വിളമ്പി.

"ശരിക്കും ഒന്നും തന്നെ പുറത്തു നിന്നു വാങ്ങേണ്ടതില്ല. ഒന്നാം തരം കത്തി പാറകൊണ്ട് ഉണ്ടാക്കാം, ഉപ്പുകല്ലുകള്‍ പാറയിടുക്കുകളിലുള്ളത് പൊട്ടിച്ചെടുക്കുകയും ചെയ്യാം, ചണച്ചെടികൊണ്ട് വസ്ത്രവുമുണ്ടാക്കാം. ഞാന്‍ മടിയനായതുകൊണ്ട് ഉപ്പു പുറത്തു നിന്നും വാങ്ങും, തീപ്പെട്ടിയും. വെട്ടുകത്തിയും തുണിയും കൊല്ലത്തിലൊരിക്കലോ മറ്റോ വാങ്ങാറുണ്ട്." വില്ലി പറഞ്ഞു.

"എരിവും പുളിയുമൊക്കെ ഉണ്ടല്ലോ ഭക്ഷണത്തിന്‌? എന്തെങ്കിലും നട്ടു വളര്‍ത്തുന്നുണ്ടോ?" ഞാന്‍ അന്വേഷിച്ചു.

കൃഷി ചെയ്യല്‍ ഇവിടത്തെ പരിസ്ഥിതിയെ ഒരു തരം അട്ടിമറിക്കലല്ലേ ? ഞാന്‍ പാചകം ചെയ്യുന്നതെല്ലാം ഇവിടെ തനിയേ വിളഞ്ഞ പഴങ്ങളും കായകളും ഇലകളും ആണ്‌. അതില്‍ എല്ലാ രസങ്ങളും അടങ്ങിയിട്ടുണ്ട്. അവശ്യം വേണ്ട പോഷണവും മരുന്നുകളുമുണ്ട്.

ഒരു ചോദ്യം മനസ്സില്‍ വന്നത് നാവിലെത്തും മുന്നേ വില്ലിയെന്റെ മുഖഭാവത്തില്‍ നിന്നു വായിച്ചു
"അതേതു ചെടികളാണെന്നല്ലേ ചോദിക്കാന്‍ പോകുന്നത്? പറയില്ല ഞാന്‍. താളം പിഴച്ച ജീവിതം കൊണ്ട് ഒരു ഹൃദയത്തിന്റെ വാതിലടയുമ്പോള്‍ താളം പിഴയ്ക്കുമ്പോള്‍ അതിനെ കമ്പി കൊണ്ട് കുത്തിത്തുറക്കാന്‍ ശ്രമിക്കും, പിന്നെ മറ്റൊരു പൈപ്പ് തുന്നിച്ചേര്‍ക്കാന്‍ നോക്കും, അതും കഴിഞ്ഞ് വൈദ്യുതി കൃത്രിമമായി ഉണ്ടാക്കാന്‍ ബാറ്ററി വയ്ക്കും, ഒക്കെ കഴിഞ്ഞ് നീര്‍മരുതിന്‍ പട്ട വെട്ടാന്‍ കാട്ടില്‍ ഫാക്റ്ററി സ്ഥാപിക്കും. അങ്ങനെയുള്ള കൂട്ടര്‍ക്ക് ഇമ്മാതിരി കാര്യങ്ങള്‍ പറഞ്ഞു കൊടുത്താല്‍ ഒരു ദിവസം കൊണ്ട് അവര്‍ ഋഷിമലയുടെ മക്കള്‍ക്ക് അവകാശപ്പെട്ടതെല്ലാം മൂടോടെ പിഴുതു വിറ്റ് കാശാക്കും. അര്‍ബുദം ബാധിച്ച കോശങ്ങളെ സുഖപ്പെടുത്തുന്ന ഒരു മാംസഭോജിയായ ചെടിയുണ്ട്. സൂര്യപ്രകാശം വീഴാത്ത സ്ഥലത്തേ അതു വളരൂ എന്നതിനാല്‍ ആകെ ഒരു അമ്പതെണ്ണമേ ഉണ്ടാവൂ, പുറത്തു പറഞ്ഞാല്‍ നാളെ അത് നാടിനു നഷ്ടപ്പെടും, പിന്നെ ഇറച്ചിത്തുണ്ടുകള്‍ ഇട്ടുകൊടുത്ത് അതു ലാബില്‍ വളര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കും, അങ്ങനെ അതു ഫലിക്കാതെയും പോകും. കേരളത്തിന്റെ നാലില്‍ മൂന്നും നൂറ്റമ്പതു വര്‍ഷം മുന്നേ വരെ കാടായിരുന്നു. അതു കളഞ്ഞവര്‍ വിലയും കൊടുത്തല്ലേ മതിയാവൂ?ലോകത്തിന്റെ മൊത്തം കാര്യവും അങ്ങനെ തന്നെ."
"അറിവ് എല്ലാവര്‍ക്കും അവകാശപ്പെട്ട സ്വത്തല്ലേ വില്ലീ?"
"അറിവ് സ്വത്താണ്‌, ശരി. അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെങ്കില്‍ മറ്റു സ്വത്തുക്കളും എല്ലാവര്‍ക്കും അവകാശപ്പെട്ടതല്ലേ? പണവും വസ്തുക്കളും വീതിച്ച് ഇങ്ങോട്ടു തരൂ."
അതെന്നെ ആശയക്കുഴപ്പത്തിലാക്കി.
"ഈ അറിവ് നിങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഉപയോഗിക്കാനും കഴിയില്ലല്ലോ? പത്തോ അമ്പതിനായിരമോ വര്‍ഷം ചുറ്റുമുള്ളത് ഖനനം ചെയ്തും ഉച്ഛിഷ്ടങ്ങള്‍ തള്ളിയും അട്ടിമറിക്കാതെ, കത്തിച്ചും വെട്ടിയും ഇല്ലാതാക്കാതെ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്കു അവശ്യം വേണ്ടത് - ഭക്ഷണം, മരുന്ന്, ജലം, വായു മുതലായവ- ചുറ്റും തന്നെ ഉണ്ടാകും എന്നാണ്‌ ഈ അറിവ്. അതിനു വിലയുണ്ടോ ഈ നിമിഷത്തില്‍ മാത്രം ജീവിക്കുന്ന മനുഷ്യര്‍ക്ക്?"

June 25, 2007

ഓകെമിന്റെ ക്ഷൗരക്കത്തി -ഭാഗം ഒന്ന്

അര്‍ജ്ജുനവൃക്ഷത്തിനു നൂറോളം ഉപജാതികളുള്ളതില്‍ അച്ചന്‍ കോവിലാറിന്റെ ഉത്ഭവസ്ഥാനത്ത് വളരുന്ന നീര്‍മരുതാണ്‌ ഹൃദയത്തിന്റെ വൈദ്യുതിനിര്‍മ്മാണശാലയായ സിനോഏട്രിയല്‍ നോഡിനു സംഭവിക്കുന്ന ഊനങ്ങള്‍ ചികിത്സിക്കാന്‍ ഏറ്റവും യോജ്യം എന്നൊരു വന്യമായ ഊഹമാണ്‌ കോണ്‍റാഡിന്റെ ടീമിനെ പശുക്കിടാമേട്ടില്‍ എത്തിച്ചത്. ഒരു ദിവസം കൂടി അവിടെ ചിലവിട്ട് ഞാനും ചീരനും മേടിറങ്ങി

"ഋഷിമലയില്‍ പോകാനുള്ള വഴി അറിയുമോ?"
"കല്ലൂരു വഞ്ചി തേടാനാ?അത്ര വഴി പോകാതെ പറ്റും"ചീരന്‍ പണിപ്പെട്ട് നാഗരികഭാഷയില്‍ പറഞ്ഞു.
"മരുന്നൊന്നും തേടിയല്ല.വില്ലിയെ ഒന്നു കാണണം,ഓഫീസര്‍ പറഞ്ഞു ഞാന്‍ നിറയെ കേട്ടിരിക്കുന്നു."
"വില്ലി നിറയെ പഠിപ്പ് വച്ചവന്‍‍.കുടി കാരണം പഠിച്ചതെല്ലാം മറന്നു പോയി.നരി മാതിരി മലമ്പൊത്തില്‍ താമസം.എനിക്ക് ഇഷ്ടമില്ല"

ചതുക്കു തടികളും വള്ളികളും നിറഞ്ഞ വഴിയേറെ താണ്ടിയപ്പോള്‍ ഋഷിമലയാറു കാണായി.അവിടെ നിന്നും മുകളിലേക്ക്.

"മുതുവാന്‍ കുടിയില്‍ ഞാന്‍ കാത്തിരിക്കാം.അവനുക്ക് എന്നെ കാണറത് ദേഷ്യം." ബാക്ക് പാക്കും കത്തിവാളും വാങ്ങുമ്പോള്‍ വില്ലിയോട് തേന്‍ വാങ്ങാന്‍ മറക്കേണ്ടെന്നും അയാള്‍ ഓര്‍മ്മിപ്പിച്ചു.

പാറക്കെട്ടില്‍ ഒരു ഗുഹ.അതിന്റെ പൂമുഖത്ത് ഇലകള്‍ മേഞ്ഞൊരു ചായ്പ്പും.വില്ലിയുടെ താവളം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയില്ല.പക്ഷേ അവിടെവരെ കയറിയെത്താന്‍ ഏറെ പണിപ്പെട്ടു.

"നിങ്ങളാര്‌?" ഗുഹയ്ക്കകത്തുനിന്നും ശബ്ദം മാത്രം പുറത്തെത്തി.
"കണ്‍സര്‍‌വേറ്റര്‍ ‍ പറഞ്ഞാണ്‌ ഞാന്‍ വില്ലിയെക്കുറിച്ച് അറിഞ്ഞത്.പശുക്കിടാമേട്ടുവരെ വരേണ്ട കാര്യമുണ്ടായിരുന്നു.തിരിച്ചു പോകുന്ന വഴിയാണ്‌. "

നിറം മങ്ങിയ ഒരു പച്ച കൈലിയുടുത്ത് തോള്‍ വരെ മുടി വളര്‍ത്തിയ ആറടിക്കടുത്ത് ഉയരവും സണ്‍ ടാന്‍ വീണ ശരീരവുമുള്ള ഒരാള്‍ ചായ്പ്പിലേക്ക് ഇറങ്ങി.

"എന്നെക്കുറിച്ച് അറിയാന്‍ മാത്രമൊന്നുമില്ലല്ലോ സുഹൃത്തേ,എങ്കിലും കേട്ടുകേള്വിപ്പുറത്തൊരാള്‍ കാണാന്‍ വന്നെന്ന് അറിയുന്നതില്‍ സന്തോഷമുണ്ട് ,എന്തു ചെയ്യുന്നു താങ്കള്‍? "
"...."
അയാള്‍ക്കു പിന്നാലെ പിന്നാലെ ഞാനും പാറക്കെട്ടിറങ്ങി.

"എന്നെ ഇന്റര്‍‌വ്യൂ ചെയ്യാനും ഒരാളുണ്ടയത് രസമായിരിക്കുന്നു,എന്താണു പറയേണ്ടതെന്ന് നിശ്ചയമില്ലല്ലോ.വില്ലി മെല്ലെ നടന്നുകൊണ്ട് പറഞ്ഞു തുടങ്ങി.ഫ്രാന്‍സിസ് വില്യം എന്നാണ്‌ എന്റെ പേര്‍.വില്ലിയെന്നത് വിളിപ്പേര്‍ ആണ്‌.ആലപ്പുഴയില്‍ ജനിച്ചു.തിരുവനന്തപുരത്തും മറ്റുമായി പഠിച്ചു.ഹൈദരാബാദ് സെന്റര്‍ ഫോര്‍ സെല്ലുലര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജിയില്‍ കുറച്ചു കാലം ജോലി ചെയ്തു.ഇപ്പോള്‍ ഋഷിമലയില്‍ ജീവിക്കുന്നു.ഭാര്യ ഇവിടെയടുത്ത മുതുവാന്‍ സെറ്റില്‍മെന്റുകാരിയാണ്‌ പേര്‍ കൊറപ്പാളു.ആറു വയസ്സുള്ള ഒരു മകനുമുണ്ട്. അത്രയൊക്കെ തന്നെന്നെക്കുറിച്ച്. "

"ഇവിടെ എന്തു ചെയ്തു ജീവിക്കുന്നു?"

"തേനെടുക്കും.ഋഷിമലത്തേനിനെ പ്രശസ്തമാക്കിയത് ഞാനാണ്‌.ആവശ്യക്കാരേറെ, അത്രയും ഉല്പ്പാദിപ്പിക്കാന്‍ ദിവസം ഏഴെട്ടുമണിക്കൂര്‍ പണിയെടുക്കണം,താല്പ്പര്യമില്ല.രണ്ടുമണിക്കൂര്‍ കൊണ്ട് നൂറു രൂപയുടെ തേന്‍ എടുക്കാം,അത്രയും പണം തന്നെ ആവശ്യത്തിലും വളരെ അധികവുമാണ്‌. "

ഈ മനുഷ്യനെ കാണാന്‍ ഇത്രയും ആയാസപ്പെട്ടു വരേണ്ടതില്ലെന്ന് ചീരന്‍ പറഞ്ഞത് കാര്യമാണെന്ന് തോന്നിത്തുടങ്ങി എനിക്ക്.കോണ്‍റാഡ് കൊണ്‍റ്റുവന്ന ഷിവാസ് റീഗല്‍ റോയല്‍ സല്യൂട്ട് കണ്‍സര്‍‌വേറ്ററെക്കൊണ്ട് അതിശയോക്തികള്‍ പറയിച്ചതാണോ?

"മകന്റെ പേരു പറഞ്ഞില്ല ?"

"ഓ മറന്നു,എന്റെ മകന്റെ പേര്‍ വോള്‍ഡന്‍ "

വോള്‍ഡന്‍! ഹെന്‍‌റി ഡേവിസ് ഥോറിന്റെ വോള്‍ഡന്‍...ഏകനായി ഈ കാട്ടില്‍,വോള്‍ഡന്‍ കുളത്തിനു കരയില്‍,എന്റെ കയ്യാല്‍ നിര്‍മ്മിച്ച ഭവനത്തില്‍,അയല്‍ക്കാരില്‍ നിന്നും കാതങ്ങളകലെmഎന്റെ കൈത്തൊഴിലുകളാല്‍ ജീവിച്ച്...

"ഥോറിന്റെ വോള്‍ഡന്‍ അനുകരിക്കുകയാണോ താങ്കള്‍ വില്ലീ?"

May 16, 2007

പാഠപ്പിഴ


കുമാറിന്റെ ഈ ചിത്രം കണ്ട് എഴുതിയത്

ക്ലാര ആരെയും പരിചയപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നാറുണ്ടായിരുന്നു. പരമാവധി അവര്‍ സംസാരിക്കുകയുമില്ല, മുഖത്തും നോക്കില്ല. "രണ്ടു രൂപാ അമ്പതു പൈസ" എന്നു ക്ലാര പറയുന്നത്‌ നമ്മള്‍ "രണ്ടര" എന്നു പറയുന്നതിനെടുക്കുന്ന സമയം കൊണ്ടാണ്‌. സ്ഥലം വിജനമാണ്‌, അവര്‍ ചെറുപ്പമാണ്‌, ബീച്ചില് വരുന്നവര്‍ സമയം കൊല്ലാനെത്തിയവരും.


ബീച്ചിനങ്ങനെ പ്രത്യേകതയൊന്നുമില്ല. ഇരു വശവും നികര്‍ത്തില്‍ ഉണ്ടായിവന്ന വലിയ മുക്കുവര്‍ ചേരികള്‍, നടുവിലെ പുറമ്പോക്ക്‌ ആളുകള്‍ വൈകുന്നേരം സൊറ പറയാനും കുട്ടികളൊത്തു വന്നിരിക്കാനും ഉപയോഗിക്കുന്നത്‌ നഗരത്തില്‍ ഭംഗിയുള്ള കടല്‍ത്തീരങ്ങളൊന്നും ഒഴിവില്ലാത്തതിനാലാവണും. വൈകുന്നേരം മുതല്‍ ഒരെട്ടുമണിവരെ ഒത്തു കൂടുന്ന ചില ചെറുപ്പക്കാരും അടുത്തൂണ്‍ പറ്റിയവരും. അല്‍പ്പം സന്ധ്യയായാല്‍ മറപറ്റി പരസസ്പരം രഹസ്യമായി താലോലിക്കാനെത്തുന്ന ഒന്നോ രണ്ടോ ജോഡി കമിതാക്കള്‍... ബാക്കിയെല്ലാ നേരവും വെറുതേ ആളൊഴിഞ്ഞും. ഒരേയൊരു കട ക്ലാര നടത്തുന്ന പെട്ടിക്കടയാണവിടെ. വൈകുന്നേരം ചായ, പാലിന്റെ പാക്കറ്റ്‌, സിഗററ്റ്‌, മിഠായി, ഭരണികളില്‍ വടയോ കേക്കോ ചിലപ്പോള്‍. കടയുടെ ഉഭഭോക്തൃവലത്തില്‍ മിക്കവരും എന്നും കടപ്പുറത്തെത്തുന്നവരാണ്‌ എന്നതിനാല്‍ വെറുതേ രണ്ടു വിരലുയര്‍ത്തിക്കാട്ടിയാല്‍ ശ്രീജിത്തിനു വിത്സ്‌ സിഗററ്റും ഒരു കപ്പിന്റെ മുദ്ര കളിക്കുന്ന ഏലിയാസങ്കിളിനു വിത്തൌട്ട്‌ ചായയും ക്ലാരയുടെ മകന്‍ മണലില്‍ അവര്‍ ഇരിക്കുന്നയിടത്തു തന്നെ കൊണ്ടുകൊടുക്കും. ചിലപ്പോഴൊക്കെ അവനോടി വരാറ്‌ പഠിച്ച പദ്യങ്ങളും മറ്റുമുരുവിട്ടുകൊണ്ടാണു. പഠിപ്പു മുടക്കിയ വിഷമം തോന്നുന്നതുകൊണ്ട്‌ ഞങ്ങള്‍ക്കു സിഗററ്റും ചായയും വേണമെന്നു തോന്നുമ്പോള്‍ കൂട്ടത്തിലൊരാള്‍ എഴുന്നേറ്റു കട വരെ പോകുകയാണു പതിവ്‌.


എന്നിട്ടും ഞാന്‍ ക്ലാരയെ പരിചയപ്പെട്ടുപോയി. ഒരിക്കല്‍ ഞാന്‍ സിഗററ്റ്‌ വാങ്ങാനെത്തിയത്‌ കണ്ണില്‍ പെടാതെ ക്ലാര മകനു പാഠം പറഞ്ഞു കൊടുക്കുകയായിരുന്നു.
"ഡൌണ്‍ വെന്റ്‌ ദ റോയല്‍ ജോര്‍ജ്ജ്‌- വിത്ത്‌ ആള്‍ ഹെര്‍ ക്രൂ കമ്പ്ലീറ്റ്‌. സാധാരണ വ്യാകരണ നിയമം കൊണ്ട്‌ നോക്കിയാല്‍ ഇതില്‍ റോയല്‍ ജോര്‍ജ്ജ്‌ എന്നത്‌ ഡൌണ്‍ വെന്റ്‌ എന്നതിന്റെ ഓബ്ജക്റ്റ്‌ ആണെന്നു വരും..."

ഈ പാഠം! ഇതു തീരുമ്പോള്‍ "ഗെറ്റൌട്ട്‌" എന്നതിന്റെ സബ്ജക്റ്റ്‌ എന്താണെന്ന് ഇവര്‍ ചോദ്യം ചോദിക്കും.

അന്തം വിട്ട്‌ അവരുടെ മുഖത്തു നോക്കി നില്‍ക്കുന്ന എന്നെ കണ്ട്‌ അവര്‍ വേഗത കൂടിയ ചോദ്യം എടുത്തു "ന്താ ണ്ടേ?
"പിള്ളസാര്‍ പഠിപ്പിച്ചിട്ടുണ്ടല്ലേ?"
"ആഹ, സാറിനെ അറിയുമോ? സാറ് സുഖമായിരിക്കുന്നോ?" ആദ്യമായി വേഗത കുറഞ്ഞൊരു ചോദ്യം ക്ലാര ചോദിച്ചുപോയി.
"അച്ഛന്‍ മരിച്ചിട്ട്‌ അഞ്ചു വര്‍ഷമായി."
"അറിഞ്ഞില്ല."
"എവിടെ വരെ പഠിച്ചു?"
"പ്രീഡിഗ്രി വച്ചു തന്നെ എന്റെ കല്യാണം കഴിഞ്ഞു. പിന്നെ പഠിച്ചില്ല."
തിരിച്ചു മണല്‍ സിംഹാസനത്തിലെത്തിയിട്ടും, പിന്നെയൊരിക്കലും ഞാനത്‌ കൂട്ടുകാരോട്‌ പറഞ്ഞില്ല. അച്ഛന്റെയോര്‍മ്മകളെല്ലാം ആര്‍ക്കും പങ്കുവയ്ക്കാത്ത എന്റെ സ്വകാര്യനിധിയാണ്‌.

കൊളച്ചക്കാരുടെ വലക്കടയില്‍ നിന്നും കുഴികളുള്ള തട്ടില്‍ ചായയും വടയും വാങ്ങാനെത്തിയ ചെക്കന്‍ പെറ്റി ക്യാഷ്‌ വൌച്ചര്‍ ചോദിച്ചപ്പോള്‍ ക്ലാര ചെറിയ ചതുരങ്ങളാക്കി വച്ചിരുന്ന നോട്ടുബുക്ക്‌ പേപ്പറിലൊരെണ്ണമെടുത്ത്‌ എഴുതി അതിന്മേലൊരു സീല്‍ വച്ചു കൊടുക്കുന്നതു കണ്ടപ്പോള്‍ ഒരു കൌതുകം തോന്നിയിരുന്നു. ദിവസങ്ങളുടെ വിടവിട്ട്‌ ട്യൂട്ടോറിയലിലെ ആവശ്യത്തിനെന്ന് നുണ പറഞ്ഞ്‌ ഞാന്‍ ഒരു പേനവാങ്ങി ക്ലാരയോട്‌ ബില്‍ ചോദിച്ചു.

"ഫോര്‍ ബീച്ച്‌ റിഡ്ജ്‌ കണ്‍വീനിയന്‍സ്‌ സ്റ്റോര്‍, ക്ലാരിയോണ്‍ എസ്‌., പ്രൊപ്രൈറ്റ്രിക്സ്‌." വായിച്ചപ്പോള്‍ ആഹ്ലാദം തോന്നി. പട്ടണത്തിലെ കൂറ്റന്‍ കടകള്‍ കൂടി റഫീക്ക് & സണ്‍സ്‌ സ്റ്റോറും സെന്റ്‌ ജോര്‍ജ്ജ്‌ ഹോട്ടലും ചക്കാലത്തില്‍ ജൂവലറിയും ആണ്‌.

പിന്നെപ്പോഴോ ഞങ്ങളെ ബീയര്‍ മണത്ത ദിവസവും ക്ലാര സംസാരിച്ചു. ഇന്നിതൊരു രസം, നാളെ ശീലം, ഒടുക്കം നാശം. നിങ്ങളൊക്കെ എത്രയോ പഠിച്ച്‌ എവിടെയോ എത്തേണ്ടവര്‍, എന്തിനു നശിക്കണം? ഒരു തമാശയ്ക്ക്‌ വല്ലപ്പോഴുമെന്ന പതിവു പല്ലവിയെ ക്ലാര തടുത്തത്‌ വസ്തിയേട്ടന്റെ കഥ പറഞ്ഞാണ്‌.

വസ്തി അദ്ധ്വാനിയായൊരു ചെറുപ്പക്കാരനായിരുന്നു. തരക്കേടില്ലാത്ത
വരുമാനവും. ക്ലാരയെ കല്യാണം കഴിച്ചശേഷം സ്ത്രീധനത്തുകയും സമ്പാദ്യവും ലോണുമൊക്കെയായി ഒരു ബോട്ടു വാങ്ങി. വച്ചടി കയറ്റമായി, പുതിയ വീടായി, കാറായി, രണ്ടാമത്തെ ബോട്ടുമായി. അവര്‍ക്കൊരു കുട്ടിയുമായി. വേഗത കൂടിയ ജീവിതത്തിനിടയില്‍ ഇടയ്ക്കൊക്കെ 'രണ്ടു സ്മാള്‍' അടിച്ചിരുന്ന വസ്തിയുടെ കൂടെയെപ്പോഴും ഒരു സംഘം മദ്യപരുണ്ടാവുമെന്നതും എല്ലാ വൈകുന്നേരവും, പിന്നെ എല്ലായ്പ്പോഴും തന്നെ ബാറില്‍ തന്നെ അയാള്‍ സമയം ചിലവിടാനും തുടങ്ങിയെന്നത്‌ ക്ലാര പോലും ഗൌരവമായി കണ്ടില്ല. ഉയര്‍ന്നതിലും വേഗമായിരുന്നു വസ്തിയുടെ പതനം. നികര്‍ത്തിലെ പലകച്ചുമരടിച്ച വീട്ടിലേക്കു മാറുമ്പോള്‍ ആരും കൂടെ വന്നില്ല, ഭാര്യയും മകനുമല്ലാതെ. ലോണെടുത്താണ്‌ പെട്ടിക്കട തുടങ്ങിയത്‌. വാറ്റുകാരന്‍ പറ്റുകാശിനു ഭീഷണിപ്പെടുത്തുമ്പോള്‍ വസ്തി ക്ലാരയുടെ കടയില്‍ വന്നു കൈ നീട്ടും. കിട്ടിയില്ലെങ്കില്‍ തല്ലും, കല്ലു പെറുക്കി ഏറുമുണ്ട്‌. അതൊന്നുമൊരു പ്രശ്നമല്ല, സാധനം വാങ്ങാനെത്തുന്നവരോട്‌ കൂട്ടിച്ചേര്‍ത്ത്‌ വ്യഭിചാരകഥകളുണ്ടാക്കും. മാനം ഭയന്ന് ആരും വരാതായാല്‍ കടയെങ്ങനെ നടക്കും?

പണം കൊടുക്കുംതോറും വസ്തിയേട്ടനെ നിങ്ങള്‍ മദ്യപാനിയാക്കിക്കൊണ്ടേയിരിക്കുന്നു, സഹിക്കും തോറും അവകാശമായത്‌ കാണപ്പെടും. കൊടുക്കരുതിനി, സഹിക്കരുതിനി, നമുക്ക്‌ അദ്ദേഹത്തെ തിരിച്ചു കിട്ടും. ഉപദേശമൊന്നു കിട്ടിയതു പോലെ തിരിച്ചും പറഞ്ഞതാണ്‌, ഒരു സ്നേഹത്തിന്റെ പുറത്ത്‌. അല്ലാതെ ദാമ്പത്യത്തിന്റെ കേടുകള്‍ തീര്‍ക്കാനറിയുന്ന പത്തൊമ്പതു വയസ്സുകാരനോ?

ക്ലാരയ്ക്ക്‌ അത്‌ പിള്ളസാറിന്റെ പാഠമായിരുന്നു. ആ വിചാരം തിരുത്താതെ അതില്‍ അഹങ്കരിച്ചത്‌ എന്റെ പ്രായത്തിന്റെ അറിവുകേട്‌. അടയാളങ്ങള്‍ മുഖത്തു കൂടിയിട്ടും അവരുടെ പൊട്ടിയ ചുണ്ടിലെ ചിരി വലുതായി. പ്രതിദിനം കണ്ണുകളില്‍ പ്രകാശം വര്‍ദ്ധിച്ചു. ആദ്യമൊക്കെ അഹോരാത്രം തുടര്‍ന്ന വസ്തിയേട്ടന്റെ കലാപ്രകടനങ്ങള്‍ പതുക്കെ നിന്നു. രണ്ടാഴ്ച്ചകൊണ്ടുള്ള പുരോഗതി!

പ്രത്യേകിച്ചൊന്നുമില്ലാത്തൊരു സന്ധ്യയുടെ ഇരുളിലേക്ക്‌ ഒരു ചീറ്റലോടെ ഉയര്‍ന്ന ജ്വാല എന്തെന്നു ഞങ്ങള്‍ക്കു മനസ്സിലാകും മുന്നേ ബീച്ച്‌ റിഡ്ജ്‌ കണ്വീനിയന്‍സ്‌ സ്റ്റോര്‍ നിന്നിരുന്നയിടം ചാരമായിക്കഴിഞ്ഞിരുന്നു. കടലിലേക്കൊരു ബക്കറ്റുമായി ഓടിയ ക്ലാരയും മകനും മണല്‍പ്പരപ്പു തുടങ്ങുന്നയിടത്തെ വിളക്കുകാലിന്‍ ചുവട്ടില്‍ വെറുതേ നോക്കി നില്‍ക്കുന്നു. കണക്കെഴുത്തും ബാങ്കിംഗ്‌ പാഠവുമായിരുന്നു ഇവിടെ പഠിപ്പിക്കേണ്ടിയിരുന്നത്‌. യോജിച്ച പാഠം തിരഞ്ഞെടുക്കുന്ന സൂത്രം എന്താണച്ഛാ?

ഇനിയൊരിക്കലും ഞാന്‍ പഠിപ്പിക്കാനെത്താതിരുന്നാല്‍ ബീച്ച്‌ റിഡ്ജ്‌ സ്റ്റോര്‍ പുനര്‍ജനിച്ചോളും. അച്ഛന്റെ മുട്ടൊപ്പം വളര്‍ന്നെന്നു കരുതില്ലൊരിക്കലുമിനി . പത്തൊമ്പതു വയസ്സില്‍ അച്ഛന്‍ പഠിപ്പിക്കുകയായിരുന്നില്ല., വിമാനം പറത്തുകയായിരുന്നു, അച്ഛന്റെ വീട്‌ നോക്കി നടത്തുകയായിരുന്നു. ഞാനോ? മണല്‍പ്പരപ്പിനെ കുഴച്ചുമറിച്ചു കിടക്കുന്ന ഒരുപാടു കാല്‍പ്പാടുകളിലെ അപ്രസക്തമായ മറ്റൊന്നാകാനാഗ്രഹിച്ച്‌ ഞാന്‍ ക്ലാരയുടെ ജീവിതത്തില്‍ നിന്നും നടന്നു ദൂരെ പോയ്ക്കൊട്ടെ.

March 28, 2007

പരിവര്‍ത്തം

പ്രിയപ്പെട്ടവരേ,
കുറെക്കാലമായി ഖേദങ്ങളും ഇല്ലായ്മകളുമറിയിക്കാന്‍ മാത്രം നിങ്ങളെ വിളിച്ചുകൂട്ടിയിരുന്ന ഞാന്‍ ഇന്ന് സന്തോഷപൂര്‍വ്വം സംസാരിക്കുന്നു. സന്തോഷവാര്‍ത്ത നിങ്ങളിതിനകം അറിഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം, എന്നാലും അത്‌ ഔദ്യോഗികമായി ഇവിടെ അറിയിക്കേണ്ടതുണ്ടല്ലോ.

ഇപ്പോള്‍ നഷ്ടത്തിലും അടച്ചിടലിലും കുടുങ്ങിക്കിടക്കുന്ന കമ്പനിയെ അതിപ്രശസ്തരായ റൈസിംഗ്‌ സണ്‍ ഗ്രൂപ്പ്‌ ഏറ്റെടുത്തിരിക്കുന്നു. പഴയകാലത്തെക്കാള്‍ ഭംഗിയായി ഇനിയിത്‌ നടത്തിക്കൊണ്ടുപോകാന്‍ അവര്‍ക്കാവുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

എന്തുകൊണ്ട്‌ ഒരുപാടു ദശാബ്ദം പൊന്നു കൊയ്ത നമ്മള്‍ നാശത്തിലേക്ക്‌ മൂക്കുകുത്തി വീണു എന്ന് ഇപ്പോള്‍ ചിന്തിക്കുന്നില്ല, അത് ഒരുപാട്‌ ചര്‍ച്ച ചെയ്തതല്ലേ. എനിക്കു പറയാനുള്ളത്‌ നാളെമുതല്‍ എന്തു വേണം നിങ്ങളെന്നാണ്‌. നാളെക്കഴിയുമ്പോള്‍ ഞാന്‍ പാട്യാലക്ക്‌ തിരിച്ചു പോകും. പഴയ, പരാജിതമായ, പാപ്പരായ മാനേജുമെന്റിന്റെ അവസാന പ്രതിനിധിയായി,തല കുനിച്ച്‌. എനിക്കൊന്നുമില്ല കൊണ്ടുപോകാന്‍, നാല്‍പ്പത്തിരണ്ടു വര്‍ഷം മുന്നേ കേരളത്തില്‍ ഈ കൊച്ചു ഗ്രാമത്തില്‍ ജനിച്ചു നിങ്ങളോടൊപ്പം ഇത്രയും നാള്‍ കഴിഞ്ഞതിന്റെ ഓര്‍മ്മകളല്ലാതെ.

മലയാളം നല്ലതുപോലെ സംസാരിക്കുമെങ്കിലും മനസ്സിലുള്ളത്‌ ഇന്ന് ആ ഭാഷയില്‍ പ്രകടിപ്പിക്കാനാവുമെന്ന് ശാന്തിലാലിനു തോന്നിയില്ല. ആത്മഗതം പോലെ വികാരത്തള്ളലൊട്ടുമില്ലാതെ അയാളില്‍ നിന്നും വരുന്ന വാക്കുകള്‍ ഇംഗ്ലീഷറിയുന്ന ജീവനക്കാര്‍ക്ക്‌ മനസ്സിലായിടത്തോളമില്ലെങ്കിലും ബാക്കിയുള്ളവരും ഊഹിച്ചെടുത്തു.

ചെയര്‍മാന്‍, ക്ഷമിക്കണം,മുന്നത്തെ ചെയര്‍മാന്‍ തത്വാധിഷ്ഠിത വാണിജ്യമെന്ന നയത്തില്‍ നിന്നും മാറാനിഷ്ടപ്പെട്ടില്ല. നിങ്ങള്‍ക്കറിയുമല്ലോ, ചെറിയ വത്യാസങ്ങള്‍ വരുത്തിയാല്‍ മതി ശിശുഭക്ഷണമുണ്ടാക്കുന്ന പ്ലാന്റ്‌ ഒരു ഡിസ്റ്റിലറിയാക്കാം. നമ്മള്‍ മുങ്ങുമ്പോള്‍, ബാങ്കുകള്‍ ജപ്തിയെന്നും റിസീവറെന്നും ഭീഷണിക്കത്തയക്കുമ്പോള്,‍ തത്വത്തെ കളഞ്ഞ്‌ പ്രായോഗികതയെ സ്വീകരിക്കാന്‍ ഞാന്‍ ചെയര്‍മാനെഴുതി. പണ്ടത്തെ നിങ്ങളുടെ ട്രേഡ്‌ യൂണിയന്‍ നേതാവായിരുന്നു അന്ന് കേരളത്തിലെ ഇന്‍ഡസ്റ്റ്രീസ്‌ മിനിസ്റ്റര്‍. അദ്ദേഹം ക്ഷണം ഡിസ്റ്റിലറി ലൈസന്‍സ്‌ അനുവദിച്ച്‌ കമ്പനിയെ രക്ഷിക്കുമെന്ന് എനിക്കു ഉറപ്പും തന്നു. എന്നിട്ടും ചെയര്‍മാന്‍ അനങ്ങിയില്ല. ലഹരി വില്‍ക്കുന്നത്‌ അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ക്കെതിരായിരുന്നു.

ഇന്നിന്റെ തന്ത്രങ്ങളില്‍ വിശ്വസിക്കുന്ന പുതിയ തലമുറക്കാരെ, എന്നെക്കാളും മിടുക്കരെ, നാളെ നിങ്ങള്‍ക്കു കിട്ടും. അവരോടൊത്തു കഴിയാന്‍, പുതിയ സാഹചര്യങ്ങളില്‍ ജീവിക്കാന്‍, പുതിയ ശീലങ്ങള്‍ പഠിക്കാന്‍ നിങ്ങള്‍ക്കു കഴിയണം. നിലനില്‍പ്പാണ് എല്ലാറ്റിലും വലുത്‌.

നിങ്ങള്‍ അനുഭവിച്ച കഷ്ടതകളില്‍ ഖേദവും, ഇത്രയും കാലത്തെ കഠിനാധ്വാനത്തിനു നന്ദിയും അറിയിക്കാന്‍ ചെയര്‍മാന്‍ എന്നോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.യാത്രപറയാന്‍ ശ്രമിക്കുന്നില്ല ഞാന്‍. എല്ലാവര്‍ക്കും നന്മ വരട്ടെ. ഇനി വേണു സംസാരിക്കും.

സുഹൃത്തുക്കളേ... വേണു അറിയാതെ നിര്‍ത്തിപ്പോയി. താനുച്ചരിച്ച ആദ്യവാക്ക്‌ അയാളെ അത്ഭുതപ്പെടുത്തി. സഖാക്കളേ എന്നാണ്‌ ഉദ്ദേശിച്ചത്‌.

ഇവിടത്തെ ജോലി ഒരു പാരമ്പര്യസ്വത്തായിരുന്നു മൂന്നു തലമുറ ജീവനക്കാര്‍ക്ക്‌. നമ്മുടെ മക്കള്‍ കമ്പനി വക കോ ഓപ്പറേറ്റീവ്‌ സ്റ്റോറിലെ പാല്‍പ്പൊടി കുടിച്ചു വളര്‍ന്നു. പിറന്നാളുകള്‍ക്ക്‌ അതിന്റെ ക്യാന്റീനിലെ പലഹാരം കഴിച്ചു, അവിടെയൊരു തൊഴിലിനു വേണ്ടി വളര്‍ന്നു, ആ തൊഴില്‍ കൂടുതന്‍ ഉയര്‍ന്ന തലത്തിലാവുമെന്ന് മോഹിച്ച്‌ സ്കൂളിലും കോളെജിലും പോയി പഠിച്ചു. അതും കഴിഞ്ഞ്‌ അച്ഛന്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജോലിക്കായി കാത്തിരുന്നു.

ഞാന്‍ ഈ കമ്പനിയില്‍ ജോലി തുടങ്ങി ഏറെനാളൊന്നുമായില്ലെങ്കിലും ചെറുപ്പം മുതല്‍ ഇവിടെയാണ്‌ ചിലവിട്ടിരുന്നത്‌. യൂണിയന്‍ നേതാവെന്നതിലുപരി ഒരു അഭ്യുദയകാംക്ഷിയാകാനാണ്‌ ശ്രമിച്ചതും. അങ്ങനെ തന്നെ ആയിരുന്നോ ഞാനെന്നറിയില്ല.

ജി എം പറഞ്ഞതിനിയും ആവര്‍ത്തിക്കുന്നില്ല, നിലനില്‍പ്പു തന്നെ വലുത്‌. പുതിയ മാനജുമന്റ്‌ അതിനുള്ള ഏകവഴിയും. ആ വഴി തുറന്നു കിട്ടാന്‍ പലതും ഹോമിക്കേണ്ടിവന്നു. അടുത്തൂണ്‍ പറ്റുമ്പോള്‍ വാങ്ങാമെന്ന് നിങ്ങളെല്ലാം സ്വപ്നം കണ്ടിരുന്ന ഗ്രാറ്റുവിറ്റി, പിന്നെ സര്‍വ്വീസുകാലത്ത്‌ വര്‍ഷാവര്‍ഷം ഉയര്‍ന്നു വന്ന ഇന്‍ക്രിമന്റ്‌, കമ്പനി പൂട്ടിക്കിടന്ന കാലത്തെ ശമ്പളക്കുടിശ്ശിഖ, ജീവനക്കാര്‍ക്ക്‌ കുട്ടികളെ പഠിപ്പിക്കാനുള്ള ആനുകൂല്യം എന്നിവ അങ്ങനെ നമ്മള്‍ വേണ്ടെന്നു വച്ചതില്‍ പെടുന്നു എന്ന് ഓര്‍മ്മിച്ച്‌ ദുഖിക്കേണ്ടതില്ല. അതു ചെയ്തില്ലായിരുന്നെങ്കില്‍ ഇതടക്കം നമുക്ക്‌ ഒന്നും കിട്ടുകതന്നെ ഇല്ലായിരുന്നു എന്ന് തന്നെ വിശ്വസിക്കാം.

അവകാശങ്ങള്‍ക്കായി സംഘടിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു തന്ന പൌരാവകാശമാണ്‌, തൊഴില്‍ നിയമങ്ങളെല്ലാം ട്രേഡ്‌ യൂണിയനുകളെ അംഗീകരിക്കുന്നത്‌ ഈ അവകാശത്തിന്റെ അംഗീകാരമായിട്ടും. എങ്ങനെയും ജീവിച്ചു പോകാനുള്ള തത്രപ്പാടില്‍ നമുക്ക്‌ നഷ്ടമാകുകയാണ്‌ അത്‌ ഇന്ന്. നാളെ മുതല്‍ കമ്പനിയില്‍ യൂണിയനുണ്ടാവില്ല. അതിനെ നയിച്ചിരുന്നയാളായ ഞാന്‍ സര്‍വ്വീസിലും ഉണ്ടാകില്ല. അരുതാത്തതെന്തെങ്കിലും ഞാന്‍ എന്നെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം നിങ്ങല്‍ ക്ഷമിക്കണം. എല്ലാവര്‍ക്കും നല്ലതുവരട്ടെ.

തൊഴിലാളികള്‍ കയ്യടിച്ചില്ല, ഒന്നും പറഞ്ഞുമില്ല. ഇറങ്ങി നടക്കുമ്പോള്‍ ആരെയും, പരസ്പരം പോലും നോക്കാതിരിക്കാന്‍ ശാന്തിലാലും വേണുവും ശ്രമിച്ചു.

അങ്ങനെ പോകാനൊക്കില്ലല്ലോ, വൈകിട്ട്‌ നടക്കാനിറങ്ങിയ ശാന്തിലാലിനോടൊപ്പം വേണുവും വന്നു ചേര്‍ന്നു.
"വീട്ടില്‍ ആഞ്ഞിലിയൊരെണ്ണമുണ്ടായിരുന്നത്‌ വിറ്റു, മരക്കച്ചവടക്കാരനോട്‌ അഡ്വാന്‍സ്‌ വാങ്ങാന്‍ പോകുകയാണ്‌." ഒന്നും ചോദിക്കാഞ്ഞിട്ടും വേണു താന്‍ കാത്തുനിന്നതല്ലെന്ന് വിശദീകരിച്ചു.

"അതു നന്നായി, ഇങ്ങനെ കാണാന്‍ പറ്റിയല്ലോ. നിങ്ങളുടെ പാര്‍ട്ടി തനിക്ക്‌ എന്തെങ്കിലും ജോലി തരപ്പെടുത്തി തരാതിരിക്കില്ല അല്ലേ വേണൂ?"

"തീരെ പ്രതീക്ഷയില്ല സാര്‍. യൂണിയന്‍ വേണ്ടെന്ന് ഞാന്‍ സമ്മതിച്ചത്‌ പാര്‍ട്ടിക്കൊരു വലിയ തിരിച്ചടിയായിപ്പോയി. എന്തെങ്കിലും ഞാന്‍ തന്നെ കണ്ടെത്തിക്കോളാം."

"പാട്യാലക്കു വരൂ താന്‍, എന്റെ പരിചയക്കാരാരെങ്കിലും ഒരു ജോലി തരപ്പെടുത്തി തരാതിരിക്കില്ല."

"സാറൊരു ചെറിയ സ്ഥാപനം തുടങ്ങൂ, ഞാനവിടെ ജോലിക്കു വരാം. അതു വളര്‍ന്ന് വലുതായിക്കഴിഞ്ഞ്‌ അവിടത്തുകാരെ കൂട്ടി ഞാന്‍ സാറിന്റെ കാര്‍ വഴിയില്‍ തടഞ്ഞ്‌ മുദ്രാവാക്യം മുഴക്കും, ഹിന്ദിയില്‍" വേണു ചിരിച്ചെങ്കിലും കാര്യമായാണെന്ന് ശാന്തിലാലിനു മനസ്സിലായി.

"എന്റെ കയ്യിലൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞത്‌ വേണു പോലും വിശ്വസിച്ചിട്ടില്ല, അല്ലേ?"

"സാറെന്തു ചെയ്യാനാണു പദ്ധതി?"

"ഒരുവര്‍ഷം മുന്നേ ഇവിടം വിട്ടുപോയെങ്കില്‍ മറ്റൊരു ജോലിക്ക്‌ ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു. ഇനിയൊരെണ്ണം കണ്ടെത്തല്‍ ഒരു പ്രശ്നമാണ്‌. നമ്മളെയാരും അറിയില്ലെങ്കിലും പുതിയ ഗ്രൂപ്പ്‌ വന്‍ തോക്കുകളല്ലേ, അവര്‍ എല്ലാ പത്രത്തിലുമെഴുതിയിട്ടുണ്ട്‌ കെടുകാര്യസ്ഥത മൂലം പൂട്ടിയ നമ്മളെ അവര്‍ രക്ഷിക്കുന്ന വിശേഷങ്ങള്‍. ഫാക്റ്ററി പൂട്ടിച്ച എന്നെയാര്‍ക്കു വേണം?"

"നേരത്തേ പോകാമായിരുന്നു ജീ..."

"ആ തോട്ടുവക്കത്തെ ഇലഞ്ഞിമരം കണ്ടോ, അതെന്റെ അച്ഛന്‍ നട്ടതാണ്‌. കുട്ടിയായിരുന്നപ്പോള്‍ അതില്‍ ഞാന്‍ പേനാക്കത്തികൊണ്ട്‌ കാന്തിറാം , ശാന്തിലാല്‍ എന്ന് അതില്‍ കൊത്തിവച്ചിട്ടുണ്ട്‌. അല്ലാ, വേണു എവിടെയാണു പണം വാങ്ങാന്‍ പോകുന്നെന്നു പറഞ്ഞത്‌?"

"എന്തിന്റെ പണം? ആഞ്ഞിലി എന്റെ അച്ഛനു വസ്തു ഭാഗം നടന്നപ്പോള്‍ കിട്ടിയതാണു സാര്‍.. അതു വില്‍ക്കാനുണ്ടെന്ന് ഞാന്‍ വെറുതേ പറഞ്ഞതാണെന്ന് അറിയില്ലേ?"

ശാന്തിലാലും വേണുവും തിരികെ നടന്നു പോയി. അവര്‍ക്കെതിരേ പോയ ലോറികളില്‍ ഗ്ലൂക്കോസായിരുന്നില്ലെന്നത്‌ അവര്‍ ശ്രദ്ധിച്ചില്ല. എങ്കിലും വഴിയരുകില്‍ റൈസിംഗ്‌ സണ്‍ ഡിസ്റ്റിലറി സിംഹമുദ്രയുള്ള കൊടിയുയര്‍ത്തി നിന്നത്‌ അവര്‍ കണ്ടു.

അതിന്റെ എഫ്ലുവന്റ്‌ ട്രീറ്റ്‌മന്റ്‌ ടാങ്കുകളിലെ കൂറ്റന്‍ റോട്ടര്‍ പങ്കകള്‍ വെള്ളമിളക്കി മറിക്കാത്തതെയുറങ്ങുന്നത്‌ വൈദ്യുതി ലാഭിക്കാനാണെന്ന് അവര്‍ക്കു മനസ്സിലായില്ല. പുഴയിലേക്കൊഴുകുന്ന പുതിയ ഓട ആല്‍മരവും ആഞ്ഞിലിയും ഉണക്കിക്കളഞ്ഞിട്ടുണ്ടാവുമെന്ന് ഓര്‍ത്തതുമില്ല. അതിജീവനത്തിന്റെ വഴി അവസാനിച്ചയിടത്തുനിന്നും ശാന്തിലാല്‍ പാട്യാലക്കു പോയി. വേണു എങ്ങോട്ടെങ്കിലും പോയി.

December 17, 2006

തിരുത്ത്‌

ഒരു കോഴി കൊത്തുന്നതുപോലെയേ തോന്നുന്നുള്ളു എനിക്ക്‌. വിരല്‍ക്കെട്ടുകള്‍ മുറുക്കിപ്പിടിക്ക്‌. വേഗത കുറയ്ക്ക്‌.

അവളുടെ മുഖത്തേക്ക്‌ നീട്ടിപ്പിടിച്ചിരുന്ന എന്റെ കാലിന്റെ വെള്ളയില്‍ ചെറിയ ഇടികള്‍ തന്നുകൊണ്ടിരുന്ന ചിന്‍ചിന്‍ ചോദ്യരൂപമാര്‍ന്ന നോട്ടം തൊടുത്തു. എന്റെ ഭാഷ അവള്‍ക്ക്‌ മനസ്സിലാവുന്നേയില്ല. മുഷ്ടി ചുരുട്ടി കാട്ടി. "this way"

അവള്‍ ക്ഷീണിതയെന്ന മുഖഭാവം വരുത്തി, ആവശ്യം എന്ന ആംഗ്യവും."you very".
അതേ. ഞാന്‍ സ്ഥിരസമ്പര്‍ക്കത്താല്‍ കര്‍ക്കശക്കാരനായ, അനുഭവസമ്പത്തിന്റെ തഴമ്പുവീണ ഉപഭോക്താവ്‌. സുന്ദരമായ കളിക്കോപ്പുകള്‍ എന്നും വാങ്ങി ഓടയിലൊഴുക്കി രസിക്കുന്നവന്‍. സെന്‍ഷ്വല്‍ റിഫ്ലക്സോളജി എനിക്ക്‌ നിന്നെക്കാള്‍ നന്നായറിയാം, താന്ത്രിക രതിയും.സാരമില്ല, അമിതാദ്ധ്വാനത്തിനും ചേര്‍ത്ത്‌ നിനക്ക്‌ കൂലി കിട്ടും. "more money".

"what job?" ചിന്‍ചിന്‍ കുശലം ചോദിക്കുന്നു. ഞാന്‍ കാക്വാ വര്‍ഗ്ഗത്തില്‍ നിന്നു വന്ന ഒരാഫ്രിക്കന്‍ ഡാഡ. വെളുത്ത തൊലിയുള്ളവനോട്‌ എന്റെ പല്ലക്കു ചുമക്കുവാന്‍ പറയുന്ന വിഭ്രാന്തമനസ്സിനെ സഹിക്കുന്ന ജോലി ചെയ്തുവരുന്നു.
അവള്‍ ചോദ്യത്തിനു മുന്നേ മനസ്സില്‍ ഉറപ്പിച്ച അഭിപ്രായം മൊഴിഞ്ഞു "very good job".

"you english well. teacher me 5 minutes when go?"
നീ ഇരുപത്താറു വയസ്സായെന്നു പറയുന്നു. മുപ്പതു കൂട്ടാം, കള്ളം നിന്റെ തൊഴില്‍ പരമായ ആവശ്യം. ഈ പ്രായത്തില്‍ നീയെന്തിനു പുതിയൊരു ഭാഷ പഠിക്കുന്നു? ഇപ്പോഴറിയുന്ന വാക്കുകള്‍ തന്നെ ധാരാളമല്ലേ എവിടെയും നിന്റെ തൊഴില്‍ ചെയ്തു ജീവിക്കാന്‍. "why interested?"

അവള്‍ വിമാനമെന്ന് മുദ്രകാട്ടുന്നു."new job. i make good peking duck"

വെള്ളെഴുത്തു കണ്ണടയ്ക്കുള്ളിലൂടെ സാമുവല്‍ സാറിന്റെ കണ്ണുകള്‍ എന്നെ പരതിയെടുത്തു.

"ഇവനു ഡോക്ടറാകണം. ഇവള്‍ക്ക്‌ പോലീസ്‌ ഇന്‍സ്പെക്ടര്‍. നിനക്കോ?"
"കളക്ടര്‍"
"കൊള്ളാം. എന്നിട്ടെന്തു ചെയ്യും?"
"വലിയ വീടു വയ്ക്കും."
" നിനക്ക്‌ ബംഗളാവ്‌ സര്‍ക്കാര്‍ തരും. കളക്ടര്‍ക്ക്‌ വേറേ വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌, പാവങ്ങള്‍ക്ക്‌ വീടു വച്ചു കൊടുക്കണം, വെള്ളവും കറണ്ടുമില്ലാത്തയിടങ്ങള്‍ നല്ലതാക്കണം. ഒക്കെ ചെയ്യുമോ?"
"ചെയ്യാം."
"നിങ്ങളൊക്കെ മിടുക്കരാണ്‌. ഡോക്റ്ററും പോലീസും കളക്ടറും വക്കീലുമാകാന്‍ ഈ ചായിപ്പിലെ പഠിപ്പു പോരാ, നല്ല സ്കൂളില്‍ പോകണം, പിന്നെ കോളേജില്‍ പഠിക്കേണം. ഇന്നാരാ സാറിനു ചായവാങ്ങിക്കൊണ്ടുവരാന്‍ പോകുന്നത്‌?"
"ഞാന്‍ പോകാം സാര്‍, ഞാന്‍, ഞാനും"
സുരേഷ്‌ പി. ചായ വാങ്ങാന്‍ ഓടി. ഓമനക്കുട്ടന്‍ ജെ. പിന്നാലെ പാഞ്ഞു.. രാധിക ആര്‍. ഡി., ഞാന്‍, സി. ജോണ്‍സണ്‍, എല്ലാവരുംകൂടെയോടിയെത്താന്‍ ശ്രമിച്ചു. സാമുവല്‍ സാര്‍ കണ്ണടയൂരി കസേരപ്പടിയില്‍ വച്ചു, എന്നിട്ട്‌ മെല്ലെ ഉറക്കം തുടങ്ങി.

നിന്നെ എന്തു ഞാന്‍ പഠിപ്പിക്കണം ചിന്‍ചിന്‍?
അവള്‍ തലയിണക്കടിയില്‍ നിന്നും വര്‍ണ്ണചിത്രങ്ങള്‍ക്ക്‌ താഴെബൈഹുവെയിലും ഇംഗ്ലീഷിലും വാക്കുകളുള്ള ഒരു ബാലപാഠമെടുത്ത്‌ നീട്ടി.

ശരി തുടങ്ങാം. അല്ല, "where are you going?"

"get towel. I no cloth"
എന്തിനു നീ അഹങ്കരിക്കുകയും ഞാന്‍ കുനിയുകയും വേണം? നിന്നെ ആലംഗീര്‍ ആക്കിയ പടച്ചവന്‍ തന്നെയല്ലയോ എന്നെ യത്തീമാക്കി, നിന്നെ പൊന്നിന്‍ കിരീടമണിയിച്ചവന്‍ തന്നെയല്ലയോ എന്നെ നിര്‍വ്വസ്ത്രനാക്കി വിട്ടു? "you don’t need any clothes to learn".

വളകള്‍ കൂട്ടിമുട്ടുന്ന പശ്ചാത്തല സംഗീതത്തോടെ വസന്ത മിസ്സ്‌ എന്റെയരികിലേക്ക്‌ വന്നു.
"മിടുക്കന്‍. ഇവര്‍ക്കാര്‍ക്കും അറിയാത്ത ഉത്തരങ്ങള്‍ കൂടി നീ പറഞ്ഞു. പക്ഷേ നാളെ നീ വരും മുന്നേ ഉടുപ്പിന്റെ ബട്ടണുകള്‍ തയ്ച്ചു തരാന്‍ അമ്മയോടു പറയണം. കരിപ്പെട്ടി പോലത്തെ നിന്റെ കുടവയര്‍ കാണാന്‍ വൃത്തികേട്‌. അല്ലേ കുട്ടികളേ?"
കൂട്ടച്ചിരി മുഴങ്ങിയത്‌ അടങ്ങും മുന്നേ മറ്റൊരു വൃത്തികേടും കൂടി കുട്ടികള്‍ ടീച്ചറിനു കാട്ടിക്കൊടുത്തു.
"നിക്കറിനും ബട്ടണ്‍ പിടിപ്പിക്കാന്‍ പറയണം, ഇന്നു തന്നെ." വസന്തമിസ്സ്‌ വടി ചുഴറ്റിക്കാട്ടി. സാമുവല്‍ സാര്‍ പഠിപ്പിച്ചാലെത്തുന്നയിടം വരെ മതി, എന്തു കളക്ടര്‍?

നീ നന്നായി പഠിക്കുന്നു ചിന്‍ചിന്‍. യൂറോപ്പിലോ അമേരിക്കയിലോ നീ ഷെഫ്‌ ആയി ജോലി നേടണം. പിന്നെ "ചിന്‍ചിന്‍'സ്‌ പീക്കിംഗ്‌ ഡക്ക്‌" എന്ന ചെറുകട തുടങ്ങണം. അത്‌ പിന്നെ ഒരു റെസ്റ്റോറന്റ്‌ ചെയിന്‍ ആക്കണം. “you learn well.”

മുന്‍കൂര്‍ വാങ്ങിയ പണം അവളില്‍ കുറ്റബോധമുണ്ടാക്കി."massage not finished. continue?"

പൂക്കളില്‍ കാര്‍ക്കിച്ചു തുപ്പി രസിക്കുന്നതിലെ കമ്പം എനിക്കു തീര്‍ന്നു. വേറൊന്നും ചെയ്യാനില്ലാത്ത ഒരു ദിവസം ഞാന്‍ പഠിപ്പിക്കാന്‍ വീണ്ടും വരാം. “someday later. OK?”
“OK.”

July 31, 2006

സാലഭഞ്ജനം

നാഗര്‍കോവിലില്‍ നിന്നും നൂറു കിലോമീറ്റര്‍ ശൂന്യത മുറിച്ചു കടന്നാല്‍ കാളൂര്‍ എന്ന ഗ്രാമമായി. ശുചീന്ദ്രനാഥനെപ്പോലെ പ്രശസ്തനല്ല കാളൂരപ്പനെങ്കിലും സ്ഥലവാസികള്‍ക്ക്‌ സ്വന്തം അമ്പലം "നമ്മയൂരു പളനിമലൈ" എന്നൊക്കെ വിശേഷിപ്പിക്കാനാണ്‌ ഇഷ്ടം.

എഴുമലൈ സ്വാമിയെ ആരോടു ചോദിച്ചാലും അറിയും. എന്തോ വായില്‍ കൊള്ളാത്ത സ്ഥാനപ്പേരുള്ള ഇദ്ദേഹം കാളൂരപ്പന്റെ സെക്രെട്ടറിയും ഓഫീസ്‌ ബോയിയും ആണെന്ന് പറയാം. അദ്ദേഹത്തിന്റെ മകന്‍ ഗണേശന്‍ തന്ന കത്താണ്‌ എന്റെ പ്രവേശനാപേക്ഷ.

കത്തു വായിച്ച അദ്ദേഹം എന്നോട്‌ പേര്‍ തിരക്കി . ഈ സാദ്ധ്യത ഗണേശന്‍ നേരത്തേ പറഞ്ഞു തന്നിരുന്നു. കുപ്പു, താമി, തൊര, ചിങ്കിലി, അണ്ണാവി എന്നിങ്ങനെ അശൈവ ബ്ലാക്ക്‌ ലിസ്റ്റഡ്‌ പേരുകാരന്‍ ആണോയെന്ന് തിരക്കുകയാണ്‌ അദ്ദേഹം.

"വിഷ്ണു നാരായണന്‍" ഞാന്‍ പറഞ്ഞു.

"വിഷ്ണു നാരായണാ. നല്ല പേര്‍"

എഴുമലൈ സ്വാമിയാര്‍ ഒരു ശിങ്കിടിയെ വിളിച്ചു. അവര്‍ തമ്മില്‍ നടന്ന സംഭാഷണം വളരെ വേഗതയിലായിരുന്നതിനാല്‍ അത്യാവശ്യം തമിഴറിയുമായിരുന്നിട്ടും എനിക്ക്‌ ഒന്നും തന്നെ മനസ്സിലായില്ല.

"നീ ഇവനോടൊപ്പം അമ്പലത്തില്‍ പോയിക്കോളൂ. വൈകുന്നേരത്തിനു മുന്നേ പുറത്തിറങ്ങണം".

കരിമ്പച്ച നിറത്തിലെ പാടത്തിന്റെ ഒരരികു നീണ്ട്‌ പോകുന്ന കൈത്തോട്‌. അതിന്റെ വക്കിലൂടെ അപരിചിതനും ഞാനും നടന്നു.

"കാളേജില്‍ നീ
അമ്പലത്തെക്കുറിച്ചാണോ പഠിക്കുന്നത്‌?" അയാള്‍ ‍ നിറുത്തി നിറുത്തി ലളിതമായ തമിഴില്‍ ചോദിച്ചു.

"അതെ"

" കൊള്ളാം. ഇപ്പോഴൊക്കെ അമ്പലം പണിയാനും വിഗ്രഹം വാര്‍ക്കാനും ആളില്ല. നീ അതുതന്നെയല്ലേ പഠിക്കുന്നത്‌?"

"അല്ല, അമ്പലങ്ങളുടെ പുരാണങ്ങള്‍" സ്വന്തം പേരടക്കമെല്ലാം നുണ പറയാന്‍ ഗണേശനെന്നെ നേരത്തേ തയ്യാറെടുപ്പിച്ചിരുന്നു. എന്നിട്ടും മനസ്സാക്ഷി കുത്തി.

തോട്ടുവക്കിലൂടെ നീല ദാവണിയുടെ യൂണിഫോമിട്ട പെണ്‍കുട്ടികള്‍ കൂട്ടമായി സൈക്കിള്‍ ചവിട്ടി കടന്നു പോയി. "ഇവരെല്ലാം എന്റെ നാട്ടുകാര്‍. ഇവരും കാളേജില്‍ പഠിക്കുന്നു". അമ്പലവാസി അഭിമാനത്തോടെ പറഞ്ഞു.

പടി മുതല്‍ മുടി വരെ പാറയില്‍ കൊത്തിയ അമ്പലം. കോട്ടമതില്‍പോലെയുള്ള നാലമ്പലത്തിനുള്ളിലും പുറത്തും കൊടും വെയില്‍. ആലിലകള്‍ നരച്ചു വിറപോലുമില്ലാതെ തൂങ്ങിക്കിടക്കുന്ന ഒറ്റമരവും. ഉച്ചമഹാകാളിയുടെ ക്ഷേത്രത്തിലല്ലാതെ ഈ സമയത്ത്‌ ആരുമുണ്ടാവില്ലല്ലോ.

എന്റെയൊപ്പമുള്ളയാള്‍ തറനിരപ്പില്‍ നിന്നും താഴേക്കു മൂന്നു പടിയിറങ്ങി ഒരു വാതില്‍ തുറന്ന്തന്നു. "തല മുട്ടാതെ നടക്കണം. ഉയരം കുറവാണ്‌. തീപ്പെട്ടിയുരക്കരുത്‌, ശ്വാസം മുട്ടും. ഇരുട്ടാണ്‌ നാഗങ്ങളും ഉണ്ടാവും".
നിര്‍ദ്ദേശങ്ങള്‍ അത്രയേ ഉണ്ടായിരുന്നുള്ളു. "ഈ വാതിലിലൂടെയുള്ള വെളിച്ചം നോക്കി വന്നാല്‍ വഴി തെറ്റില്ല. ഞാന്‍
മരച്ചുവട്ടിലുണ്ട്‌." ഇതെല്ലാം ഗണേശനും എനിക്കു പറഞ്ഞു തന്നിട്ടുണ്ട്‌.

"മുന്നില്‍ വലത്തേക്കും നേരേയും വഴി കാണും നേരേ തന്നെ പോവുക, വലത്ത്‌ തുരങ്കമാണ്‌. ചെറു ചെറു പ്രതിമകളുണ്ട്‌. മിക്കതും കൂട്ടത്തിലും കൈ കോര്‍ത്തു പിടിച്ചും." തെറ്റിയില്ല.

വഴിയവസാനിക്കുന്നയിടത്ത്‌ അവള്‍ എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു. വെറും യക്ഷിയായി താണു തൊഴുതു പിടിച്ചിട്ടല്ല, ഇരു കൈകളും അരയില്‍ കുത്തി, തെല്ലൊരു കുസൃതിച്ചിരിയോടെ. എന്നെക്കണ്ടില്ലെന്നു ഭാവിക്കുന്നു. കള്ളി. എനിക്കറിയാം, എല്ലാ ഭഞ്ജികകളെയും എനിക്കറിയാം.


" ആത്മശക്തീ, വിശ്വമോഹിനീ, പാശാങ്കുശ ധനുര്‍ബാണധരേ" അവള്‍ തല ചരിച്ചു നോക്കി. എന്തൊരു ചിരിയാണീ പെണ്ണിന്റേത്‌.

അനങ്ങില്ലെന്നുണ്ടോ? അവളുടെയൊരു കൈ എടുത്ത്‌ ഞാന്‍ എന്റെ ചുമലില്‍ വച്ചു. തണുപ്പിന്റെ വിദ്യുത്‌ തരംഗള്‍ക്ക്‌ പ്രതീക്ഷിച്ച കാഠിന്യമില്ലായിരുന്നു. അതോ ഞാനെന്തിനും തയ്യാറായതുകൊണ്ടാണോ? മൂത്തകുട്ടികള്‍ "ആ വഴി, അതിലേ "എന്നൊക്കെ ആര്‍ത്തുവിളിച്ച്‌ പുറത്തേക്കോടി. അതിലും ചെറിയവര്‍ ഇരുട്ടിനെ ഭയന്ന് എന്നോട്‌ ചേര്‍ന്നു നിന്നു. നിസ്സഹായയായി പാറപാകിയ തറയില്‍ കിടന്നു കരഞ്ഞവളെ എന്റെ ഷര്‍ട്ടൂരി ഞാന്‍ പൊതിഞ്ഞെടുത്തു.

പുറത്തിരിക്കുന്ന തമിഴനോട്‌ നേരത്തേ ആലോചിച്ചു വച്ചിരുന്നതുപോലെ ഇവരെയെല്ലാം എനിക്ക്‌ കാളൂരപ്പന്‍ അനുഗ്രഹിച്ചു
നല്‍കിയതാണെന്നു പറയാം. അയാളിനി വിശ്വസിച്ചില്ലെങ്കിലും എനിക്കൊന്നുമില്ല