Showing posts with label കൊല്ലം. Show all posts
Showing posts with label കൊല്ലം. Show all posts

June 03, 2007

കരഞ്ഞുകൊണ്ടൊരു ചിരി



കല്ലുമോളേ,
രണ്ടാം ക്ലാസ്സിലായി അല്ലേ? ഒന്നില്‍ പഠിപ്പിച്ച ടീച്ചറിനെ ഓര്‍മ്മയുണ്ടോ? ഓര്‍ത്തു വയ്ക്കണം കേട്ടോ? എല്ലാ ഗുരുക്കളെയും.

ഫോട്ടൊയില്‍ ദേവന്‍ മാമന്റെ കൂടെ നില്‍ക്കുന്നത് മാമനെ ഒന്നില്‍ പഠിപ്പിച്ച ടീച്ചര്‍, പാറുക്കുട്ടി അമ്മ സാര്‍ (ഞങ്ങളുടെ നാട്ടിലൊക്കെ ടീച്ചര്രും മാസ്റ്ററും ഇംഗ്ലീഷായിരുന്നു, സാര്‍ എന്നായിരുന്നു അതിന്റെ മലയാളം.)

ദേവന്‍ മാമന്‍ നഴ്സറിയില്‍ പോയിട്ടില്ല, ഒന്നാം ക്ലാസ്സ്‌ വരെ അച്ഛനാണു പഠിപ്പിച്ചത്‌. ആദ്യ ഗുരുനാഥ അങ്ങനെ ഒന്നില്‍ പഠിപ്പിച്ച പാറുക്കുട്ടിയമ്മ സാര്‍ ആയി. പിന്നെ രണ്ടിലായി, മൂന്നില്‍, അങ്ങനെ ഇരുപതു ക്ലാസ്സ്‌ പഠിച്ചു. ഒക്കെ അങ്ങു തീര്‍ന്നത്‌ പാറുക്കുട്ടിയമ്മസാറിന്റെ മനസ്സിന്റെ നന്മ മാത്രം കൊണ്ടാണേ, മാമന്‍ എല്ലാ ക്ലാസ്സും ഉഴപ്പി- എന്നിട്ടും ജയിച്ചു.

സാറു മാമനു ചോറു തന്നിട്ടുണ്ട്‌, ജീരകവെള്ളം തന്നിട്ടുണ്ട്‌. അടി തന്നിട്ടില്ല, ഒരിക്കല്‍ അടിക്കുമെന്ന് പറഞ്ഞു വടി ഓങ്ങിയപ്പോഴേക്ക്‌ ഞാന്‍ കരഞ്ഞുകളഞ്ഞു!

എല്ലാ ക്ലാസ്സും പഠിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ സാറിന്റെ വീട്ടില്‍ പോയി കണ്ടു. സാര്‍ അപ്പോഴേക്ക്‌ റിട്ടയര്‍ ചെയ്തിരുന്നു. പഠിച്ച്‌ തീര്‍ന്നെന്നു പറഞ്ഞപ്പോള്‍ സാറു കരയുകയും ചെയ്തു ചിരിക്കുകയും ചെയ്തു. സാറു കരഞ്ഞാല്‍ ഞാനും കരയില്ലേ?

പിന്നെ സാറിനെ കണ്ടത്‌ എന്റെ കല്യാണത്തിനാണ്‌. അപ്പോഴും സാറു ചിരിക്കുകേം കരയുകേം ചെയ്തു, ഞാനും.

പിന്നെയും കണ്ടത്‌ ദാ ഈ ഫോട്ടോ എടുത്ത ദിവസം, സാറു പഠിപ്പിച്ച ഒരു കുട്ടിയുടേതായിരുന്നു കല്യാണം. അവള്‍ക്കു കല്ലുക്കുട്ടിയുടെ പ്രായമുള്ളപ്പോള്‍ ഞാന്‍ കോളെജില്‍ പോകുന്ന വഴി സാറിന്റെ ക്ലാസ്സില്‍ കൊണ്ടിരുത്തുമായിരുന്നു. അവളിപ്പോ ഇംഗ്ലണ്ടിലെ എറ്റവും വലിയ കമ്പനികളിലൊന്നില്‍ ഉയര്‍ന ഉദ്യോഗസ്ഥ ആണെന്നു കേട്ടപ്പോഴും സാറു കരഞ്ഞു. പ്രത്യേക സന്തോഷമായിക്കാണും, കാരണം അവളൊക്കെ പഠിക്കുമ്പോഴേക്ക്‌ വളരെ പാവപ്പെട്ട വീട്ടിലെ കുട്ടികളൊഴികെ എല്ലാവരും കോണ്‍വെന്റു സ്കൂളില്‍ ആയിരുന്നു പോകുന്നത്‌, ഇവളുടെ അച്ഛന്‍ രാഷ്ട്രീയാദര്‍ശങ്ങളുള്ള ആളായിരുന്നതു കാരണം സര്‍ക്കാര്‍ എയിഡഡ്‌ സ്കൂളില്‍ മലയാളം മീഡിയത്തില്‍ പഠിപ്പിച്ചു.

ഒരു തമാശ കേല്‍ക്കണോ മോളേ. അവള്‍ മലയാളം പഠിച്ച്‌ ഇംഗ്ലീഷു പറയുന്ന നാട്ടില്‍ വല്യ ഉദ്യോഗസ്ഥ, ഇപ്പോഴും എന്നെ കാണുമ്പോ എന്റെ സൈക്കിളിന്റെ പിറകില്‍ ഇരുന്നു "എന്നെ ഉരുട്ടിയിടുമോ ?" എന്നു ചോദിച്ച അതേ മലയാളം പറയുന്നു. അവളുടെ പ്രായത്തിലുള്ള അടുത്ത കൂട്ടുകാരി കോണ്വെന്റില്‍ പഠിപ്പും ബിരുദവുമൊക്കെ കഴിഞ്ഞ്‌ അച്ഛനമ്മ മാരോടും കൂട്ടുകാരോടും പുസ്തകത്തിലെ അച്ചടി ഇംഗ്ലീഷും പറഞ്ഞ്‌ നാട്ടിലിരിപ്പാണ്‌ വെറുതേ. എന്നുവച്ചാല്‍ മോള്‍ ഇംഗ്ലീഷൊന്നും പഠിക്കണ്ടാന്നല്ല കേട്ടോ. അതൊരു നല്ല പ്രയോജനമുള്ള സുന്ദരമായ ഭാഷ ആണ്. വല്യേ വല്യേ അറിവുകളൊക്കെ ഇംഗ്ലീഷില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്, അതൊക്കേം എടുക്കണം. മാമന്‍ പറഞ്ഞത് എതു ഭാഷയില്‍ പഠിച്ചു എന്നതിലല്ല, എന്തു പഠിച്ചു, പഠിച്ചതു അവനവനും വീടിനും നാടിനും ലോകത്തിനും പ്രയോജനപ്പെടുത്താന്‍ നമ്മള്‍ എന്തു ചെയ്യുന്നു എന്നതിലാണു കാര്യം എന്നാ.

ആ കൊച്ചിന്റെ കല്യാണത്തിനു വന്നപ്പോഴും സാര്‍ എന്നെക്കണ്ട്‌ കരഞ്ഞോണ്ട്‌ ചിരിച്ചു. ഒരു ഫോട്ടോഗ്രാഫറോട്‌ പടം എടുക്കാന്‍ പറഞ്ഞപ്പോള്‍ അങ്ങോരു പറയുവാ
"മുഖം ഒന്നു തുടച്ച്‌ നില്‍ക്കാമായിരുന്നു ദേവാ, ഒരുമാതിരി ചുമടെടുത്തപോലെ ഉണ്ടല്ലോ?"

ഞാന്‍ പറഞ്ഞു ഞങ്ങള്‍ കരഞ്ഞോണ്ട്‌ ചിരിക്കുന്ന ഫോട്ടോ മതിയെന്ന്. ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോ‍ എനിക്കു കിട്ടീല്ലാ. ഇത് വിദ്യമാമി എടുത്തതാ.

പാറുക്കുട്ടി അമ്മ സാറു പഠിപ്പിച്ച കുട്ടികളില്‍ വല്യ ഡോക്റ്റര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ഐ ഏ എസ്‌ ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, ഓഡിറ്റര്‍ മാര്‍, എക്സിക്യൂട്ടീവുകള്‍ ഒക്കെയുണ്ട്‌. ഇന്നാളില്‍ എന്റെകൂടെപഠിച്ച ഒരു കുട്ടിയുടെ അച്ഛനെ വഴിയില്‍ വച്ചു കണ്ടു. ആ കുട്ടി ഇപ്പോള്‍ സിംഗപ്പൂരില്‍ കമ്പ്യൂട്ടറെഞ്ചിനീയറാ. വിവാഹം കഴിച്ചത്‌ വിദേശിയായ ഇന്ത്യന്‍ വംശജനെ ആയതുകൊണ്ട്‌ നാട്ടില്‍ വരാറേ ഇല്ലാത്രേ. എന്നാലും ഫോണ്‍ ചെയ്യുമ്പോ പറയുമെന്ന് "അച്ചാ എപ്പോഴെങ്കിലും പാറുക്കുട്ട്യമ്മ സാറിനെ കാണുകയാണെങ്കില്‍ എനിക്കും മക്കള്‍ക്കും സുഖമാണെന്നു പറയണേ"ന്ന്.


സാറിന്റെ പള്ളിക്കൂടം ഫോട്ടോ എടുത്തു വച്ചിട്ടുണ്ടായിരുന്നു. കമ്പ്യൂട്ടറില്‍ നോക്കിയിട്ട്‌ കണ്ടില്ല. പിന്നെ ഇടാം കേട്ടോ. ഇപ്പോ പോയി ഉറങ്ങിക്കോ, നാളെ സ്കൂളില്‍ പോണ്ടേ.

March 21, 2006

അഷ്ടമുടിക്കാഴ്ച്ചകള്‍ - 3

കുമാറിനെയും സൂവിനെയും വിശാലനെയും വക്കാരിയെയും ഇബ്രുവിനെയും നൊവാള്‍ജിയയിലാഴ്തിയ മോഹിനി- അഷ്ടമുടി.
Image hosting by Photobucket

യാത്രാമൊഴീ, അതുല്യേ,
കായലോളങ്ങള്‍ക്ക്‌ സൌമ്യവും ഹൃദ്യവുമായൊരു മൃദുഗീതമുണ്ട്‌. പരവൂരിന്റെയും വയലാറിന്‍റെയും അഷ്ടമുടിയുടെയും കാവാലത്തിന്റെയും നെടുമുടിയുടെയും മക്കളെ നിത്യഹരിത ഗീതികളുടെ ശില്‍പ്പികളാക്കിയത്‌ കായലാണ്‌.


എന്റെ ബാല്യത്തിന്റെ മങ്ങിയ ഓര്‍മ്മകളില്‍ ഇവളുടെ - ഈ അഷ്ടമുടിയുടെ പാട്ടുണ്ട്‌. മഹായശസ്കരുടെ ഒരു സ്വകാര്യ സദസ്സിനെ തടസ്സപ്പെടുത്തി വെറുതേ വാശിപിടിച്ച എന്നെ - നൂരുപോലെ മെലിഞ്ഞ കുഞ്ഞു ദേവനെ- എടുത്തു മടിയില്‍ കിടത്തി ഈ കായലിലൂടെ മെല്ലെയൊഴുകുന്ന ഊന്നു വള്ളങ്ങളെ നോക്കി പതിഞ്ഞ സ്വരത്തില്‍ "കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍ ആരോമല്‍ തോണിയിലെന്റ്ഗെ ജീവന്റെ ജീവനിരിപ്പൂ" എന്നു പാടുന്ന തിരുനെല്ലൂര്‍ കരുണാകരന്റെ രൂപത്തില്‍.
( ചിത്രത്തിലെ കുട്ടി ഞാനല്ല )

അഷ്ടമുടിക്കാഴ്ച്ചകള്‍ - 2

അഷ്ടമുടിയെന്നാല്‍ എട്ടു കരങ്ങളെന്നത്രേ അര്‍ത്ഥം.
തൃക്കടവൂര്‍ ശിവന്‍ ഊര്‍ദ്ധ്വതാണ്ഡവമാടുമ്പോഴുള്ള അഷ്ടമുടികളാണീ അഷ്ടഹസ്താകൃതിയിലുള്ള കായലെന്നു ലോക്കല്‍ പുരാണം. മുടികളുടെയെല്ലാം സെന്റര്‍ പോയിന്റായ അഷ്ടമുടിയിലാണ്‌ മുടിയില്‍ നിന്നു ജനിച്ച അത്ര ആര്യനും അത്ര ദ്രാവിഡനുമല്ലാത്ത വീരഭദ്രസ്വാമിയുടെ അമ്പലം - കേരളത്തിലെ ഏക വീരഭദ്ര ക്ഷേത്രം.

Image hosting by Photobucket

March 20, 2006

അഷ്ടമുടിക്കാഴ്ച്ചകള്‍ - 1

തേവള്ളി 1
Image hosting by Photobucket

തേവള്ളി - 2
Image hosting by Photobucket

തേവള്ളി - 3
Image hosting by Photobucket

കായല്‍പ്പുരാണം പിറകേ.. ഈ പോസ്റ്റിനെ തേവള്ളിയെ ഇഷ്ടപ്പെടുന്ന പുല്ലൂരാനു സമര്‍പ്പിക്കുന്നു

March 05, 2006

കട്ടമരം


ആദി മനുഷ്യന്‍ നീന്തിക്കടക്കാന്‍ പറ്റാത്ത ജലായശയങ്ങള്‍ തടിപ്പുറത്ത് തുഴഞ്ഞ് കടന്നിട്ടുണ്ടാവും. ആ തടി അവന്‍ പരിഷ്കരിച്ചഅതിന്‍റെ ഫലമായി തോണിയുണ്ടായി, ഇരുട്ടുകുത്തിയും കൊതുമ്പുവള്ളവും ചുണ്ടനും ചുരുളനും കെട്ടുവള്ളവും ബോട്ടും കപ്പലുമുണ്ടായി, ഹോവര്‍ക്രാഫ്റ്റും ബാര്‍ജ്ജും സൂപ്പര്‍ ടാങ്കറും എയര്‍ക്രാഫ്റ്റ് കാരിയറും അന്തര്‍വാഹിനിയു ഒക്കെയുണ്ടായി.

പക്ഷേ പരസഹസ്രാബ്ദങ്ങള്‍ക്കപ്പുറത്ത് രൂപകൽപ്പന നടത്തിയ ആ തടിക്കഷണത്തിന്‍റെ പ്രസക്തി ഇല്ലാതെയാക്കാന്‍ പരിഷ്കൃതമായ യാനപാത്രങ്ങള്‍ക്ക് കഴിഞ്ഞില്ല. ആ തടി- ചാളത്തടി അല്ലെങ്കില്‍ കട്ടമരം ഇന്നും സര്‍വ്വസാധരണമായി തുടരാന്‍ കാരണം ഒരു ബോട്ട് വാങ്ങാനുള്ള ചിലവ്, ലൈസന്‍സ് കിട്ടാനുള്ള ബുദ്ധിമുട്ട്, മൂറിങ്ങ്, ഡോക്കിങ്, റിപ്പയര് ചിലവുകള്‍ തുടങ്ങി സാമ്പത്തിക കാര്യങ്ങളാവുമെന്ന്‍ ഒരു ആധുനിക മനുഷ്യന്‍റെ ടെക്നോക്രാറ്റിക് അൽപ്പബുദ്ധിയാലെ ചിന്തിച്ച ഞാന്‍ മണ്ടന്‍.

ഒരു കൊടുങ്കാറ്റോ വന്‍ തിരയോ വന്നാലുടന്‍ ബോട്ടുകള്‍ തീരത്തോടിയെത്തും . കപ്പലുകള്‍ നങ്കൂരമിടും. ക്രൂയിസ് ഷിപ്പുകള്‍ ബെര്‍ത്തിലടുക്കും. അന്നേരവും കാണാം അലറിച്ചുരുണ്ടു വരുന്ന കരി പോലെ കറുത്ത തിരച്ചുരുളിന്‍റെ കണ്ണിലേക്ക് ഒരു കട്ടമരത്തിന്‍റെ ആയവും പേറി കുതിച്ചു കയറുന്ന അഹേബ് കപ്പിത്താനെക്കാള്‍ നിര്‍ഭയനായ സമുദ്രസഞ്ചാരിയെ. പോര്‍ക്കളത്തിലേക്കിരച്ചു കയറുന്ന കുതിരയെയും അവന്‍റെ യജമാനനെയും പോലെ വിസ്മയകരമാണ്‌‍ ആ കാഴ്ച.

March 01, 2006

വൈറ്റ് ഹൌസ്

Image hosting by Photobucket
യവനനും ച്യവനനും പിന്നെ നമ്മുടെ പവനനുമൊക്കെ പണ്ടത്തെ രേഖകളില്‍ കൊല്ലത്തെ “കൊരക്കേണി കൊല്ലം” (cape of Kollam)എന്നാണു പരാമര്‍ശിച്ചുകാണുന്നത്. ഈ കൊരക്കേണി ബീ സീ അഞ്ഞൂറിനും ആയിരത്തിനുമിടക്ക് കടലെടുത്തെന്നാണു പരക്കെ വിശ്വാസം. തിരുമുല്ലവാരത്ത് ഒരുകാലത്ത് കരയായിരുന്ന കടലടിത്തട്ടുണ്ടെന്ന് കേട്ട് അതീ കാണാതെ പോയ സ്ഥലമാണെന്ന് സ്ഥാപിച്ച് ഫേയ്മസാകാന്‍ പറ്റുമോന്ന് നോക്കാന്‍ പോയപ്പോഴാണ് ഇവന്‍ കണ്ണിൽപ്പെട്ടത്. നളന്‍ എപ്പോഴും പറയുന്ന തിരുമുല്ലവാരം ഷാപ്പ് സീഫൂഡിനും ഊണിനും പ്രസിദ്ധമാണീ മാതൃകാ സ്ഥാപനം. സമര്‍പ്പണം ഇനി പ്രത്യേകിച്ച് വേണ്ടല്ലോ..